Saturday, March 19, 2011

ഫുകുഷിമയുടെ ഹിബാക്കുഷകൾ


ഭൂകമ്പവും സുനാമിയും ഏൽപ്പിച്ച മഹാപ്രഹരത്തിൽ നിന്ന് ജപ്പാൻ അതിന്റെ അനുപമമായ കർമ്മശേഷിയാൽ ഏതാനും വർഷങ്ങൾക്കകം തന്നെ ഉയർത്തെഴുന്നേറ്റേക്കാം. പക്ഷേ തകർന്ന ആണവനിലയങ്ങളിൽ നിന്നുള്ള മാരകവികിരണങ്ങളിൽ നിന്ന് ജപ്പാൻ എന്നു വിമുക്തമാകും? വികിരണങ്ങൾ കാലിഫോർണിയ വരെ നീളുന്നതായിട്ടാണ് റിപ്പോർട്ട്. കടൽ വെള്ളം കൊണ്ട് ശീതീകരിക്കാനാവുന്നതല്ല ആണവറിയാക്റ്ററുകൾ എന്നു വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഫുകുഷിമയിലെ മൂന്നാം റിയാക്റ്റർ കോൺക്രീറ്റും കല്ലുമെല്ലാം ഉപയോഗിച്ച് എന്നെന്നേക്കുമായി മൂടാനുള്ള ആലോചനകൾ നടന്നു വരുന്നു.

എന്തൊരു വിചിത്രജീവിയാണ് മനുഷ്യൻ? 1945 ലെ ഹിരോഷിമ-നാഗസാക്കി ദുരന്തം ഏറ്റുവാങ്ങിയ ഒരു കൊച്ചു രാജ്യം തന്നെ ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ നിലയങ്ങൾ പടുത്തുയർത്തി, അഞ്ചാം സീസ്മിക്സോണിൽ തന്നെ .  1979 ലെ ത്രീ മൈൽ ഐലന്റ് ദുരന്തത്തിനും,1985ലെ ചെർണോബയിൽ ദുരന്തത്തിനും ശേഷം ആണവനിലയങ്ങൾ നിരപായങ്ങളാണെന്ന് നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാരെ എന്താണ് പറയേണ്ടത്? ഹ്രസ്വദൃഷ്ടികളായ രാഷ്ടീയ നേതൃത്വങ്ങൾ ആണവനിലയങ്ങളെ പിന്തുണയ്ക്കുന്നു. നാം ആരോട് പരാതി പറയും? ഏതു വാതിലിൽ മുട്ടും?

ഇരുപതോളം നൂക്ലിയർ റിയാക്റ്ററുകൾ അഗ്നിപർവ്വതങ്ങളെപ്പോലെ ഇന്ത്യയിൽ നിലവിലുണ്ടന്ന് നാം മറക്കരുത്. ഘനജല റിയാക്റ്ററുകളാണെന്നതോ, സമ്പുഷ്ട യുറേനിയം ഉപയോഗിക്കുന്നില്ലെന്നതോ, മൂന്നാം (അഞ്ചിലും ചെറുതാണല്ലോ) സീസ്മിക്സോണിൽ ആണെന്നതോ ആശങ്കകൾ ദൂരീകരിക്കുന്നില്ല.

മഹാരാഷ്ട്രയിലെ 9900 മെഗാവാട്ട് ശേഷിയുള്ള, രത്നഗിരി ജില്ലയിലെ ജയ്താപൂർ ആണവ നി ലയത്തിന്റെ പദ്ധതിയുമായി എതിർപ്പുകളെ തൃണവൽഗണിച്ച് സർക്കാർ മുന്നോട്ട് പോവുകയാണ്. ആണവനിലയത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ഗ്രാമവാസികൾ തൊഴുകയ്യുകളുമായി പറയുന്നു, ഞങ്ങൾക്ക് നിങ്ങൾ പകരം ഭൂമി തരേണ്ട, പണം തരേണ്ട, തൊഴിൽ തരേണ്ടാ, പൊന്നൊടയതേജീവിക്കാൻ അനുവദിച്ചാൽ മതി. മീൻ പിടിച്ചും ചെറിയ കൈത്തൊഴിലുകൾ ചെയ്തും കരുകരാപഷ്ണിയിൽ ഒട്ടിയ വയർ അമർത്തിപ്പിടിച്ചും ഞങ്ങൾ ജീവിച്ചു കൊള്ളാം. പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേട്ട ഭാവമില്ല. പ്രക്ഷോഭം തുടരുകയാണ്.

 റേഡിയോആക്ടീവ് മാലിന്യങ്ങൾ ഏതു സമുദ്രാന്തർഭാഗത്തും എത്ര ഭദ്രമായി നിക്ഷേപിച്ചാലും അപകടകരങ്ങളായി തുടരും. വികിരണങ്ങൾ ലുക്കേമിയക്ക് വൻ തോതിൽ വഴി വെക്കും, ജനിതക വൈകല്യങ്ങൾ മാനവരാശിയെ മൊത്തം ഗ്രസിക്കും. ഹിബാക്കുഷഹിരോഷിമ-നാഗസാക്കി ദുരന്തത്തിന്റെ പരിണിത ഫലങ്ങൾ പേറുന്നവരുടെ വിളിപ്പേരാകുന്നു. ഹിബാക്കുഷകളാൽ ഭൂമി നിറയാൻ പോവുകയാണ്. അതിശക്തമായി നാം പ്രതിഷേധിക്കണം. നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തെ പ്രതി. സൂര്യനിൽ നിന്ന്, കാറ്റിൽ നിന്ന്, തിരമാലകളിൽ നിന്ന്, ബയോമാസിൽ നിന്ന് ഒക്കെ ഊർജ്ജം സംഭരിക്കാനുള്ള സാങ്കേതിക വിദ്യകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഗവേഷണപദ്ധതികളെ പിന്തുണയ്ക്കണം. അത്തരം പ്ലാന്റുകൾ സ്ഥാപിക്കണം. കേരളത്തിന്റെ മൊത്തം വൈദ്യുതി ഉൽപ്പാദനശേഷിയേക്കാൾ കൂടുതൽ പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന (3628 മെഗാവാട്ട്) തമിഴ്നാട് നല്ലൊരു വഴികാട്ടിയാണ്.

ഒരിക്കലും ഒന്നിൽ നിന്നും ഒരു പാഠവുമുൾക്കൊള്ളാതെ ഹോമോസാപ്പിയൻ എന്ന ഈ സവിശേഷജീവി ഭൂമിയെ ഇല്ലാതാക്കുന്നതിന് നാം വെറും കാണികളായിക്കൂടാ.

Saturday, March 5, 2011

ദൽഹിയിൽ


അങ്ങനെയൊന്ന് ദൽഹിയിൽ പോയി വന്നു, ഭാര്യക്ക് ഒരു കൂട്ടായി. എന്റെ കൌമാരത്തിൽ ഒരു നോവലിന്റെ രൂപത്തിൽ അപകടകരമായ സ്വാധീനം ചെലുത്തിയ നഗരം. അധികാരത്തിന്റെ ഇരിപ്പിടം.
ഒരു മഹാനഗരത്തെ അറിയാൻ ഒട്ടും തികയാത്ത രണ്ടു ദിനങ്ങളിലെ ഉപരിതലക്കാഴ്ചകൾ, അവിദഗ്ധരായ ഞങ്ങൾ രണ്ടു പേരെടുത്ത ചിത്രങ്ങൾ, അത്രയേ എന്റെ പക്കലുള്ളു, സദയം സഹിക്കുമല്ലോ.
വണ്ടിയിറങ്ങി നേരെ പോയത് ലളിതകലാ അക്കാദമിയിലേക്കാണ്, പ്രശസ്ത ചിത്രകാരൻ സുവപ്രസന്നയുടെ ചിത്ര പ്രദർശനം കാണാൻ. ‘കാക്കകൾ പൊരിഞ്ഞു കായ്ക്കുന്ന‘  ഇലക്ട്രിക് കമ്പികൾ, നിരുന്മേഷമായ കൊൽക്കത്തയുടെ പഴമ ആവാഹിച്ചെടുത്ത അപാരമായൊരു നിറക്കൂട്ടിനാൽ അമ്പരപ്പിക്കുന്ന ചിത്രം, തകരച്ചെണ്ടകളുമായി ഓസ്ക്കാറുകളെ തിരയുന്ന ഗൂന്തർഗ്രാസ്, മദർതെരേസ എന്ന മാലാഖ, ഇരുളിലൂടെ, വെളിച്ചത്തിന്റെ ഒളിചിതറലുകൾജാമിനിറോയിയുടെ പോർട്രേറ്റ്, മനോഹരമായ ന്യൂഡ് സ്റ്റഡീസ്, ടഗോറിന്റെ നിഴൽ ഒരു മഹാമരമായി പരിവർത്തനപ്പെടുന്ന കിടിലൻ ചിത്രം, ബ്രോൺസിൽ കരുത്തുറ്റ ശിൽപ്പങ്ങൾ- മഹാപ്രതിഭയായ സുവദയുടെ കലയുടെ വൈവിധ്യം പറഞ്ഞറിയിക്കാനാകാത്തതാണ്.


നിഴലുകൾ- ഒരു  സുവപ്രസന്നാചിത്രം.

റോയിയോടൊപ്പമായിരുന്നൂ താമസം. മുപ്പതോളം വർഷങ്ങൾക്ക് മുമ്പ് രാവൊടുങ്ങും വരെ  മഹാഭാരതവും  രാമായണവും മാർക്കസും ബോർഹസും നെരൂദയും എല്ലാം ആവേശപൂർവ്വം സോഴ്സും സിങ്കുമായി പരസ്പരം പങ്കിട്ട പ്രിയസുഹൃത്ത്. ഇന്നും റോയിയെന്ന മാനേജ്മെന്റ് വിദഗ്ഗ്ദ്ധൻ  തന്റെ അനുപമമായ സംവേദനക്ഷമതയും, മഹാഗൌരവങ്ങൾക്കും കുഞ്ഞുകളികൾക്കും ഇടയിൽ ഊയലാടുന്ന തന്റെ വിചിത്രമായ പെരുമാറ്റരീതിയും, സംസാരത്തിലെ കൌതുകകരമായ സ്വരവ്യതിയാനങ്ങളും കാത്തുസൂക്ഷിക്കുന്നുറോയിയുടെ ഭാര്യ ബിനിറോയ് 2003 ൽ കേരളാലളിതകലാ അക്കാദമി അവാർഡ് നേടിയ ചിത്രകാരിയാണ്. ബിനിയുടെ ഒരു ചിത്രം ചുവടെ. കൂടുതൽ ചിത്രങ്ങൾ ഇവിടെ.


മൂന്നു വിധവകൾ- ബിനിറോയ്

റോയ് ദമ്പതികൾക്ക് രണ്ട് കുട്ടികൾ, എഞ്ജിനീയറിംഗ് വിദ്യാർത്ഥിയായ നീൽ, +1 വിദ്യാർത്ഥിനിയായ താനിയ (അപ്പൂന്നും അമ്മൂന്നും  മലയാളത്തിൽ വിളിച്ചാലും കുട്ടികൾ വിളി കേൾക്കും). അമ്മു ട്രിനിറ്റി 8 ഗ്രേഡ് കഴിഞ്ഞ പിയാനോ വാദകയാകുന്നു.

                                                 
                                          അമ്മു ബാർക്കിനെ വായിക്കുന്നു.

ഇവർക്കു പുറമെ മൈക്കിൾ ജാക്സൺ എന്ന അരുമപ്പൂച്ചയും ലഫ് ( ഒരു ഒറ്റക്കയ്യൻ), ലൂയിസ് എന്നീ രണ്ട് വെള്ള എലികളും ഉണ്ട് ഇവരുടെ കുടുംബത്തിൽ. അപ്പുവിന്റെ ബ്ലോഗിൽ  വെള്ള എലികളുടെ മാഹാൽമ്യത്തെക്കുറിച്ച്  ഉപന്യസിച്ചിട്ടുണ്ട് ( mwoj.wordpress.com)

                                      
                                          റോയ് കുടുംബവും ശൈലജയും

ദൽഹിയിൽ വളരെ ആശ്വാസകരമായ ഒരു കാര്യം മഹാനഗരത്തിന്റെ മധ്യേ നിലനിൽക്കുന്ന പച്ചത്തുരുത്തുകളാണ്. റോയിയുടെ ദൽഹിയുടെ ഹൃദയഭാഗത്തു തന്നെയുള്ള (അളകനന്ദ) ഫ്ലാറ്റിന്റെ അരികിലുള്ള ജഹാമ്പനാ പാർക്ക് ഒരു കൊച്ചു കാടു തന്നെയാണ്. ഒരാറു കിലോമീറ്റർ നമുക്ക് കാട്ടിലെ പാതയിലൂടെ നടക്കാം. രണ്ടു ദിവസം ഞാൻ റോയി ഒത്ത് രാവിലെ നടന്നു, ഒരു വട്ടം ശൈലജയുമൊത്തും.

                                                  
                                              ജഹാംപനാ പാർക്കിൽ

ഇനി ഞങ്ങൾ കണ്ട കാഴ്ചകൾ (പലർക്കും ഒരു പുതുമയുമുണ്ടാവില്ല, ക്ഷമിക്കുക,  ആദ്യമായിട്ടായിരുന്നു ഞങ്ങൾ ദൽഹിയിൽ).

ബഹായികളുടെ ക്ഷേത്രമാണ് ഏറെ ആകർഷിച്ച ഒരു സ്ഥലം, മനോഹരമായ ഒരു ലാൻഡ് സ്കേപ്പിനകത്ത് വെള്ളത്താമരയിതളുകൾക്കകത്ത് വിടർന്നു വിലസി നിൽക്കുന്നു പടുകൂറ്റൻ അമ്പലം. സ്വന്തം ഭാഷയിൽ മൂകമായി പ്രാർത്ഥിക്കാൻ അതി വിശാലമായ ഹാൾ. ഞാനൊന്നു ശ്രമിച്ചു നോക്കി, സാധിച്ചില്ല, തിക്കും പൊക്കും നോക്കി എഴുന്നേറ്റു പോന്നു.

                                                                
                                                 ലോട്ടസ് ടെമ്പിൾ

പിന്നെ, കുത്തബ് മിനാർ, അടിമയുടെ വിജയസ്തംഭം. കുത്തബ്ദ്ദീൻ ഐബക്കിൽ തുടങ്ങി സികന്ദർ ലോധിയിൽ അവസാനിച്ച നിർമ്മിതി. ചരിത്രത്തിന്റെ ക്രൂരവിനോദയാത്രാസ്മരണിക. തൊട്ടടുത്ത് തുരുമ്പെടുക്കാത്ത കാസ്റ്റ് അയേൺ പില്ലർ, പഴയ ഭാരത മെറ്റലർജിയുടെ വിജയവൈജയന്തി. ചന്ദ്രഗുപ്തൻ രണ്ടാമന്റെ ഇരുമ്പു തൂൺ (വിഷ്ണുധ്വജം) സുൽത്താൻ അടിച്ചെടുത്തു കൊണ്ട് വന്നതായിരുന്നു.

                                                
കുത്തബ് മിനാരം- വിജയസ്തംഭങ്ങൾക്കു മുകളിലൂടെ ഇരമ്പിയാർത്തു പോയ കാലം

ദില്ലിയിലെ വേദനിപ്പിച്ച കാഴ്ച്ച ഇന്ദിരാഗാന്ധി സ്മൃതിയായിരുന്നു. സഫ്ദർജങ് റോഡിലുള്ള ഇന്ദിരാഗാന്ധിയുടെ വസതിയിലെ ഓരോ വസ്തുവും രാജ്യത്തിന്റെ അഖണ്ഡതയുടെ ബലിപീഠത്തിൽ സ്വയം അർപ്പിച്ച ആ  അമ്മയുടേയും മകന്റേയും ഓർമ്മകളുടെ ഒളി മങ്ങാത്ത സ്മാരകങ്ങളാണ്. വളരെ നന്നായി സൂക്ഷിച്ചിരിക്കുന്നു. അടിയന്തിരാവസ്ഥയിൽ ഇന്ദിരാഗാന്ധിയോടുള്ള എതിർപ്പിൽ നിന്നാണ് എന്റെ രാഷ്ടീയം തുടങ്ങിയത്. എങ്കിലും ഓപ്പറേഷൻ ബ്ലൂസ്റ്റാർ തന്റെ ജീവൻ ആവശ്യപ്പെടുമെന്ന് അറിയാത്തൊരു പൊട്ടിയായിരുന്നിരിക്കില്ല അവരെന്നോർക്കുമ്പോൾ, പ്രധാനമന്ത്രിയുടെ കടമ ജീവനു മുകളിൽ അവർ ഉയർത്തിപ്പിടിച്ചെന്നോർക്കുമ്പോൾ, പിന്നീടു വന്ന പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ - എന്തോ ശിരസ്സ് അറിയാതെ കുനിഞ്ഞു പോകുന്നു. സോണിയക്കരുകിൽ കേംബ്രിഡ്ജിൽ വെച്ചെടുത്ത രാജീവിന്റെ ഒരു ദീപ്തചിത്രമുണ്ട് അവിടെ. ഹാ! കളിച്ചും ചിരിച്ചും ഉത്സവമായി ജീവിക്കേണ്ടിയിരുന്നവർ ...ഇതാ, അമ്മയുടേയും മകന്റേയും രക്തസാക്ഷിത്വത്തിന്റെ തിരുവവശേഷിപ്പുകൾ കണ്ണേ മടങ്ങുക!


                       
രാജീവിന്റേയും ഇന്ദിരയുടേയും രക്തസാക്ഷിത്വത്തിന്റെ തിരുവവശേഷിപ്പുകൾ

ഇതിനു കടക വിരുദ്ധമായി തീർത്തും നിരാശരാക്കി ഞങ്ങളെ, ബിർളാമന്ദിരം. ഗാന്ധിജി വെടിയേറ്റു മരിച്ച സ്ഥലവും, കാൽപ്പാടുകൾ അടയാളപ്പെടുത്തിയമന്ദിരത്തിൽ നിന്ന് പ്രാർത്ഥനാ വേദിയിലേ ക്കുള്ള വഴിത്താരയുമെല്ലാം ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. പക്ഷേ ആ മ്യൂസിയം-മുഴുവൻ ഇലക്ട്രോ ണീക്സും വീഡിയോ ഷോയുമാണവിടെ. ഗാന്ധിജിയുടെ ആത്മീയചൈതന്യത്തിനും, ലാളിത്യത്തിനും നിരക്കാത്ത പ്രദർശനം. ഇലക്ട്രോണിക്  ചർക്കകൾ  കൊണ്ടു വെച്ചിരിക്കുന്നുയന്ത്രവൽക്കൃത    തുണിനെയ്ത്തിനും, വ്യവസായവൽക്കരണ ത്തിനും   എതിരെയുള്ള ഒരു ബിംബമായിരുന്നല്ലോ, വെറുമൊരു ചർക്കയായിരുന്നില്ലല്ലോ ചർക്ക. കുട്ടികളെ കളിപ്പിക്കാൻ കയ്യുവെച്ചാൽ എൽ ഇ ഡികൾ തെളിയുന്ന വിലകുറഞ്ഞ കാർണിവൽ ദൃശ്യം കൂടി കണ്ടപ്പോൾ (രാഷ്ട) പിതാവേ, ഇവർ ചെയ്യുന്ന തെന്തെന്ന് ഇവരറിയുന്നില്ലെന്ന് പിറുപിറുത്ത് ഞാൻ പുറത്തിറങ്ങി.

                                                            
                              ബിർളാമന്ദിരത്തിലെ ഗാന്ധിജിയും കസ്തൂർബയും.

പിന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങൾ-വിശാലമായ പാതകൾക്കിരുഭാഗത്തുമായി കേന്ദ്രസെക്രട്ടേറിയറ്റ്, പാർലമെന്റ്, രാഷ്ട്രപതിഭവൻ (നടുങ്ങിപ്പോയി!) , മന്ത്രാലയങ്ങൾ . കേരളത്തിലെ സെക്രട്ടേറിയറ്റിനു മുമ്പിൽ ഒടുങ്ങാത്ത പ്രതിഷേധങ്ങൾ, ജനാവലികൾ, കണ്ടു ശീലിച്ച എനിക്ക് ദൽഹിയിലെ ഭരണസിരാകേന്ദ്രത്തിന്റെ വിജനത കൌതുകമുണ്ടാക്കി. ഞങ്ങളുടെ ഡ്രൈവർ സുനിൽ (മലയാളി, നല്ലൊരു ചെറുപ്പക്കാരൻ) കുറച്ചേറെ അകലെയൊരു സ്ഥലത്ത് വച്ചു പറഞ്ഞു, ചേട്ടാ, എല്ലാ പാർലമെന്റ്മാർച്ചും ഇവിടെ തീരും. പാർലമെന്റിന്റെ ഏഴയലത്ത് അടുപ്പിക്കത്തില്ല.

                                                    
                                                   രാഷ്ട്രപതി ഭവൻ

ആന്ധ്രാഭവന്റെ കന്റീനിൽ നിന്ന് കുശാലായൊരു ഭക്ഷണം, പണ്ട് കർണ്ണാടകയിൽ ജോലി ചെയ്യു മ്പോഴും തെലുങ്കന്റെ ഭക്ഷണമായിരുന്നു എനിക്കിഷ്ടം, അവിയലില്ലെന്നൊരു കുറവേ ഉള്ളൂ.
ജന്തർമന്തർ- നക്ഷത്രനിരീക്ഷണശാല, ഇന്ന് പ്രയോഗത്തിന്റെ ആവശ്യമില്ലെങ്കിലും ക്ഷേത്രഗണിതശിൽപ്പങ്ങൾ ആരേയും ആകർഷിക്കും. ഔദ്യോഗികഗൈഡുകളെ ഒന്നും ഞങ്ങളവിടെ കണ്ടില്ല, പക്ഷേ ഇത്തരമൊന്നിന് വിശദീകരണം അത്യന്താപേക്ഷിതമെന്നു തോന്നി.
പാലികാബസാർ-ഞങ്ങൾ രണ്ടു പേരും ഷോപ്പിങിൽ വലിയ താത്പര്യമില്ലാത്തവരാണെങ്കിലും ഇതിനെത്ര? (ഹിന്ദീ റ്റീച്ചറുടെ മകളായ ഭാര്യക്ക് എന്നേക്കാൾ ഹിന്ദി വഴങ്ങും), 500 രൂപ, 25 രൂപക്ക് തരുമോ, 50 കൊട്എന്ന ലൈനിലുള്ള മദ്രാസിലെ മൂർ മാർക്കറ്റിനെ അനുസ്മരിപ്പിക്കുന്ന വിലപേശൽ!

ജവഹർലാൽ നെഹ്രു യൂണിവേർസിറ്റി എന്ന പുകൾ പെറ്റ ബുജി കേന്ദ്രവും കണ്ടു.


ജെ എൻ യുഇന്ത്യൻ വിപ്ലവത്തിന്റെ ബ്രാഞ്ച് തലം മുതൽ പൊലിറ്റ് ബ്യൂറോ വരെ വിവിധ തസ്തികകളിലേക്ക് വർഷാവർഷം ക്യാമ്പസ് റിക്രൂട്ട്മെന്റെ് നടക്കുന്ന അക്കാദമിക് കേന്ദ്രം.

മെട്രോയിൽ കയ്യറണമെന്ന് ശൈലജക്ക് പൂതി. ലജ്പത് നഗറിൽ നിന്ന് കയറി ഗോവിന്ദ്പുരിയിലിറങ്ങിയ മെട്രോയാത്രയും ഇലക്ട്രോണിക് കിളിയും രസകരമായിരുന്നു.

സാന്ധ്യശോഭയിൽ ചെങ്കോട്ട ജ്വലിച്ചു നിന്നു; ശങ്കരപ്പിള്ളസ്സാറു പ്രാസമൊപ്പിച്ചു പറഞ്ഞ പോലെ ചെങ്കോട്ടയിൽ എന്നാണാവോ ചെങ്കൊടി കുത്തുന്നത്? ചെങ്കോട്ടക്കു മുന്നിൽ സൈക്കിൾ റിക്ഷകൾ ജനാധിപത്യത്തിന്റെ ദയനീയ കഥയെന്തോ വിളിച്ചു പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, മനുഷ്യൻ മനുഷ്യനെ വലിച്ചു കൊണ്ടു പോകുന്നു. ഇല്ല, ഞാൻ ദൽഹി കണ്ടിട്ടില്ല. ഇരുളുന്നൂ ചെങ്കോട്ട, ആഴത്തിലെവിടെയോ മറ്റൊരു ദൽഹിയുണ്ട്, ഞാനത് കണ്ടിട്ടില്ല, ഞാൻ ദില്ലി അറിഞ്ഞിട്ടില്ല.

എന്റെ ദൽഹിയാത്ര സാർത്ഥകമായത് മറ്റൊന്നിനാലാണ്. ഇന്ദിരാഗാന്ധി ഓപ്പൻ യൂണീവേർസിറ്റിയിലെ ഇടനാഴികളിലൊന്നിലൂടെ ഞാൻ അലയുകയായിരുന്നു. ഒരു ബോർഡ് കണ്ണിലുടക്കി. കെ. സച്ചിദാനന്ദൻ, ഡയറക്ടർ, പരിഭാഷാപഠനഗവേഷണകേന്ദ്രം. ഒരു സംശയത്തിൽ, പ്രാർത്ഥനയിൽ, ഞാനൊന്ന് കയറി നോക്കി. അതാ, കവിബുദ്ധൻ, കവിതയുടെ ഒരു വസന്തമെനിക്കു മനം നീറയെ തന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കവി. പരിചയപ്പെട്ടു. നേരിട്ടറിയില്ലായിരുന്നു അദ്ദേഹത്തെ എനിക്ക്. ഒരു ജാടയുമില്ലാതെ, സ്നേഹപൂർവ്വം ചിരപരിചിതനോടെന്ന പോലെ മൃദുലസ്നിഗ്ദ്ധസ്വരത്തിൽ അദ്ദേഹം ഒരു മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു, കവിതയെക്കുറിച്ച്, കഥയെക്കുറിച്ച്, പരിഭാഷകളെക്കുറിച്ച്, അൽപ്പം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്. യാത്ര പറഞ്ഞ് ഞാനും ശൈലജയും ഇറങ്ങുമ്പോൾ മനസ്സ് മന്ത്രിച്ചു. ഇതു മതി, ഇതു മതി ഈ ദൽഹി യാത്ര എന്നുമോർക്കാൻ.




Friday, January 21, 2011

ത്രിശ്ശങ്കു


മൂഴിക്കുളത്തിനും പാറക്കടവിനുമിടയിൽ
എനിയ്ക്കൊരു പാലമിട്ടു തന്നത്
എന്റെ പാർടിയാണ്.
പാലത്തിൽ നിന്നു നോക്കുമ്പോൾ
മുന്നിൽ, മാഞ്ഞു തുടങ്ങിയ പുഴവില്ലിന്റെ മോഹനം.
പുറകിൽ, കൊണ്ടുവാ ലക്ഷ്മണാ വില്ലും ശരങ്ങളും:
ചാച്ചുച്ചാക്യാർക്ക് കാതോർത്ത് അക്ഷമനായി പെരുമാൾ.
വലത്ത്, അവന്റെ ചാട്ടവാറടികൾ മുഴങ്ങിയ
ഇടവകയിലെ പിതാവിന്റെ ഭവനം.                                                                                                     
ഇടത്ത്, പാലത്തിനക്കരെ, കിളികൾ
ചേക്കേറിയ ചോരക്കൊടിമരച്ചില്ല.
പരസ്പരം കൊത്തികൊത്തിയാട്ടി
ചോരയൊലിപ്പിച്ച്
കിളികൾ പിരിഞ്ഞു പോയിരിക്കുന്നുവോ?
മാനിഫെസ്റ്റോയിലെ വരികൾ രണ്ട്
ഗംഭീരപാളയങ്ങളായി പിളർന്നു നിൽക്കുന്നു.
ഇനി പാറക്കടവിലേക്കില്ലെന്ന് ഞാൻ തിരിഞ്ഞാൽ
പഴയ മോസ്കോ കവലയിൽ ഇരുളു വീണിരിക്കുന്നു.
പാലത്തിനു കീഴിപാവമീ പുഴയോ, ത്രിശ്ശങ്കു സ്വർഗ്ഗം?

Tuesday, November 30, 2010

സിഗ്നത്സ്

പുതിയ പോസ്റ്റിന്റെ ലിങ്ക് പലരുടേയും ഡാഷ് ബോർഡിൽ വരാത്തതു കൊണ്ട് ലിങ്ക് താഴെ ചേർക്കുന്നു!
സിഗ്നത്സ് ആന്റ് സിസ്റ്റംസ്

Sunday, November 28, 2010

സിഗ്നത്സ് ആന്റ് സിസ്റ്റംസ്

റോബിൻ അസ്വസ്ഥനായി. സൂത്രത്തിൽ വാച്ചിലേക്ക്പാളി നോക്കി. ഇനി ഇരുപത്തിയഞ്ച് മിനുട്ടു കൂടി. ഇയാൾ എന്തൊക്കെയാണു പുലമ്പുന്നത്? ക്ലാസു് കട്ടു ചെയ്യാനും നിവൃത്തിയില്ല. അറ്റന്റെൻസോ മാർക്കോ കുറഞ്ഞാൽ, പേരൻസ് ഇയാളുടെ മൊബൈലിൽ വിളിക്കണമെന്നാണ് നിയമം. കഴിഞ്ഞകുറി ടെസ്റ്റിനു മാർക്കു കുറഞ്ഞപ്പോൾ വിളിക്കേണ്ടി വന്നതിന് അമ്മയുടെ വിശ്വരൂപം ദർശിച്ചതാണ്. അമ്മ- സ്വയം നിർത്താതെ സംസാരിച്ചുകൊണ്ട്, തെരുതെരെ പണിചെയ്ത്‌ തീർത്ത് ഒരു അസംതൃപ്തിക്കുഞ്ഞമ്മയായി ഓഫീസിലേക്കോടുന്ന യന്ത്രം. ഇതിനിടയിൽ ഇമ്പൾസുകൾ പോലെ ഉയരുന്ന ശാപവാക്കുകൾ. അല്ല, ആരാണ് അമ്മയുടെ ഫൂറിയർ സ്പെക്ട്രത്തിൽ സ്നേഹത്തിന്റെ അനന്ത ഫ്രീക്വൻസികൾ കണ്ടെത്തിയത്‌?

റോബിൻ വീണ്ടും ക്ലാസ് സാമ്പ്ൾ ചെയ്യാൻ തുടങ്ങി. ഇയാളുടെ ക്ലാസ് ഫെയ്ത്ഫുളായി റീകൺസ്ട്രക്റ്റു ചെയ്യാൻ ഏത് ഇടവേളകളിൽ സാമ്പ്ൾ ചെയ്യണം ഷാനൻ? അഞ്ച് മിനുട്ടിന്റെ ഇടവേളകളിൽ രണ്ട് മിനുട്ട് തുടർച്ചയായി..?

അമ്മ മനസ്സിൽ നിന്നു പോകുന്നില്ല. ആരാണ് നോൺ കോസൽ സിസ്റ്റംസ് പ്രാക്ടിക്കലല്ലെന്നു പറഞ്ഞത്? റോബിന് ചിരി വന്നു. ഭൂത-വർത്തമാനകാല സാമ്പിളുകൾ ഉപേക്ഷിച്ച്, ഭാവിയുടെ ഇൻപുട്ടുകൾ മാത്രം പ്രോസസ് ചെയ്യുകയാണമ്മ. അഛന്റെ നിർബന്ധത്തിനു വഴങ്ങി എൻട്രൻസ് എഴുതിയ കവിതക്കമ്പക്കാരനായ റോബിൻ എഞ്ജിനീയറാകുന്നത്, എൻട്രൻസിന്റെ മഹത്തായ മൂന്നാം പാനിപ്പറ്റിനിറങ്ങുന്ന സബിത ഡോക്ടറാകുന്നത്- കംപ്ലീറ്റ് നോൺ കോസൽ സിസ്റ്റെം, യെറ്റ് സൊ റിയൽ റ്റൈം വൺ.

എന്തോ പതിയെ തിരിയുന്ന ശബ്ദം, ചെറിയൊരു മിന്നായം. മനീജ മൊബൈൽ ക്ലിക്കു ചെയ്തതായിരിക്കും. മനീജ ഒരു ഓർക്കുട്ടിയാകുന്നു. സാർ ക്ലാസെടുക്കുന്ന ചിത്രം ഇന്നു രാത്രി ഇന്റെർനെറ്റിൽ പ്രദർശനം ആരംഭിക്കും.

സന്തോഷ് ഡെസ്ക്കിൽ ദാരുശില്പരചനയിലാണ്. ഇത്തവണത്തെ ഫൈനാട്സ് ഫെസ്റ്റിവലിന് അവനെ മത്സരിപ്പിക്കണം.

വേലായുധന്റെ ശ്രദ്ധ മുഴുവൻ അധ്യാപകനിലാണ്, റോബിൻ കണ്ടു. നന്നെ കഷ്ടപ്പെട്ടു പഠിക്കുന്ന വേലായുധൻ ഉറങ്ങുന്നതു പോലും മുണ്ടൂരിലെ ഒരു ട്യൂഷൻ സെന്ററിലാണ്. ട്യൂഷൻ എടുത്തു കിട്ടുന്നതു കൊണ്ടു വേണം അവനു ഫീസടയ്ക്കാൻ. (അങ്ങിനെ പലരുമുണ്ട് കോളെജിൽ. ജാവെദ് അലിയുടെ അടിപൊളിപ്പാട്ടിനു മുമ്പിൽ നിന്നു ഉറഞ്ഞു തുള്ളിയ ജലജയുടെ അമ്മ നിത്യവും മുറ്റം തൂക്കാൻ എത്തുന്നത് റോബിന്റെ അയല്പക്കത്താണ്.) വേലായുധൻ ജീവിതത്തിന്റെ കർക്കശനിലങ്ങളിൽ വിളഞ്ഞു കടുത്ത പാലക്കാടൻ വിത്താണ്. ഒരു ഡായ് മച്ചൂ വിളിക്കും പിന്തിരിപ്പിക്കാനാവാത്ത മരണസ്റ്റെബിലിറ്റി--അബ്സൊലൂട്ട്ലി സമ്മബ്ൾ. ജയിലും ഒളിവുജീവിതവും തന്ന നരകയാതനകളുടെ ബാക്കിപത്രവുമായി കിടക്കയിൽ കിടന്നുകൊണ്ട് ഇന്ത്യൻ ബൂർഷ്വാസി കോമ്പ്രദോറാണോ എന്ന് ഇന്നും പരിശോധിച്ചു കൊണ്ടിരിക്കുന്ന ഒരച്ഛന്റെ മകൻ. (ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ടൊ കേരളത്തിൽ മനുഷ്യര് എന്നാവും നമ്മൾ വിചാരിക്കുക. മൂപ്പര്ക്ക് അദ് ആവാലോ, വേറെന്താ പണീ എന്നാണ് വേലായുധൻ.) വേലായുധന് സോഷ്യലിസ്റ്റു സ്വപ്നങ്ങളില്ല, വേലായുധന് ക്യാപ്പിറ്റലിസ്റ്റ് സ്വപ്നങ്ങളുമില്ല, വേലായുധൻ സമൂഹത്തിനു ഓർത്തോഗണലായി നിന്നു കൊണ്ട് സ്വന്തം ഡൊമൈൻ സൃഷ്ടിക്കുന്നു.

റോബിൻ വീണ്ടും ക്ലാസ്സ് സാമ്പിൾ ചെയ്യാൻ തുടങ്ങി. ബ്ലാക്ക്ബോർഡിൽ സിങ്ക് ഫങ്ഷന്റെ സഹസ്രകമലദലങ്ങൾ വിടർന്നു. സിഗ്നലിലൂടെ തെന്നിതെന്നി കൺവൊലൂട്ട് ചെയ്തു ഒഴുകി നീങ്ങുന്ന ഇമ്പൾസ് റെസ്പോൺസുകൾ. എഞ്ജിനീയറിങ്ങിൽ കവിതയുണ്ടെന്നു തോന്നീ റോബിന്.

ഹർഷൻ നല്ല ഉറക്കം. ഇവനെന്താ രാത്രി കോഴിയെ പിടിക്കാൻ പോയിരുന്നോ? ഒരു വേള രാത്രിയാഘോഷത്തിന്റെ ഹങ്ങോവർ ആയിരിക്കാം. എന്തായാലും ആധുനിക മൊബൈൽ സാങ്കേതിക വിദ്യയിൽ നിഷ്ണാതനായ ഹർഷന് ക്ലാസു ശ്രദ്ധിക്കേണ്ട കാര്യമില്ല. ചോദ്യങ്ങൾ ഇമേജുകളായി പരീക്ഷാഹാളിന് പുറത്തേക്ക്, ഉത്തരങ്ങൾ ഇമേജുകളായി അകത്തേക്കും. ഒരു തുണ്ടു പോലും കരുതേണ്ട.

രാജീവിന്റെ മുഖത്ത് ഒന്നാം റാങ്കുകാരന്റെ ചിരസ്ഥായിയായ പരമപുച്ഛം. ക്യാമ്പസ് ഇന്റെർവ്യു ഒക്കെ വരാനിരിക്കുന്നതേയുള്ളു. എങ്കിലും ഇൻഫൊസിസിലേക്കോ മറ്റോ ഇപ്പൊഴേ കെട്ടിയെടുത്ത മട്ടാണവന്. ഡെസ്കിൽ താളമടിച്ചൊക്കെയുള്ള ഇരിപ്പു നോക്ക്. എല്ലാ റാങ്കുകാരെയും തല്ലിക്കൊല്ലണം. (പണ്ടേ റോബിന് വംശത്തെ കണ്ണെടുത്താൽ കണ്ടുകൂടാ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, റോബിനും കൂട്ടുകാരും ചേർന്ന് ക്ലാസിലെ ഒന്നാം റാങ്കുകാരി കമലാബായി എന്ന അഹങ്കാരിയെ കൊല്ലാൻ പദ്ധതിയിടുകയും, അതിനുവേണ്ടി, സ്കൂൾ വാർഷികത്തിന് അതിഥിയായി എത്തിയ ജില്ലാകലക്റ്ററോട് തോക്കിനുള്ള ലൈസൻസ് ചോദിക്കണമെന്ന് വിചാരിച്ചതും ആണ്. പക്ഷെ, തദവസരത്തിൽ സന്നിഹിതയായിരുന്ന റോബിന്റെ അമ്മ അതു മോശമാണ് എന്ന് പറഞ്ഞ് വിലക്കിയതു കൊണ്ടു മാത്രം നടക്കാതെ പോയി.)

രഞ്ജിനിയുടെ മുഖത്ത് കഥകളി. അധ്യാപകൻ ബോർഡിലേക്ക് തിരിഞ്ഞിരിക്കയാണ്. ഇത് അവളുടെ സ്ഥിരം കലാപരിപാടി ആകുന്നു. മേക്കിങ് ഫേസസ്. സാർ ബോർഡിലേക്ക് തിരിയണം എന്നു മാത്രം. ചിരിച്ചവന് മാഷ് സെഷണൽ മാർക്കിൽ പണി തരും, രഞ്ജിനി ഒരു അയ്യോ പാവം.

ഛേ! എന്താണിത്? റോബിൻ മനസ്സിനെ ശാസിച്ചു. സർവ്വശക്തിയുമുപയോഗിച്ച് ക്ലാസ് ശ്രദ്ധിക്കുവാൻ ശ്രമിച്ചു. മനസ്സിന്റെ എല്ലാ പോളുകളും യൂണിറ്റ് സർക്കിളിനകത്തേക്ക്. പോൾ ഫേസർ റേഡിയസ് 0.9999. ബാന്റ് വിഡ്ത് ഷാർപ്പാകട്ടെ.

അപൂർവമായ ഒരു നല്ല മൂഡിൽ, പഴയ ക്യാമ്പസിനെക്കുറിച്ച് അമ്മ പറഞ്ഞത് റോബിൻ ഓർത്തുപോയി. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമഹോത്സവങ്ങൾ, ചിലങ്കകൾ, സ്വരരാഗ സന്ധ്യകൾ, ഉണ്ണിസത്താറും നന്ദജനും പ്രകാശ്ബാരെയും എല്ലാം നിറഞ്ഞു നിന്ന കലിഗുല പോലുള്ള നാടകങ്ങൾ. രെജിസ് ദെബ്രെയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട്, ഇതുതന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ദക്ഷിണാർധത്തിൽ ഷോപ്പനൊവർ പറഞ്ഞതും എന്നു ക്യാന്റീനിലെ ഡെസ്കിൽ ആഞ്ഞടിച്ച അമ്മയുടെ ബാച്ചിലെ സജിത് ടി. അവരുടെ ബാച്ച് പുറത്തിറങ്ങിയതിന്റെ രജതജൂബിലിക്ക് മലമ്പുഴയിൽ ഒത്തു ചേർന്നപ്പോൾ, തന്നെ തേടിപ്പിടിച്ച് ഷിവസ് റീഗലിന്റെ നേർത്തഗന്ധത്തിൽ ചേർത്തുനിർത്തി വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചൊക്കെ സജിത് വാത്സല്യപൂർവ്വം തിരക്കിയത് റോബിൻ ഓർത്തു. ഇന്ന് കൊക്കക്കോളയുടെ ഏഷ്യ-പസിഫിക് മേഖലയുടെ സിസ്റ്റെംസ് അഡ്മിനിസ്റ്റേറ്ററായ സജിത് അന്ന് അമ്മക്ക് ആരായിരുന്നിരിക്കാം?

-ഫോർ’, ‘സി-ഫൈവ് ’ - റോയി സിസിലിയൻ ഡിഫെൻസിനുള്ള പുറപ്പാടാണ്. റോബിന്റെ തൊട്ടയൽക്കാരായ റോയിയും ജയരാജനും ഇമാജിനറി ബോർഡിൽ ചെസ് കളിക്കുകയാണ്. ആരാണിവർക്ക് ചെസ്സിൽ കൈവിഷം കൊടുത്തത്? കൈവിഷം പലതിലുമാകാം, സസുഖം ഉറക്കം തൂങ്ങുന്ന വൈശാഖിന് അത് ലിനക്സിലാണ് കിട്ടിയത്. ഈ മാർക്സിസ്റ്റ്-ലിനക്സിസ്റ്റ്-പെന്തകോസ്ത് രാത്രി മുഴുവൻ ഹോസ്റ്റലിൽ കൂട്ടുകാരുടെ ലിനക്സ് പ്രശ്നങ്ങൾ സോൾവ് ചെയ്തു നടക്കുന്നു (ഉബണ്ടു വന്നതിൽ പിന്നെ കുറച്ചു ഭേദം ഉണ്ട്) , പഞ്ചായത്തിലെ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കാത്ത ദിവസങ്ങളിൽ ക്ലാസ്സിൽ വന്ന് ഉറങ്ങുന്നു.

ചെറിയ ക്ലിക് സ്വരങ്ങൾ. ഡെസ്ക്കുകൾക്കടിയിലൂടെ ഒരു ടിന്റുമോൻ തമാശ പാഞ്ഞുനടക്കുന്നു.

സഖാവ് രതീഷ് ചന്ദ്രന്റെ മനസ്സ് സത്യമായും ക്ലാസിലല്ല. ഹ്യുഗൊ ഷവെസിന്റെ കൂടെ ലാറ്റിനമേരിക്കയിലായിരിക്കാം, അല്ലെങ്കിൽ ഒരു വർഗീയ വിരുദ്ധറാലിയിൽ. പ്രശസ്ത ഫെമിനിസ്റ്റ് സുമങ്ഗല വാര്യരുടെ കണ്ണുകളും ഔട്ട് ഓഫ് ഫോക്കസ് ആണ്. സിഗ്നത്സ് ആന്റ് സിസ്റ്റംസ്-ഒരു സ്ത്രീപക്ഷചിന്ത എന്ന തലക്കെട്ടിൽ ചിന്തിക്കുകയാവാം.

ജയന്തി ഈസ് ആൾ അറ്റെൻഷൻ. അധ്യാപകന്റെ തിരുവായ്മൊഴികൾ മുത്തുകൾ പോലെ പെറുക്കിയെടുത്ത് ബുക്കിലാക്കി, തലയാട്ടി, അൽഭുതം കൂറി ഇരിക്കയാണ് പഠിത്തപിശാചു മുത്തശ്ശി. എപ്പോഴും എനിക്കൊരു കുന്നു പഠിക്കാനുണ്ടേ എന്ന ഭാവം മുഖത്തു വരുന്നതിനാൽഅസൈൻന്മെന്റ് ഒന്നു തരുമോ’, ‘മ്യൂപ്പി നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തോട്ടേമുതലായ ബിസിനെസ്സ് ചോദ്യങ്ങൾക്കപ്പുറം സുന്ദരിക്കുട്ടിയോട് മിക്കവരും ഡയലോഗിനു പോകാറില്ല. ഒരിക്കൽ ധൈര്യസമേതം, ഒതുക്കത്തിൽ ഒരു ലൈനിടാൻ ചെന്ന ദയാനന്ദിനോട് വാന്റർപോൾ ഇക്വേഷന്റെ ഡൈനമിക്സിനെക്കുറിച്ചും അതിന്റെ രങ്ഗെ-കുട്ട അൽഗൊരിതം ഉപയോഗിച്ചുള്ള നൂമറിക്കൽ സൊലൂഷൻസിനെക്കുറിച്ചും വാതോരാതെ ഉത്സാഹഭരിതയായി സംസാരിച്ചു കൊണ്ട്, അവസാനം അസ്തപ്രജ്ഞനായ അവന്റെ കൈയിൽ ഗേറ്റിന്റെ സിലബസും കൊടുത്തുവിട്ട ചരിത്രമുണ്ടവൾക്ക്. പാവം ദയാനന്ദ് മൂന്നു ദിവസം പനിപിടിച്ച് ഹോസ്റ്റലിൽ കിടന്നത്രേ! എങ്കിലും റോബിന് ജയന്തിയെ ഇഷ്ടമാണ്. ഒലവക്കോട് കേന്ദ്രീയ വിദ്യാലയം മുതൽ അവന്റെ ഏക പഠനസഹായി, അവന്റെ ഷെർമിയൺ.

അതാ, റൊസാരിയൊ എഴുന്നേൽക്കുന്നു. സംശയം തീർന്നു നേരമില്ല, മൂപ്പർക്ക്. സ്റ്റഫ് തീരെയില്ലാത്ത അധ്യാപകർക്ക് പരമദുഷ്ടന്റെ ഫലം ചെയ്യുന്ന പരമശുദ്ധനാകുന്നു റൊസാരിയൊ. സൂത്രക്കാരിയായ ചന്ദ്രികമിസ് മാത്രം അവനെ വിരട്ടിയിരുത്തും. ഇക്കുറി നെഗറ്റിവ് ഫ്രീക്വൻസി കോൺസെപ്റ്റാണ് വിഷയം. ഓക്സ്ഫെഡ് അക്സെന്റിലാണ് മറുനാടൻ മലയാളിയുടെ ഷൂട്ട്. ഇംഗ്ലീഷ് കഷ്ടിയെങ്കിലും (പഴയ മലയാളം മീഡിയം) മാത്തമാറ്റിക്സിൽ പുലിയായ അദ്ധ്യാപകൻ പ്രദക്ഷിണമായും, അപ്രദക്ഷിണമായും കറങ്ങുന്ന രണ്ട് കോമ്പ്ലക്സ് സിനുസോയിഡുകൾ കൊണ്ട് ഒന്നു പയറ്റി നോക്കുന്നുണ്ട്. പക്ഷെ റൊസാരിയോയെ തൃപ്തിപ്പെടുത്തുക അത്ര എളുപ്പമല്ല. റോബിൻ അറിയാതെ ശിവകാമിയെ നോക്കിപ്പോയി. റൊസാരിയൊയുടെ ലൈനാകുന്നു ശിവകാമി. എപ്പോഴും മരണതല്ലാണ് രണ്ടും തമ്മിൽ. ഇടക്കൊക്കെ റോബിൻ മദ്ധ്യസ്ഥനാകാറുണ്ട്. ഒരിക്കൽ ഡിപ്പാർട്ടുമെന്റിന്റെ ഗ്രൌണ്ട് ഫ്ലോറിനും ഒന്നാം നിലക്കും ഇടയിലെ ലാന്റിങിലുള്ള കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ റോബിൻ അവരുടെ വിചിത്രപ്രണയസല്ലാപം കേട്ടുപോയിട്ടുണ്ട്. ഏതോ പ്രോബ്ല്ത്തിന്റെ സിങ്ഗുലാരിറ്റിയിൽ വീണുകിടക്കുകയാണ് ശിവകാമി.

ഇഡിയറ്റ്, ഡോന്റ് യൂ നോ എൽ ഹോസ്പിറ്റത്സ് റൂൾ? പ്രക്ഷുബ്ധനാകുന്നു റൊസാരിയോ. ആന്റ് ഹു വിൽ സം ദ റിമൈനിങ് ടേംസ്, യോർ അപ്പാ?

കടവുളേ, നാൻ എന്ന ശൈവത് എന്നു കത്തുന്നു ശിവകാമി.

ശിവകാമിയുടെ മറ്റൊരു ചിത്രം റോബിന് ഓർമ വന്നു. ജമന്തിയും മുല്ലയും വഴിഞ്ഞൊഴുകുന്ന തെരുവിൽ, രഥസഞ്ചാരത്തിനിടയിൽ, കോലമിട്ട മുറ്റത്ത് മഞ്ഞപട്ടുപാവാടയും, ദാവണിയും, മുടിനിറയെ കനകാംബരവും, കുഞ്ജലവും, ചുവന്നു മിന്നുന്ന മൂക്കുത്തിയുമായി അഴഹാന രാജാത്തിയായി ശിവകാമി.

പക്ഷെ, മാലിനി അവസാനം പറഞ്ഞുനിർത്തിയതെന്താണ്? ആണെന്നോ,അല്ലെന്നോ? റോബിന് നല്ല തിട്ടം പോരാ. വളരെ കോമ്പ്ലെക്സായ ഒരു നോൺ ലീനിയർ സിസ്സ്റ്റമാകുന്നു മാലിനി. അവളെ കാണുമ്പോൾ നെഞ്ചിനകത്തിരുന്ന് ശിവമണി, കിട്ടുന്നതൊക്കെ വെച്ച് കൊട്ടുന്നതു പോലെ തോന്നും റോബിന്. ഒരിക്കൽ വിരലുകളിൽ തീ ആളിപ്പടർന്നതാണ്. എങ്കിലും നിശ്ചയമില്ല. കണ്ണുകളിലെ തടാകങ്ങളിൽ റോബിൻ അലിഞ്ഞലിഞ്ഞ് ഇല്ലെന്നായെങ്കിലും. മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ ഒരിക്കൽ അമ്മ മനോഹരമായി മൂളിത്തുടങ്ങിയതും, കുറ്റബോധത്തോടെ നിർത്തിയതും റോബിൻ ഓർത്തു. പഴയ ക്യാമ്പസിലെ ആസ്ഥാന ഗായിക. ലക്ഷ്മി പാടുമ്പോൾ സൂചി വീണാൽ അറിയാമായിരുന്നു എന്ന് പ്യൂൺ മുരളിച്ചേട്ടൻ റോബിനോട് ഒരിക്കൽ പറഞ്ഞിരുന്നു. പൊടുന്നനവെ റോബിന് അച്ഛൻ കലിച്ചു. റോബിന് അമ്മ മണത്തു. കടിഞ്ഞൂൽ പൊട്ടന് നെഞ്ചകം വിങ്ങി.

ക്ലാസിനു പുറത്ത് ഒരാരവം കേൾക്കുന്നുവോ? ഇടയ്ക്കിടെ റോബിൻ ഇങ്ങനെ കാതോർത്തു പോകാറുണ്ട്. ഒന്നാം വർഷക്കാരൻ യദുവിന്റെ പുറത്തു നെടുനീളത്തിൽ തിണർത്തു കണ്ട സൈക്കിൾ ചെയിൻ പാടുകൾ. ഹരീന്ദ്രനാഥിന്റെ ചോരയിൽ കുതിർന്ന മുഖം. കാവശ്ശേരി പൂരം പോലെ ക്യാമ്പസ് നിറഞ്ഞ് അടി നടക്കുമ്പോൾ അലറി വിളിച്ചു കൊണ്ടോടിയ കമ്പ്യൂട്ടർ സയൻസിലെ രേഷ്മ. റോബിന്റെ മനസ്സ്, മായ്ച്ചു തുടങ്ങിയ ഭദ്രകാളിക്കളമായി. റോബിൻ വേലായുധനെ നോക്കി. ഒന്നും രണ്ടും പറഞ്ഞ് ചൊറിഞ്ഞു ചൊറിഞ്ഞു കൂട്ടുകാർ അടിയുടെ വക്കിലെത്തുമ്പൊൾ റോബിനും വേലായുധനും ഇടപെടാറുണ്ട്. ഒരിക്കൽ ഹമീദിന്റെ നേർക്കുയർന്ന സൈക്കിൾ ചെയിൻ മിന്നൽ വേഗത്തിൽ പിടിച്ചു വാങ്ങി, ഏതു നായിന്റെ മോനാടാ എന്ന് ഇടിമുഴങ്ങിയ ശേഷം ഒന്നും സംഭവിക്കാത്ത പോലെ ക്ലാസിൽ കയറി പുസ്തകം നിവർത്തി വേലായുധൻ.

, സിഗ്നത്സ്! അമ്പടയാളങ്ങൾ.ശരമാരി പെയ്യുന്നു. ആർത്തു പദ്മവ്യൂഹമൂക്കോടു ഭേദിച്ച് പാർത്ഥാത്മജൻ റോബിൻ സിഗ്നത്സ് ആന്റ് സിസ്റ്റംസിന്റെ അർജജുനപ്പത്ത് ജപിക്കാൻ തുടങ്ങി.ഹൈകിൻസ്, ഓപ്പൻഹീം, ബാരിവീൻ, വിത്സ്കി, ഗണേഷ്റാവു, സഞ്ജയ്ശർമ ... അൽക, അമല, അഞ്ജലി, അർജ്ജുൻ, അനിരുദ്ധ്, അനിത് അദ്ധ്യാപകൻ പരിഭ്രാന്തനായി തെരുതെരെ ഹാജർ വിളിക്കാൻ തുടങ്ങി-പുറത്ത് ആരുടെ നിലവിളിയാണ് ഉയരുന്നത്?