Saturday, October 2, 2010

കവിത അറിയാതെ പോകുന്ന ക്യാമ്പസ്

ബ്ലോഗെഴുത്ത് തുടങ്ങിയ കാലം മുതലേ കവിതയെക്കുറിച്ച് ഇതുപോലൊരു കുറിപ്പെഴുതണമെന്ന് കരുതിയതാണ്. പക്ഷേ, ധൈര്യം വന്നില്ല. എനിക്ക് വേണ്ടത്ര കാവ്യശിക്ഷണമില്ല, മലയാളകവിതാചരിത്രത്തെ ഞാൻ ശ്രദ്ധാപൂർവ്വം അനുധാവനം ചെയ്തിട്ടുമില്ല. വഴിയിൽ തടയുന്നത് വായിക്കും, ചിലപ്പോൾ ഉറക്കെ ചൊല്ലും, അത്ര തന്നെ.നിത്യജീവിതത്തിന്റെ വൈരസ്യങ്ങളിൽ നിന്ന് രക്ഷപെട്ട് ചേക്കേറാനൊരു ചില്ല, ഭാരങ്ങൾ ഇറക്കിവെക്കാനൊരത്താണി-അതാണെനിക്ക് കവിത. അത്തരമൊരാളിന്റെ കുറിപ്പിൽ കാലഗണനയിലും ലാവണ്യദർശനത്തിലുമൊക്കെ ഒത്തിരി പോരായ്മകൾ ഉണ്ടാകും. പണ്ഡിതോചിതമായ ഒരു നിരൂപണപ്രബന്ധമല്ല, വെറുമൊരു ആസ്വാദകപക്ഷമെന്നു കരുതി വായിക്കുമല്ലോ. ഞങ്ങൾ ആസ്വാദകർക്ക് ഒരു കവി നാലു വരി മാനിഫെസ്റ്റോ ദയാപൂർവ്വം എഴുതി തന്നിട്ടുണ്ട്.

അന്ധർ നിൻ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിൻ വാലിൻ
രോമം കൊണ്ടൊരു മോതിരം

(ആറ്റൂർ രവിവർമ-മേഘരൂപൻ)

പഴകിയ കാവ്യാനുശീലനങ്ങളുടെ തടവറയിൽ നിന്നു് രക്ഷപെടുക അത്ര എളുപ്പമല്ല.എന്റെ വലിയഛന് ഒറവങ്കരക്കു ശേഷം കവികളില്ലായിരുന്നു, അമ്പലപ്പറമ്പിലെ അക്ഷരശ്ലോക സദസ്സിനപ്പുറം ഒരു കാവ്യമണ്ഡലവും. എന്റെ അഛന് വള്ളത്തോളിന്റെ കേകയായിരുന്നു കവിതയുടെ പാരമ്യം. വൈലോപ്പിള്ളിയും ഇടശ്ശേരിയും ശങ്കരക്കുറുപ്പും രചനാശൈലിയിൽ വള്ളത്തോൾ പാഠശാ ലക്കാരാ‍യിരുന്നതു കൊണ്ട് ഒട്ടൊക്കെ അംഗീകരിച്ചിരുന്നു. ചങ്ങമ്പുഴ അഛന് ഒരു പാട്ടുകാരൻ മാത്രമായിരുന്നു. ഞാനോ, സച്ചിദാനന്ദനും, വിനയചന്ദ്രനും ബാലചന്ദ്രനുമപ്പുറത്തേക്കൊരു മലയാള കവിത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ ഇന്ന് പി.പി. രാമചന്ദ്രനും അൻവർ അലിയും മോഹനകൃഷ്ണനും മനോജ് കുറൂരും ജോസഫും രാമനും, വിഷ്ണുപ്രസാദും, ജ്യോതിബായിയും മുതൽ ആറാം ക്ലാസുകാരി അഭിരാമി വരെ എന്റെ കാവ്യസങ്കൽ‌പ്പങ്ങളെ അട്ടിമറിച്ചിരിക്കുകയാണ്. രണ്ടാം വരവും (സച്ചിദാനന്ദൻ) വീട്ടിലേക്കുള്ള വഴിയും (വിനയചന്ദ്രൻ) ഗസലും (ബാലചന്ദ്രൻ) പോലെ എന്നെ ഇവരുടെ കവിതകൾ ആവേശിച്ചിട്ടില്ലെങ്കിലും (സത്യസന്ധമായി പറയണമല്ലോ) ഭാവുകത്വം മാറുകയാണെന്ന് ഞാൻ അറിയുന്നു. കുന്നിടിച്ചു നിരത്തുന്ന യന്ത്രവും (മോഹനകൃഷ്ണൻ) കാറ്റാടിയും (അനീസ് ഹസ്സൻ), പുതിയ കവിതയിൽ ഉളവാകുന്ന കമ്പനങ്ങൾ എന്റെ മനസ്സിൽ എത്തിച്ചേരുന്നുണ്ട്. സുഗതകുമാരിക്കുംഅയ്യപ്പപണിക്കർക്കും അപ്പുറത്തേക്ക് രാധാകൃഷ്ണ സങ്കൽ‌പ്പം വികസിക്കുന്നതും (മനോജ് കുറൂറ്) ജീവിതത്തിന്റെ നാനാർത്ഥങ്ങൾ വിനയചന്ദ്രകവിതയുടെ തലങ്ങൾ മറികടക്കുന്നതും (വിഷ്ണുപ്രസാദ്), തന്റെ ബോധത്തിനു ചുറ്റും കവിതയാകാൻ വിധിക്കപ്പെട്ടവരുടെ നീണ്ട വരികളും (അനൂപ് ചന്ദ്രൻ) ഞാൻ അറിഞ്ഞു തുടങ്ങുന്നു. ചിതലരിച്ചു ദ്രവിച്ച വാക്കുകളെ (സ്മിത മീനാക്ഷീ) ശ്രദ്ധാപൂർവ്വം മാറ്റിനിർത്തുന്ന പുതുകവിതയുടെ മഴ (യറാഫത്ത്), ഉത്തരാധുനികതയുടെ ചുവന്ന വാലുപോലെ ഇടതുമൂല്യച്യുതികളിൽ ജാഗ്രത്താകുന്നവ (നിരഞ്ജൻ).. പി. എ. അനീഷ്, മുകിൽ, അനിലൻ, ടി.എ. ശശി, രാമചന്ദ്രൻ വെട്ടിക്കാട്,ഭാനു കളരിക്കൽ എന്നിങ്ങനെ പുതിയ ഒത്തിരി കവികൾ - പലരേയും ബ്ലോഗിലാണ് ഞാൻ ആദ്യം കണ്ടത്- എന്നെ ആഹ്ലാദിപ്പിക്കുന്നു.

അതെ, കവിതയിൽ ഒരു പാരഡൈം ഷിഫ്റ്റ് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. കാവ്യബിംബങ്ങളുടെ നെറ്റിപ്പട്ടങ്ങളും, കുടതഴവെഞ്ചാമരങ്ങളും കവിത പടം പൊഴിച്ചു കഴിഞ്ഞിരിക്കുന്നു. തർജ്ജമയിൽ ചോർന്നു പോകാത്തതാണ് കവിതയെന്ന് സാമ്പ്രദായിക വിശ്വാസത്തെ സച്ചിദാനന്ദൻ തിരിച്ചിട്ടത് സത്യമാക്കുന്നു പുതിയ കവിത. കാൽ‌പ്പനികത തലകീഴായി നിൽക്കാൻ തുടങ്ങി, അലർച്ചകൾ ഒടുങ്ങി, കവിത ചൊൽക്കാഴ്ചകൾക്ക് ഉതകാതായി. ജ്വരവും ഭ്രാന്തും പിടിപെട്ട വാക്കുകൾ ഒരുക്കുന്ന നരകാഗ്നിമധ്യത്തിലെ ദിഗംബരനടനമല്ല്ല ഇന്നു കവിത. കവിത ഞാനും നിങ്ങളും സംസാരിക്കുന്ന ലളിത മലയാളത്തിൽ ആത്മാവിനോട് മന്ത്രിക്കാൻ തുടങ്ങി. ഈണത്തിനും താളത്തിനും കവിതയെ ബലികൊടുക്കാതെ ജീവിതം (അതെ, ഒരു രക്ഷയുമില്ലാത്ത ഇക്കാലത്തെ കുഴഞ്ഞു മറിഞ്ഞ ജീവിതം!) എങ്ങനെ വരികൾക്കിടയിൽ നിറക്കാം (ചിത്ര-രാമൊഴി) എന്നതാണ് പുതിയ കവി ഏറ്റെടുക്കുന്ന വെല്ലുവിളി.

പക്ഷേ, ഇതൊന്നുമല്ലല്ലോ എനിക്ക് പറയാനുള്ളത്. ഞാൻ ക്യാമ്പസിനെ ചൊല്ലിയാണ് വ്യാകുലപ്പെടുന്നത്. പുതിയ കവിത ക്യാമ്പസിനെ സ്പർശിച്ചിട്ടില്ല. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ ഡൈനമിക്സിനെക്കുറിച്ച് അറിയാവുന്ന കുട്ടികൾക്ക് കവിതയും മാറിക്കൊണ്ടിരിക്കുന്നു എന്ന് അറിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ക്യാമ്പസ് ഇങ്ങനെയായിരുന്നില്ലെന്ന് നമുക്കറിയാം. കടമ്മനിട്ടയേയും ബാലചന്ദ്രനേയുമൊക്കെ മുഖ്യധാരാമാധ്യമങ്ങൾ തിരസ്കരിച്ചപ്പോൾ നെഞ്ചേറ്റിലാളിച്ചത് ക്യാമ്പ്സായിരുന്നു. ചങ്ങമ്പുഴക്കാലത്തായാൽ പോലും ക്യാമ്പസാണ് മുമ്പേ നടന്ന ആസ്വാദകസദസ്സ്. പക്ഷേ, പുതിയ കവിത എന്തുകൊണ്ടോ ചലനമുണ്ടാക്കുന്നില്ല ക്യാമ്പസിൽ. ക്യാമ്പസിൽ മുഴങ്ങുന്നത് ചൊല്ലാനാവുന്ന കഴമ്പില്ലാത്ത കവിതകളാണ്. മധുസൂദനൻ നായർ സാറിന്റെ കവിതകളുടെ ദുർബ്ബലാനുകരണങ്ങൾ. ഒരന്തസിനു വേണ്ടി മാത്രം ചില ചലച്ചിത്ര ഗാനരചയിതാക്കളൊക്കെ പടച്ചു വിടുന്ന കവിതയുടെ പേക്കോലങ്ങൾ, പിന്നെ യുവജനോത്സവ ഫേവറിറ്റുകളായ പഴയ ചില കാൽ‌പ്പനിക കവിതകൾ! മാതൃഭൂമി ദിനപ്പത്രം മധുസാറിന്റെ കവിത പോലെ ചൊല്ലാൻ കഴിഞ്ഞേക്കും (മനോരമയെങ്കിൽ വളരെ നന്നു്, പല മനോരമ റിപ്പോർട്ടുകളും കവിതകളേക്കാൾ വളരെ റൊമാന്റിക്കാണ്). അതു കൊണ്ട് എന്തു കാര്യം? പുതിയ കവികളും കവിതയും ക്യാമ്പസിന് അന്യം. ഈയിടെ രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു കോളെജിലെ മാഗസിനു വന്ന സൃഷ്ടികൾ പരിശോധിച്ചപ്പോൾ ആകെ ഒരു കവിതയാണ് കഷ്ടി നന്നെന്നു കണ്ടത്, പക്ഷേ നല്ല കുറെ കഥകൾ ഉണ്ടായിരുന്നു താനും.

എന്തുകൊണ്ട് ഇങ്ങനെ? ഒരു വിശകലനത്തിനുള്ള പ്രാപ്തി എനിക്കില്ലെങ്കിലും ചില സംശയങ്ങൾ കുറിക്കട്ടെ, സുചിന്തിതാഭിപ്രായങ്ങളല്ല, ഒരു ബ്രെയിൻ സ്റ്റോമിങ് എന്നു ധരിച്ചാൽ മതി.

ഒന്ന്-താളബദ്ധമല്ലാത്ത പുതിയ കവിത മനസ്സിൽ തങ്ങി നിൽക്കുന്നില്ല, ചൊല്ലിചൊല്ലി പ്രചരിക്കുന്നില്ല.

രണ്ട്-മധുസാറിന്റെ കവിതയുടെ അനുകരണങ്ങൾ ആധുനിക വിൽ‌പ്പന തന്ത്രങ്ങളൊക്കെ ഉപയോഗിച്ച് പ്രചരിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ പുതിയ കവിതക്ക് അവശ്യം വേണ്ട ഒരാമുഖം പോലും ലഭിക്കുന്നില്ല. കഥയിലെ ആധുനികത (വിജയൻ, കാക്കനാടൻ, മുകുന്ദൻ ..) ക്ക് അതിശക്തരായ മെന്റർമാരുണ്ടായിരുന്നു ( കെ. പി, അപ്പൻ, ആഷാമേനോൻ, നരേന്ദ്രപ്രസാദ്, രാജകൃഷ്ണൻ ). സച്ചിദാനന്ദന്റെ ലേഖനങ്ങൾ ആറ്റൂരിന്റേയും ശങ്കരപ്പിള്ളയുടേയും സച്ചിയുടേയും കടമ്മനിട്ടയുടേയും, ബാലചന്ദ്രന്റേയും ഒക്കെ പ്രമോട്ട് ചെയ്യുന്നതിൽ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അത്തരം മെന്റർമാരുടെ അഭാവം പുതിയ കവിതക്ക് ഇല്ലേ? ഒറ്റപ്പെട്ട ശ്രമങ്ങളില്ലെന്നില്ല. കവി കെ.എം. പ്രമോദ് ജയശീലനെ (പ്രായം കൊണ്ടല്ലെങ്കിലും പുതിയ കവികളുടെ കൂട്ടത്തിലാണല്ലോ ജയശീലൻ) ക്കുറിച്ചെഴുതിയ ലേഖനം നോക്കുക. പ്രമോദ് കൊറിയയെ കുറിച്ചെഴുതിയാലും അതിൽ അൻവർ അലിയും രാമനും വിഷ്ണുപ്രസാദുമൊക്കെ കടന്നു വരും. പക്ഷേ, വേണ്ടത്ര ഒരു പ്രമോഷൻ തീർച്ചയായും പുതിയ കവിതക്ക് കിട്ടുന്നില്ല.

മൂന്ന്- പുതിയ കവികൾ ക്യാമ്പസുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ വിമുഖരാണ്. കടമ്മനിട്ടയായാലും ബാലചന്ദ്രനായാലും ഒക്കെ ക്യാമ്പസിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു.

നാല്- പുതിയ യൌവ്വനത്തിന്റേയും കൌമാരത്തിന്റേയും അഭിലാഷങ്ങളും നിരാശകളും രോഷങ്ങളും ജീവിതമാകെയും അവർക്ക് പൊള്ളും വിധത്തിൽ അനുഭവിപ്പിക്കാൻ പുതിയ കവിതക്ക് ആകുന്നില്ല. നോക്കുക, പുതിയ കവിത പോലെ അപരിചിതമല്ല പുതിയ കഥ ക്യാമ്പസിൽ. സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രൻ, സുസ്മേഷ് ചന്ത്രോത്ത്, കെ.ആർ. മീര, ഏ.എസ്. പ്രിയ മുതലായ എഴുത്തുകാരൊക്കെ ക്യാമ്പസിൽ ഒട്ടൊക്കെയെങ്കിലും വായിക്കപ്പെടുന്നുണ്ട്.

ഒരു പകുതി മനസ്സിലെഴുതിയതാണ് ഞാനീ കാരണങ്ങൾ, വെറും സംശയങ്ങൾ, പലതിനും മറുപടിയും മനസ്സിൽ വരുന്നു! തീർച്ചയായും കവികൾക്കും നിരൂപകർക്കുമൊക്കെ കൂടുതൽ വ്യക്തതയുണ്ടാകും. ഒന്നു മാത്രം എനിക്കറിയാം, പുതിയ കുട്ടികൾക്ക് എന്തോ നഷ്ടപ്പെടുന്നുണ്ട്!

ഇനി വായനക്കാരുടെ ഊഴം.

അനുബന്ധം:

ഇതാ എനിക്കറിയാവുന്ന ചില കവിതാബ്ലോഗുകൾ, തെരഞ്ഞെടുപ്പൊന്നും നടത്തിയിട്ടില്ല, ഞാനതിനാളല്ല താനും. പ്രധാനപ്പെട്ടവ പോലും ചിലപ്പോൾ വിട്ടു പോയിരിക്കും. ഇനി ബ്ലോഗറിയാത്തതു കൊണ്ട് കവിത വായിച്ചിട്ടില്ലെന്ന് പരിഭവമരുതാരുമെന്നു കരുതി ധൃതിയിൽ..

· ഹരിതകം - http://www.harithakam.com/

· ബൂലോക കവിത - http://boolokakavitha.blogspot.com/

· പുതു കവിത - http://www.puthukavitha.com/

· സമകാലിക കവിത - http://samakaalikakavitha.blogspot.com/

· കാവ്യം - http://kaavyam.blogspot.com

· പരിഭാഷ (രവികുമാർ) - http://paribhaasha.blogspot.com/

· സച്ചിദാനന്ദൻ - http://satchidanandan.blogspot.com/

· ബാലചന്ദ്രൻ ചുള്ളിക്കാട് - http://balachandranchullikkad.blogspot.com/

· പി.പി. രാമചന്ദ്രൻ - http://thiramozhi.blogspot.com

· അൻവർ അലി - http://urumbinkoodu.blogspot.com/

· മനോജ് കുറൂർ - http://manojkuroor2.blogspot.com/

· രാം മോഹൻ പാലിയത്ത് - http://valippukal.blogspot.com/

· കുഴൂർ വിൽസൻ - http://vishakham.blogspot.com/

· വിഷ്ണു പ്രസാദ് - http://www.prathibhasha.blogspot.com/

· കെ. എം. പ്രമോദ് - www. pramaadam.blogspot.com

· ഉമ്പാച്ചി - http://umbachy.blogspot.com/

· ചിത്ര - http://raamozhi.blogspot.com/

· അനൂപ് ചന്ദ്രൻ - http://twentytwo-and-half.blogspot.com/

· സ്മിത മീനാക്ഷി - http://smithameenakshy.blogspot.com/

· എം. ആർ. അനിലൻ - http://akasathekkullagovani.blogspot.com/

· ടി. എ. ശശി - http://sasiayyappan.blogspot.com/

· യറാഫത്ത്- http://naidaagham.blogspot.com/

· രാമചന്ദ്രൻ വെട്ടിക്കാട് - http://thambivn.blogspot.com/

· ആർ. ശ്രീലതാ വർമ - http://nelambari.blogspot.com/

· ജ്യോതിബായ് പരിയാടത്ത് - http://jyothiss.blogspot.com/

· എൻ. ബി. സുരേഷ് - http://kilithooval.blogspot.com/

· രാജേഷ് ചിത്തിര - http://sookshmadarshini.blogspot.com/

· മുകിൽ - http://kaalamaapini.blogspot.com/

· നിരഞ്ജൻ - http://niranjantg-niranjantg.blogspot.com/

· ഭാനു കളരിക്കൽ - http://jeevithagaanam.blogspot.com/

· ഉമേഷ് പീലിക്കോട് - http://umeshpilicode.blogspot.com/

· പി. എ. അനീഷ് എളനാട് - http://naakila.blogspot.com/

· ടി.പി. വിനോദ് - http://lapuda.blogspot.com/

· അജിത് – http://ajit-howzat.blogspot.com/

· ലതീഷ് മോഹൻ - http://junkiegypsy.blogspot.com/

· നിർഭാഗ്യവതി- http://nirbhagyavathy.blogspot.com/

· രവീണ - http://raveena-myworld.blogspot.com/

· അനീസ് ഹസ്സൻ - http://aneeshassan.blogspot.com/

· ഹൻലല്ലത്ത്- http://murivukalkavitha.blogspot.com/

· ജൂൺ - http://ilamarmarangal.blogspot.com/

· സോണാ ജി - http://sonagnath.blogspot.com/

· ഹരിശങ്കർ കർത്ത - http://harisankarkartha.blogspot.com/

· കല ­- http://marampeyyunnu.blogspot.com/

· കലാവല്ലഭൻ - http://kalavallabhan.blogspot.com/

· വിപിൻ - http://midnightsombre.blogspot.com/

· നിശാഗന്ധി - http://suniljacobkavithakal.blogspot.com

· ആറങ്ങോട്ടുകര മുഹമ്മദ് - http://nizhalvarakal.blogspot.com/

· രാജേഷ് ചിത്തിര - http://sookshmadarshini.blogspot.com/

· ചന്ദ്രകാന്തം - http://chandrakaantham.blogspot.com

· കുസുമം ആർ പുന്നപ്ര - http://pkkusumakumari.blogspot.com/

105 comments:

ജൂണ്‍ said...

അറിയാതെയെങ്ങാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കയ്യിലെടുത്തു പോയാല്‍
"ഓ...ഇന്റര്‍വ്യൂനു പോകുമ്പോള്‍ ഇപ്പൊ ചങ്ങമ്പുഴയെ കുറിച്ചല്ലേ ചോദിയ്ക്കാന്‍ പോകുന്നെ
...അത് മാറ്റിവെച്ചു വിവരം വെക്കുന്ന വല്ലതും വായിക്കു കൊച്ചെ..." എന്നും പറഞ്ഞു electronics for you ന്റെ പുതിയ ലക്കം കയ്യില്‍ പിടിപ്പിക്കുന്നവരല്ലേ കവിത അറിയാതെ പോകുന്ന ക്യാമ്പസിനെ സൃഷ്ടിക്കുന്നത് സര്‍ ...

നൗഷാദ് അകമ്പാടം said...

മാഷേ ..ഇത് നന്നായി..
പുതിയ പല എഴുത്തുകാരേയും അറിയാനുള്ള സാഹചര്യം ഇവിടെ കുറവാണു.
നാട്ടിലുള്ള സ്നേഹിതനാണു പലപ്പോഴും നല്ല പുതിയ എഴുത്തുകാരെ വായിക്കണം എന്ന്
പറഞ്ഞ് പരിചയപ്പെടുത്താറ്..

ഈ നല്ല ലേഖനത്തിലൂടെ അവരില്‍ പലരും കടന്ന് വരുന്നു..ചില പുതിയ പേരുകളും.

നന്ദി..
ഈ ഓര്‍മ്മപ്പെടുത്തലിനു..
ഈ വിവരണത്തിനും.

മൻസൂർ അബ്ദു ചെറുവാടി said...

കവിത മനസ്സിലാവില്ലെങ്കിലും കവിതയേയും കവികളെയും കുറിച്ചെഴുതിയ ഈ ലേഖനം ഇഷ്ടപ്പെട്ടു.
കവിതകള്‍ ആസ്വദിക്കാന്‍ കഴിയാതെ പോകുന്നത് എന്റെ വ്യക്തിപരമായ പരിമിതി തന്നെയാണ്.
ലേഖനം ശ്രദ്ധേയമായി .
ആശംസകള്‍

ബിജുക്കുട്ടന്‍ said...

"പുതിയ യൌവ്വനത്തിന്റേയും കൌമാരത്തിന്റേയും അഭിലാഷങ്ങളും നിരാശകളും രോഷങ്ങളും ജീവിതമാകെയും അവർക്ക് പൊള്ളും വിധത്തിൽ അനുഭവിപ്പിക്കാൻ പുതിയ കവിതക്ക് ആകുന്നില്ല"

അതുകൊണ്ടുണ്ട് തന്നെയാണ് പുതിയ തലമുറ കവിതകളില്‍ നിന്നകന്നു പോകുന്നത്.

പ്രയാണ്‍ said...

നാട്ടില്‍ വരുമ്പോള്‍ വാങ്ങിക്കുട്ടുന്ന ചില പുസ്തകങ്ങളിലും തിരിച്ചുപോകും മുന്‍പ് തിരക്കിട്ട് വായിച്ചുകൂട്ടുന്ന ചില പ്രസിദ്ധീകരണങ്ങളിലും ഒതുങ്ങുന്ന എന്റെ വായന വെച്ച് ഇത്രയും ഗഹനമായ ഒരു വിഷയത്തെപ്പറ്റി ഒന്നും പറയുന്നില്ല. കാലഘട്ടത്തിന്റെ കവികള്‍ എന്നതൊരു സത്യമാണ്. അതിലപ്പുറമൊന്നില്ലെന്നു മനസ്സിനെ പറഞ്ഞുറപ്പിക്കുമ്പോഴായിരിക്കും മറ്റൊന്ന് നമ്മുടെ പതുക്കെ മനസ്സിനെ കീഴടക്കുന്നത്. പണ്ട് അച്ഛന്‍ കുഞ്ഞുണ്ണിമാഷോട് മാഷെന്തിനാണ് ഇങ്ങിനത്തെ കുട്ടിക്കവിതകളെഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛനോട് വല്ലാതെ ദ്വേഷ്യം തോന്നിയിരുന്നു. അച്ഛനും പറഞ്ഞപോലെ വള്ളത്തോളിനെക്കവിഞ്ഞൊരു കവിയുണ്ടായിരുന്നില്ല. എനിക്കു പ്രിയം കുഞ്ഞുണ്ണിമാഷോടും . ക്യാമ്പസ്സുകളില്‍ മലയാളത്തിന് പ്രാധാന്യം കുറഞ്ഞതുതന്നെയാണ് വായനയും കുറയാന്‍ കാരണം. കുട്ടികളില്‍ എഴുതുന്നവരില്‍ പലര്‍ക്കും തന്നെ ഇംഗ്ലീഷില്‍ ചിന്തിച്ച് മലയാളത്തില്‍ എഴുതാനുള്ള പ്രവണതയും ഉണ്ട്. അതുകൊണ്ടുതന്നെ തനതായ ഭാവം കുറയുന്നു. എന്നാലും അടുത്തകാലത്ത് മാതൃഭൂമിയിലെ ബാലപംക്തികളില്‍ വന്ന ചില കവിതകള്‍ വായിച്ച് തരിച്ചിരുന്നുപോയിട്ടുണ്ട്. നല്ലൊരു വായന തന്നതിന്നു നന്ദി.

പ്രദീപ്‌ said...

മാഷേ എനിക്ക് മുന്‍പേ കമന്റ്‌ ചെയ്ത മൂന്നു പേരും പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു തോന്നുന്നു . മാഷേ ഞാന്‍ കവിതകള്‍ ചൊല്ലി കേള്‍ക്കുന്നതില്‍ ആനന്ദിക്കുന്നവനാണ് ... മാഷ്‌ പറഞ്ഞപോലെ എന്റെയും മനസ്സില്‍ മുഴങ്ങുന്നത് ചൊല്ലാനാവുന്ന കഴമ്പില്ലാത്ത കവിതകള്‍ ആണ്... ഒരു പക്ഷെ അത് ജനറേഷന്‍ ഗ്യാപ് കൊണ്ടാവും . കഴിഞ്ഞ തലമുറ വരെ സംസ്കൃതവും അതിലെ വാക്കുകള്‍ക്കും മലയാളത്തില്‍ നല്ല സ്വാധീനം ഉണ്ടായിരുന്നു . അത് കൊണ്ട് പഴയ കവികളുടെ കവിതകള്‍ ആ തല മുറക്ക് നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു . എന്റെ തല മുറക്ക് രേണുക പോലെയുള്ള കവിതകള്‍ മാത്രമേ ഉള്‍കൊള്ളാന്‍ കഴിയൂ ... പിന്നെ ഇന്നത്തെ സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ പോലും കുട്ടികള്‍ പഠിച്ചു എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍ കിട്ടി "രക്ഷപെട്ടു" പോട്ടെ എന്നാണു ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു ... ( മാഷേ , എന്റെ കമന്റ്‌ ഞാന്‍ വായിച്ചു നോക്കിയപ്പോള്‍ " ഹോ ഭയങ്കര നിരൂപണം , കട്ട ബുജി" എന്നൊരു ഫീല്‍. മാഷ്‌ ചിരിക്കരുത് .)

Rare Rose said...

ശ്രീനാഥന്‍ മാഷേ.‍.,പഴയതും,പുതിയതുമായ കാവ്യ ലോകങ്ങളിലേക്കുള്ള ഈ സഞ്ചാരം നന്നായി.കൂടെ ഉയര്‍ത്തിയ ചോദ്യങ്ങളും.സ്വയം കണ്ടെത്തിയ മറുപടികളും..

മാഷിന്റെയത്ര ആഴത്തിലുള്ള വായനാശീലവും,അറിവും ഇല്ലാത്തതു കൊണ്ടാവാം പലതിനുമെന്താണു ഉത്തരമെന്നുറപ്പിച്ചു പറയാനാവുന്നില്ല.

പണ്ടത്തേതില്‍ നിന്നും നമ്മുടെ ക്യാമ്പസുകള്‍ ഒരുപാട് മാറിയെന്നു തോന്നുന്നു.അന്ന് കുറെക്കൂടി റിലാക്സ്ഡ് ആയ ചുറ്റുപാടുകളാണെന്നു തോന്നുന്നു ഉണ്ടായിരുന്നത്.അവര്‍ക്ക് ചുറ്റുമുള്ളതെന്തെന്നറിയാനും, കാണാനും,കേള്‍ക്കാനും,സംവദിക്കാനും സമയമുണ്ടായിരുന്നു.കവിതയിലെ കനലുകള്‍ നെഞ്ചിലേറ്റു വാങ്ങി പ്രക്ഷുബ്ധമായ ലോകത്തെ നോക്കിയവര്‍ വെല്ലു വിളിച്ചിരുന്നു.
ഇന്നു പക്ഷേ കുട്ടികളുടെ ലോകം കൂടുതല്‍ പ്രായോഗികമാണു.അത് നിറയെ മുന്നോട്ടുള്ള അവന്റെ ജീവിതസ്വപ്നങ്ങളും,ജൂണ്‍ പറഞ്ഞ പോലെ നേരിടേണ്ട ഇന്റര്‍വ്യൂകളുമാണു.ഇതിനിടയില്‍ വരികള്‍ക്കിടയിലെ ജീവിതം കാണാന്‍ കണ്ണെവിടെ.ഞാനറിഞ്ഞ ക്യാമ്പസിനെ വെച്ച് നോക്കുമ്പോള്‍ ഒരു പരിധി വരെ ഇതും കാരണമാവാമെന്നാണു എന്റെ തോന്നല്‍.പോരെങ്കില്‍ പ്രയാണ്‍ ചേച്ചി പറഞ്ഞ പോലെ മലയാളത്തിന്റെ പ്രാധാന്യം ക്യാമ്പസുകളില്‍ കുറഞ്ഞതും ഒന്നാവാം.

പിന്നെ ബ്ലോഗിലെത്തി പലരെയും വായിച്ചപ്പോഴാണു കവിതയുടെ നിറഭേദങ്ങള്‍ ഇത്രയുമധികമുണ്ടെന്നു ഞാനുമറിഞ്ഞത്.വല്ലപ്പോഴും കാണുന്ന ആഴ്ചപ്പതിപ്പുകളിലെ കവിത മാത്രമായിരുന്നു പരിചയം.എന്നാല്‍ ഇതില്‍പ്പറഞ്ഞ പോലെ പുതിയ കഥയെഴുത്തുകാരെ മിക്കവരെയും വായിച്ച് പരിചയവുമുണ്ട്.അതു കൊണ്ട് തന്നെ വായിക്കാനൊരു പുസ്തകം തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം കൈ ചെല്ലുന്നത് കഥയുടെ നേര്‍ക്കാവും.ഇപ്പോള്‍ പക്ഷേ അതു മാറിത്തുടങ്ങി.:)

പ്രദീപ്‌ said...

മാഷേ മാഷ്‌ എന്നാ ശ്രീ ശൈലത്തിലെ കുട്ടി എഴുതിയത് ?? ഇതൊക്കെ ഞാന്‍ ഇപ്പോളാ കാണുന്നത് ... ഒരു കമന്റും ഞാന്‍ പറയുന്നില്ല . പക്ഷെ " ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ " എന്ന പാട്ടിലെ (സ്വസ്തി എന്ന സിനിമയിലെ ) ഗ്രിഹ നാഥന്റെ മുഖം ഓര്‍മ വന്നു......

Anonymous said...

ഇതിനെക്കുറിച്ചു വ്യക്തമായ അഭിപരായം പറയാനുള്ള അറിവില്ല. മാത്രമല്ല എനിക്കു മുമ്പേവന്നവര്‍ വളരെ നന്നായി പറഞ്ഞും കഴിഞ്ഞിരിക്കുന്നു. എങ്കിലും ചിലതു പറയാം. പുതിയ കുറച്ചു എഴുത്തുകാരെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇവരില്‍ ബ്ലോഗ് എഴുതുന്നവരുടെ ഐ.ഡി കൂടി കൊടത്തെങ്കില്‍ എളുപ്പമായിരുന്നു.
ഇനി എന്റെ ഭീകര അഭിപ്രായങ്ങള്‍-ഗദ്യകവിതകളൊന്നും ചൊല്ലി രസിക്കനാവില്ല എന്നതു വലിയ ഒരു ന്യൂനതയാണ്. പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേയും മറ്റും അതിന്റെ അര്‍ത്ഥഭംഗി കൊണ്ടും ലാളിത്യം കൊണ്ടും ചൊല്‍ക്കവിത എന്നതു കൊണ്ടുമാണ് പ്രചാരം നേടിയത്. ഇപ്പോള്‍ ജീവിതം വളരെ സങ്കീര്‍ണ്ണമാണ്. അതാവാം, അതു പകരുന്ന കവിതകളും മുള്ളുപോലെ കുത്തി നോവിക്കുന്ന ഗദ്യ കവിതകളാകുന്നത്. പണ്ടും കവിതകള്‍ വായിച്ചു നമ്മള്‍ കരഞ്ഞിട്ടുണ്ടാവും, പക്ഷേ അത് മനസ്സില്‍ നിന്നുതിര്‍ന്ന സങ്കടക്കണ്ണീരായിരുന്നു. ഇപ്പോള്‍ വായിച്ചാല്‍ കണ്ണില്‍ പൊടിയുന്നതു ചോരക്കണ്ണീരാണ്. കവിതകള്‍ കുത്തി മുറിവേല്‍പ്പിക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും?

പിന്നെ മറ്റൊന്ന് ഇപ്പോല്‍ കുട്ടികള്‍കളുടെ മുന്നില്‍ ജോലിക്കും മറ്റുമുള്ള വളരെ നല്ല അവസരങ്ങള്‍ ഉണ്ട്. അവര്‍ക്കു അതിനായി 'പെര്‍ഫോം ' ചെയ്തല്ലേ പറ്റൂ. അതേ they are performers not just students.....മത്സരിച്ച് ഒപ്പത്തിനൊപ്പം നിന്നില്ലെങ്കില്‍ കൈവി്ടു പോകുന്നതു ജീവിതമായിരിക്കും എന്ന തോന്നല്‍ അവര്‍ക്കുണ്ട്.

ചാണ്ടിച്ചൻ said...

"പുതിയ യൌവ്വനത്തിന്റേയും കൌമാരത്തിന്റേയും അഭിലാഷങ്ങളും നിരാശകളും രോഷങ്ങളും ജീവിതമാകെയും അവർക്ക് പൊള്ളും വിധത്തിൽ അനുഭവിപ്പിക്കാൻ പുതിയ കവിതക്ക് ആകുന്നില്ല"

അവിടെ തന്നെയാ മാഷേ കവിതയുടെ പരാജയം. ഇന്നത്തെ യൌവനത്തിനും, കൌമാരത്തിനും, നിരാശകളില്ല. അവര്‍ ജീവിതം ആഘോഷിക്കുന്നു. ദാരിദ്ര്യം തുടച്ചു നീക്കപ്പെടുന്നതോടെ, കമ്മ്യൂണിസത്തിന്റെ പ്രസക്തി നശിക്കുന്ന പോലെ.

mayflowers said...

തികച്ചും അരാഷ്ട്രീകരിക്കപ്പെട്ട ഒരു ക്യാമ്പസ്‌ ആണല്ലോ ഇന്നുള്ളത്.അവിടെ കവിത ആസ്വദിക്കാനുള്ള മനസ്സുകളും ദുര്‍ലഭമാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോഗത്തിൽ ഇതുവരെ കാണാത്ത കവിതയെ കുറിച്ചുള്ള ...വളരെ,വളരേ നല്ല ഒരു എത്തിനോട്ടം...
അഭിനന്ദനങ്ങൾ...മാഷെ

ക്യാമ്പസ് മാത്രമല്ല മാഷെ ,മൊത്തത്തിൽ എല്ലായിടത്തും കവിത അറിയാതെ പോകുകയാണ്...
കവിതയെ കുറിച്ച് പറയുവാൻ ഞാൻ ആളല്ല എന്നറിയാം.
എന്നാലും ആ പഴയകുപ്പിയിൽ കിട്ടിയിരുന്ന വീഞ്ഞിന്റെ ഉഷാർ ഇപ്പോൾ പുത്തൻ കുപ്പിയിൽ കിട്ടുന്നവക്കില്ല എന്നുറപ്പിച്ചു പറയാം...

പണ്ട് തോറ്റം പാട്ടുകളിലും,മാർഗ്ഗം കളികളിലും,ഒപ്പന പ്പാട്ടുകളിലും ,തുള്ളൽ കളികളിലുംകഥാപ്രസംഗത്തിലും,ബാലെ കളിലും,വില്ലടിച്ചാൻ പാട്ടുകളിലും,അക്ഷരശ്ലോക സദസുകളിലും,...,..,മൊക്കെ ലയിച്ചുവളർന്നവർക്ക് കവിത ഒരു പ്രണയവും,സുഖവും,താളവും,ലയവും,ആട്ടവുമൊക്കെയായിരുന്നു....
കാലം ഇതിനെല്ലാം പകരം പുത്തൻ വിശേഷങ്ങൾ കാഴ്ച്ചവെച്ചപ്പോൾ കവിത ലയമില്ലാത്തതായി തീർന്നു....

krishnakumar513 said...

ഇന്നത്തെ കവിതയെക്കുറിച്ച്,മേഖലയെക്കുറിച്ച് നല്ലൊരവലോകനം,സർ

വേണുഗോപാല്‍ ജീ said...

നന്നായിട്ടുണ്ട് സാർ....

പട്ടേപ്പാടം റാംജി said...

കവിതയെക്കുറിച്ച് എന്തെങ്കിലും ഒന്ന് പറയാന്‍ എനിക്കാകില്ല. ചാണ്ടിക്കുഞ്ഞു പറഞ്ഞ കാര്യങ്ങളോട് എനിക്ക് യോജീപ്പ് ആണുള്ളത്.
മാഷെഴുതിയത് പോലെ
"കവിത ഞാനും നിങ്ങളും സംസാരിക്കുന്ന ലളിത മലയാളത്തിൽ ആത്മാവിനോട് മന്ത്രിക്കാൻ തുടങ്ങി"
എന്നൊരു തോന്നല്‍ ബ്ലോഗില്‍ നിന്ന് കവിതകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് തോന്നി ത്തുടങ്ങി.
ലേഖനം കണ്ടെത്തുന്ന സംശയങ്ങളും ഉത്തരങ്ങളും ശരിയായി തന്നെയാണ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്‌.

LiDi said...
This comment has been removed by the author.
LiDi said...

ഓര്‍മ്മയില്‍ നിന്നെടുത്ത് ചൊല്ലാനൊരു പുതിയവരി പോലും ബാക്കിയില്ല.
കാലങ്ങളോളം അസ്വസ്ഥമാക്കാന്‍ പോന്നൊരു ദു:ഖമാണിത്
ഒന്നുമാത്രമറിയാം ഞങ്ങള്‍ക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ട്

Wash'Allan JK | വഷളന്‍ ജേക്കെ said...

ശ്രീ മാഷെ, നല്ല അവലോകനം.

എന്റെ അച്ഛന് വള്ളത്തോളായിരുന്നു കവിത. സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്കിഷ്ടം ഉള്ളൂരിനെ ആയിരുന്നു. കടുകട്ടി പദങ്ങള്‍ തട്ടിമുട്ടി കളിക്കുന്നത് എനിക്ക് ഒരു 'കിക്ക്' തന്നിരുന്നു. എന്നാല്‍ പിന്നെ ചങ്ങമ്പുഴയിലേക്ക് മാറി! :)

താളത്തില്‍ കവിത ചൊല്ലി ഏറെ ആസ്വദിച്ചിരുന്ന ഞാന്‍ ആധുനിക (ഉപ്പോള്‍ ഉത്തരാധുനികം?) കവിതകള്‍ക്ക് പതിത്വം കല്‍പ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആധുനിക കവിതകളിലെ വൃത്തങ്ങളുടെ നിരാസവും, താളമില്ലായ്മയും, പഴയ സാങ്കേതങ്ങളോടുള്ള പുച്ഛവും എന്നെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പതിയെപ്പതിയെ ചിപ്പിയിലെ മുത്തുപോലെയുള്ള അവയുടെ അര്‍ത്ഥവ്യാപ്തി ഗോചരമായിത്തുടങ്ങി. മാത്രമല്ല വൃത്തനിബദ്ധമായ ചില കവിതകളില്‍ അര്‍ത്ഥം ഛന്ദസ്സിന്റെ അതിര്‍ത്തി രേഖക്കുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുന്നതായും തോന്നിയിട്ടുണ്ട്. കടമ്മനിട്ടയാണ് കവിതയുടെ ശബ്ദഭംഗി പഠിപ്പിച്ച ആദ്യ ഗുരു.

കഥയും കവിതയും മാത്രമല്ല, ഗഹനമായ വായന വേണ്ടിവരുന്ന എല്ലാ
സാഹിത്യശാഖകളും കാമ്പസുകളില്‍ ലുപ്തമായിരിക്കുന്നു. പണ്ടൊക്കെ
വിനോദോപാധികള്‍ കുറവായിരുന്നു. നമ്മള്‍ പുസ്തകങ്ങള്‍, ഇടയ്ക്ക്
വീണുകിട്ടുന്ന സിനിമകള്‍, എന്നിവയില്‍ രസം കണ്ടെത്തിയിരുന്നു. ഇന്നിപ്പോള്‍
instant gratification കിട്ടുന്ന പല മാര്‍ഗങ്ങളും ഉണ്ട് (ഇന്റര്‍നെറ്റ്‌,
ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ നേരമ്പോക്കുകള്‍)

മാതമല്ല,
ഇപ്പോള്‍ ഗൂഗിള്‍ പോലുള്ള സംവിധാനങ്ങള്‍ ക്ഷണത്തില്‍ അന്വേഷണത്വരയെ
സഹായിക്കുന്നു. നല്ല കാര്യം തന്നെ. എന്നാല്‍ ഇന്നത്തെ തലമുറ ഉപരിപ്ലവമായ ചില jargons (അല്ലെങ്കില്‍ buzzwords- പടുഭാഷ!) -ല്‍ തൃപ്തരാണെന്ന്
തോന്നുന്നു. പുറംചട്ട വായനയുടെ ഒരു ഡിജിറ്റല്‍ പതിപ്പ്. അങ്ങനെ എല്ലാം അറിയുന്ന ഒന്നും അറിയാത്ത ഒരു തലമുറ ഇപ്പോള്‍ ഉണ്ട്.

അടച്ചാക്ഷേപിക്കുന്നില്ല. ഒരുപാട് നല്ല എഴുത്തുകാരും വായനക്കാരും ഇന്ന് ബൂലോകത്തില്‍ പതിയിരിക്കുന്നുണ്ട്. ബൂലോഗ കവികളെ പരാമര്‍ശിച്ചത് നന്നായി. പലരെയും വായിക്കുന്നുണ്ട്. കമന്റുന്നത് കുറവാണെന്ന് മാത്രം! മാണിക്യങ്ങള്‍ ബൂലോഗത്ത് ഒരുപാട് ഉണ്ട്. ഒന്ന് കണ്ണോടിച്ചാല്‍ മതി.

Anonymous said...

ഹോ, ഇവിടെ ഇതൊക്കെ വായിച്ച് കോംപ്ലക്‌സ് കേറിയിരിക്കുമ്പം ദേ വരുന്നു അടുത്ത കിടിലന്‍ സാഹിത്യം, ജെ.കെ. വക!ഓരോ കാലത്തിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. നഷ്ടങ്ങള്‍ ഇത്തരത്തില്‍ ചിലതുണ്ട്, പക്ഷേ ജെ.കെ പറഞ്ഞതു പോലെ ലാഭങ്ങളും ഒപ്പമുണ്ടല്ലോ.കവിതാച്യുതിയേക്കാള്‍ എന്നെ വേദനിപ്പിക്കുന്നത്, നമ്മുടെ പൗരബോധത്തില്‍ വന്ന ഇടിവാണ്.നിയമം അനുസരിക്കാത്ത ആരോയും കൂസാത്തവരായി നമ്മള്‍ മാറിയല്ലോ....

ഇപ്പോള്‍ കൈരളിയില്‍ ഓ.എന്‍.വിക്കു പ്രണാമം അര്‍പ്പിക്കുന്ന പരിപാടി നടക്കുന്നു. കുട്ടികളുടെ കവിത കേട്ട് മനം നിറയുന്നു, ഒപ്പം കണ്ണു നിറയുന്നു, എന്തിനെന്നറിയാതെ....

വിമൽ said...

ഗുരുജി..വളരെ സത്യസന്ധമായ നിരീക്ഷണം..ഗുരുജിയുടെ കവിതയെക്കുറിച്ചുള്ള കവിതയിൽത്തന്നെ അതിന്റെ മറുപടിയുണ്ട്.. കവിത ..മനസ്സിൽ സംഭവിക്കുന്ന നിഷ്കളങ്കമായ..യഥാതഥമായ .ഒരു അനുഭവമാണെന്നാണ് ഈയുള്ളവന് തോന്നിയിട്ടുള്ളത്..അതിന് ചൊൽക്കെട്ടിന്റെ ആലങ്കാരികത അത്യാവശ്യമാണെന്നെനിക്കഭിപ്രായമില്ല...തീർച്ചയായും കവിതയ്ക്ക് അതിന്റെതായ ഒരു ഈണമുണ്ടായിരിക്കാം.അതു വായിക്കുമ്പോൾ അനുവാചകന്റെ മനസ്സിൽ തനിയെ സൃഷ്ടിക്കുന്ന ഒന്നായിരിക്കണം അത്...ഒരേ കവിത പലർക്ക് പല അനുഭവമായിരിക്കും നൽകുക....
ഇന്ന് കവിതയും കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിൽ തെറ്റില്ല...അതു തിരിച്ചറിയുന്നതിൽ പലരും പരാജയപ്പെടുന്നു..അതിനാൽ കാമ്പില്ലാത്ത കവിതകൾക്ക് പുറകെ പായുന്നു..അതു ചൊല്ലിനടന്ന് മേനി നടിക്കുന്നു...
ഇല്ലാതാകുന്ന വായനാശീലം..ചുറ്റിലും നടക്കുന്ന പലതിനോടും നിസ്സംഗത..തികഞ്ഞ സ്വർത്ഥത..ഇതൊക്കെയാവാം കാമ്പസ്സും കവിതയും തമ്മിലെ അകൽച്ചയ്ക്ക് കാരണം..അങ്ങനെയല്ലാത്തവരില്ലെന്നല്ല..പക്ഷെ ഭൂരിഭാഗവും അങ്ങിനെത്തന്നെ..
എന്തായാലും മാറ്റമുണ്ടാകാതിരിക്കില്ല..അതുപോലെതന്നെ മാറ്റമുൾക്കൊള്ളാതെ കവിതയ്ക്ക് മുൻപോട്ട് പോവാനുമാവില്ല...ബ്ലോഗെന്ന പുതിയ മാധ്യമത്തിലൂടെ കവിതയ്ക്ക് പുതിയമേച്ചിൽ‌പ്പുറമാണ് കിട്ടിയിരിക്കുന്നത്...
എന്തായാലും ഇത്രയും വിശദമായ ഒരു താരതമ്യ പഠനം അത്യാവശ്യമായിരുന്നു..
വളരെ നന്നായി..ആശംസകൾ

Vijay Karyadi said...

കവിത ഇഷ്ടപ്പെടുന്നു എന്ന് അറിഞ്ഞത് കൊണ്ട് എഴുതുന്നതാണ്, എന്റെ കവിതകളില്‍ കൂടി ഒന്ന് കണ്നോടിക്കുമോ? ...വിജയ്‌ കാര്യാടി.
www.karyadikavitha.blogspot.com

Vayady said...

ശ്രീമാഷേ, കുട്ടികാലത്ത് ഞാന്‍ കവിതകളെ സ്നേഹിച്ചിട്ടില്ല; ശ്രദ്ധിച്ചിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. പക്ഷേ പിന്നീട് കടമനിട്ടയുടേയും, വൈലോപ്പിള്ളിയുടേയും, ഓ.എന്‍. വിയുടേയും കവിതകള്‍ കേള്‍ക്കാനും ആസ്വദിക്കാനും തുടങ്ങി....

പിന്നെ ഈയടുത്ത കാലത്ത് ബ്ലോഗില്‍ സജീവമായതോടെ ആദ്യമായി വായിച്ചത് സ്മിത മീനാക്ഷിയുടെ കവിതകളാണ്‌. വായിച്ചു തീര്‍ന്നിട്ടും അവയുടെ മധുരം നാവിന്‍ തുമ്പില്‍ ബാക്കിയായി..

അപ്പോഴും കവിത വായിച്ച് കമന്റിടാന്‍ എനിക്ക് പേടിയായിരുന്നു. അങ്ങിനെയിരിക്കെ ഭാനു കളരിക്കലിന്റെ "ദൈവവും കുട്ടികളും" എന്ന
കവിതയ്ക്ക് വളരെ പേടിച്ച് ഞാനൊരു കമന്റ് ഇട്ടു. അതു വായിച്ച അദ്ദേഹം ആ കവിതയെ ഞാന്‍ ശരിക്കും മനസ്സിലാക്കി എന്നെഴുതി. അപ്പോഴാണ്‌ എന്റെ മനസ്സില്‍ കവിതയുണ്ടെന്നും കവിത വായിച്ചാല്‍ എനിക്ക് മനസ്സിലാകുമെന്നും ഞാന്‍ തിരിച്ചറിഞ്ഞത്. അതെന്റെ ആത്മവിശ്വാസം വര്‍‌ദ്ധിപ്പിച്ചു. ആ വാക്കുകള്‍ എനിക്ക്‌ കവിതകള്‍ വായിക്കാനും കമന്റിടാനുമുള്ള ധൈര്യം പകര്‍ന്നു നല്‍കി. അങ്ങിനെ ഞാന്‍ ബ്ലോഗിലെ പല കവികളുടേയും കവിതകള്‍ വായിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കഥയേക്കാള്‍ ഏറേ ഞാന്‍ കവിതയെ ഇഷ്ടപ്പെടുന്നു.

ജീവിതത്തില്‍ ഒരിക്കലും കവിതയെഴുതാന്‍ കഴിയില്ലെന്ന് വിചാരിച്ചിരുന്ന ഞാന്‍ എന്തൊക്കെയോ കുത്തിക്കുറിക്കാന്‍ തുടങ്ങി. ബ്ലോഗിലെ കവികള്‍ എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചു എന്നു വേണം പറയാന്‍.

ഇപ്പോള്‍ ഒരുകാര്യം മനസ്സിലായി കവിത എത്ര സുന്ദരം! ശ്രീമാഷിന്റെ ഈ പോസ്റ്റുപോലെ...

Wash'Allan JK | വഷളന്‍ ജേക്കെ said...

കവിതയല്ലേ വിഷയം, മതിയായില്ല. അതുകൊണ്ട് ഒന്നൂടെ വന്നു!
"പുതിയ യൌവ്വനത്തിന്റേയും കൌമാരത്തിന്റേയും അഭിലാഷങ്ങളും നിരാശകളും രോഷങ്ങളും ജീവിതമാകെയും അവർക്ക് പൊള്ളും വിധത്തിൽ അനുഭവിപ്പിക്കാൻ പുതിയ കവിതക്ക് ആകുന്നില്ല"
വളരെ ശരിയാണ്. അടിച്ചുപൊളികള്‍ കവിത ജനിപ്പിക്കുന്നില്ലല്ലോ. കനേഡിയന്‍ കമ്പോസറും ഫിലിം മേക്കറുമായ ഡേവിഡ്‌ ഫോസ്റ്റര്‍ പറഞ്ഞത് ക്വോട്ട് ചെയ്യുന്നു. “The greatest thing my parents gave me was poverty

മൈത്രെയീ, വളരെ ശരിയാണ്. നിയമവ്യവസ്ഥിതിയോടുള്ള അവഹേളനം കവിതയോടുള്ള അവഗണനയെ അപകടകരം ആണ്. അവഗണനയിലേക്ക് നയിക്കുന്നത് കാലാനുസൃതമായ ഭേദഗതികള്‍ ചമയ്ക്കുന്നതില്‍ നിയമനിര്‍മ്മാണ വ്യവസ്ഥയുടെ ശുഷ്കാന്തിയില്ലായ്മയും, നിയമ പരിപാലനത്തിലെ വീഴ്ചകളും ആണ്. തരം കിട്ടിയാല്‍ ആളുകള്‍ കുറുക്കു വഴികളും കള്ളത്തരങ്ങളും പ്രയോഗിക്കും (മാനേജ്‌മെന്റിലെ തിയറി എക്സ് പോലെ!). അത് ഡെവലപ്പ്ഡ് കണ്ട്രീസില്‍ പോലും അങ്ങനെയാണ്. നിയമത്തിന്റെ ദൃഢതയും, അനുസരിക്കുന്ന പ്രവണതയും കാലക്രമേണ ഉണ്ടാവണം. അത് നമ്മള്‍ ശീലിച്ചേ പറ്റൂ. കാലം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു!

പിന്നെ ഞാന്‍ ഒരു പിന്തിരിപ്പന്‍ ഒന്നും അല്ല! :) ഇന്നത്തെ കുട്ടികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാം. മൈത്രേയി പറഞ്ഞപോലെ അവരുടെ താല്പര്യങ്ങള്‍ വേറെയാണ്. അവരുടെ കഴിവില്‍ മതിപ്പും ഉണ്ട്.
പിന്നെ നമ്മള്‍ ശീലിച്ചതും ആസ്വദിച്ചതും ഇപ്പോഴത്തെ തലമുറയ്ക്ക് വല്യ പിടുത്തം കാണില്ല. ഇത് എല്ലാ തലമുറയിലും സംഭവിക്കുന്നതാണ്. (അതുകൊണ്ട് കുട്ടികളെ അവരുടെ ടേസ്റ്റ്ന്റെ പാട്ടിനു വിടുകയാണ് ചെയ്യുന്നത് :))

സോക്രട്ടസ് രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞത് "The children now love luxury. They have bad manners, contempt for authority, they show disrespect to their elders.... They no longer rise when elders enter the room. They contradict their parents, chatter before company, gobble up dainties at the table, cross their legs, and are tyrants over their teachers." എന്നാണ്.

അന്നും ഇന്നും എന്നും അച്ചട്ടാണ്! അതുകൊണ്ട് നമ്മള്‍ യുവത്വത്തിന്റെ പോക്കില്‍ വ്യാകുലപ്പെടെണ്ടതില്ല.

ശ്രീമാഷേ, ഓഫ്‌ ടോപ്പിക്ക് ജല്‍പ്പനങ്ങള്‍ക്ക് മാപ്പ്.

വരയും വരിയും : സിബു നൂറനാട് said...

കവിത വായിക്കാറുണ്ട്, ആസ്വദിക്കാറുണ്ട്..അതിനപ്പുറം വല്യ ബുദ്ധിമുട്ട് തന്നെ..!!
എഞ്ചിനീയറിംഗ് കോളേജ്കളെ മാറ്റി നിര്‍ത്തി ആര്‍ട്സ് കോളേജ്കളെ നോക്കിയാല്‍ ഇപ്പോഴും കവിതകളുടെ പൊട്ടും പൊടിയും കാണാന്‍ പറ്റുമെന്ന് തോന്നുന്നു..മനസ്സങ്ങനെ പറയുന്നു. അവരൊക്കെ ബ്ലോഗ്‌ തുടങ്ങുകയും, പുസ്തകമിറക്കുകയും ഒക്കെ ചെയ്തു അത് നമുക്കും കൂടി അനുഭവവേധ്യമാക്കുമെന്നു പ്രതീക്ഷിക്കാം.

"പല പല നാളില്‍ ഞാനൊരു പുഴുവായ്
പവിഴ കൂട്ടിലുറങ്ങി..
ഇരുളും വെട്ടവും അറിയാതങ്ങനെ
ഇരുന്നു നാളുകള്‍ നീക്കി.."
വളരെ കുഞ്ഞിലെ പഠിച്ച ഒരു പദ്യം. ഇപ്പോഴും ഓര്‍മ്മ നില്‍ക്കുന്നു..!!!

ശ്രീനാഥന്‍ said...

ആദ്യം കവിതാസ്വാദകരിലെ പുതു നിരക്കാർക്കായി: ദയവായി ഞാൻ പറഞ്ഞ പേരുകൾ ഒരു സമ്പൂർണ്ണ ലിസ്റ്റായി കാണരുത്. റാം മോഹൻ പാലിയത്തും ഗോപീകൃഷ്ണനും ഞാൻ വിട്ടു പോയ മുൻ നിരക്കവികളാണ്. ജൂണിനെപ്പോലെ, നിർഭാഗ്യവതിയെപ്പോലെ നല്ല സ്പാർക്കുള്ള ചിലരേയും ഞാൻ ബ്ലോഗിൽ കണ്ടിട്ടുണ്ട്! ഈ ലിങ്ക് നോക്കുക, ഒത്തിരി നക്ഷത്രങ്ങൾ കവിതയുടെ ആകാ‍ശത്ത് ഉദിക്കുന്നത് കാണാം!
http://www.harithakam.com/

@ജൂൺ-നല്ല രസകരമായി ആദ്യ കമന്റ്, ചിരിച്ചു പോയി. ലൈബ്രറിയിൽ ഈ രംഗം ഞാനും കണ്ടിട്ടുണ്ടെന്നു തോന്നി. എങ്കിലും ജുൺ, എക്കാലത്തും (കവിത ക്യാമ്പസിൽ ഇരമ്പിയാർത്ത എഴുപതുകളിൽ പോലും) ഒരു വിഭാഗം വിദ്യാർത്ഥികളേ കവിത ആസ്വദിച്ചിരുന്നുള്ളു. പക്ഷേ അന്നതൊക്കെ ക്യാമ്പസിൽ വലിയ ഓളമുണ്ടാക്കിയിരുന്നു. ഇന്ന് അതില്ല. ജൂണിനെപ്പോലെയും റോസിനെപ്പോലെയും ഉള്ള കുട്ടികളെ കാണാൻ ഇന്ന് മഷിയിട്ടു നോക്കണം.
പിന്നെ, ജനാധിപത്യത്തിൽ ജനങ്ങളെയെന്ന പോലെ വിദ്യാർത്ഥികളെ പ്രതിസ്ഥാനത്തു നിർത്തരുത് നമ്മൾ!
@നൌഷാദ്-വളരെ പ്രോമിസിങ് ആയ ചില കവികളുണ്ട് ബൂലോകത്തിൽ, നമ്മുടെ ലാവണ്യസങ്കൽ‌പ്പങ്ങൾ തിരുത്തിയെഴുതും അവർ, വെറുതെ നിന്നു കൊടുത്താൽ മതി. ഉപകാര പ്പെട്ടെന്നറിഞ്ഞതിൽ നന്ദി
@ചെറുവാടി- പരിമിതികൾ തീർച്ചയായും മറികടക്കാനുള്ളതാണ്. നന്ദി, സ്നേഹം!
@ബിജുക്കുട്ടൻ- അങ്ങനെ ഭയപ്പെടുമ്പോഴും അങ്ങനെയല്ലെന്നു കരുതാനാണെനിക്കിഷ്ടം. വളരെ നന്ദി ബിജു അഭിപ്രായത്തിന്.
@പ്രയാൺ-നല്ലൊരു കാരണം കണ്ടെത്തി പ്രയാൺ, അതെ, സ്കൂളിൽ പോലും മലയാളം പഠിക്കാത്തത് കുട്ടികൾ കവിതക്ക് പുറ്ം തിരിഞ്ഞു നിൽക്കാനുള്ള ഒരു കാരണമാണ്. കഥയെക്കാൾ കൂടുതൽ ഭാഷാപരിചയം ആവശ്യപ്പെടുന്നു ഏത് ലളിത കവിതയും, അക്ഷരകലയുടെ ഏറ്റവും കണ്ടെൻസ്ഡ് ഫോം എന്ന നിലയിൽ. നമ്മളൊക്കെ തല്ലിപ്പൊളി മലയാളം സ്കൂളിൽ പഠിച്ചത് ഒരു ഈശ്വരാനുഗ്രഹത്താലാകാം! കുഞ്ഞുണ്ണിമാഷെക്കുറിച്ചെഴുതിയതൊക്കെ വളരെ നന്നായി.
@പ്രദീപ്: താങ്കൾ ഒന്നാംകിട ബുജി തന്നെ, എനിക്ക് ചിരിയൊന്നും വരുന്നില്ല കെട്ടോ. പിന്നെ വളരെ സത്യസന്ധമായ ഒരഭിപ്രായം പറഞ്ഞതിനും ശ്രീശൈലത്തിലെ കുട്ടിയെ അറിഞ്ഞതിനും നന്ദി.
@റോസ്- കവിതയിലെ കനലുകൾ നെഞ്ചിലേറ്റു വാങ്ങി പ്രക്ഷുബ്ധമായ ലോകത്തെ നോക്കിയവർ വെല്ലുവിളിച്ചിരുന്നു- മിടുക്കി! (ഇങ്ങനെയല്ലെ മാഷ് കുട്ടിയോട് പറയേണ്ടത്?) ഇന്നത്തെ കുട്ടിയുടെ വൈകാരികജീവിതവുമായി in phase പോകാൻ പുതിയ കവിതക്ക് കഴിയുന്നില്ലേ? എനിക്ക് ഉറപ്പില്ല, only fools are cocksure എന്നല്ലോ ഐൻസ്റ്റീൻ. നന്ദി.
@മൈത്രേയി-ശരിയാണ്, പെർഫോം ചെയ്യാനുള്ള തത്രപ്പാട് ഗൌരവമുള്ള, ജൂൺ പറഞ്ഞപോലെ interview ചോദ്യങ്ങൾ ഒന്നു കരുതി വെക്കാത്തെ കവിതകൾക്ക് ഇടം നൽകുന്നില്ല. കവിത ചൊല്ലി രസിക്കുന്ന ആളെന്ന നിലയിൽ എനിക്കും അവ തീരെ ഇല്ലെന്നാവുമോ എന്ന ഭയം ഉണ്ട്, ഏയ് അതൊന്നുമില്ല, വി. കെ. ഹേമ ‘മഴയിന്നോളവും നനഞ്ഞിട്ടില്ല ഞാൻ--‘ എന്നൊരു കവിത എഴുതി, ചൊല്ലിനടന്നു മനസ്സു നിറഞ്ഞിരുന്നു!
@ചാണ്ടിക്കുഞ്ഞ്: അവർക്കും പ്രശ്നങ്ങളുണ്ട്, പഴയതിൽ നിന്നു വ്യത്യസ്തമാണെന്നു മാത്രം, അത് അഡ്രസ് ചെയ്യണം, വളരെ നന്ദി.
@ മെയ്പ്പൂക്കൾ: അരാഷ്ട്രീയവൽക്കരണം ഒരു കാരണമാകാം, ഇടത് തീവ്ര/ മധ്യ നിലപാടുകളുടെ ഒരു തറയുണ്ടായിരുന്നു കടമ്മനിട്ടക്കവിതകളുടെയൊക്കെ പ്രചാരത്തിന്. നന്ദി.
ഈശ്വരാ, സമയമായി, ഇനി പിന്നെ.

Echmukutty said...

പോസ്റ്റും അഭിപ്രായങ്ങളും വായിച്ച് കണ്ണും തള്ളി ഇരിയ്ക്ക്യാണ്.
ഒന്നും എഴുതാൻ കിട്ടുന്നില്ല.
മൂന്നു വയസ്സു മുതൽ കുട്ടിക്കവിതകൾ ശീലിച്ചു...
പിന്നെ അക്ഷരങ്ങൾ എന്റെ കൂടെ നടക്കുവാൻ തുടങ്ങി.
കണ്ണിൽ വെള്ളം നിറയ്ക്കുകയും തൊണ്ട അടയ്ക്കുകയും ചെയ്യുന്ന വരികൾ, തലയിൽ തീച്ചക്രം തിരിയ്ക്കുന്ന വരികൾ, മഞ്ഞു തുള്ളിയുടെ തണുപ്പും പൂക്കളുടെ സൌരഭ്യവും തരുന്ന വരികൾ..
അങ്ങനെ എന്തൊക്കെയോ........
അവയെ എല്ലാം കവിത എന്നു വിളിയ്ക്കാനാണ് എനിയ്ക്കിഷ്ടം.എന്നിലവശേഷിച്ച ആ വരികൾ മാത്രമാണ് എന്റെ സമ്പത്തും.

വളരെ നന്നായി പോസ്റ്റ്.

Vayady said...

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വായിക്കാനായി വന്നതാണ്‌. ഈ പോസ്റ്റിനു എല്ലാവരും എത്ര ഹൃദ്യമായിട്ടാണ്‌ അഭിപ്രായം എഴുതിയിരിക്കുന്നത്. എച്ചുമൂന്റെ ഈ കമന്റ് എനിക്കിഷ്ടമായി. ഇതു വായിച്ചപ്പോള്‍ എനിക്ക് എച്ചുമൂനോട് സ്നേഹം കൂടി. ഒരുപാട് സന്തോഷം തോന്നുന്നു.

Vayady said...

ശ്രീമാഷേ, ബുദ്ധിമുട്ടാവില്ലെങ്കില്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കവികളുടെ പേരിനോടൊപ്പം അവരുടെ ബ്ലോഗിലേയ്ക്കൊരു ലിങ്കും കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.

Anees Hassan said...

പ്രിയപ്പെട്ട മാഷേ ....ഈ ചര്‍ച്ച തുടങ്ങി വെച്ചത് നന്നായി ....കവിതയില്‍ ഭാവുകത്വ പരിണാമം നടക്കുന്നുണ്ടെങ്കിലും ജീവിതത്തെ അതിലളിതവല്‍ക്കരിക്കുകലല്ലേ ഉണ്ടായത്.നെരുദ പാടിയത് പോലെ തെരുവിലെ രക്തം കാണുന്നില്ല അതല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു, ഞാനടക്കമുള്ള പുതു തലമുറ ....എന്നെ ക്യാമ്പസ്‌ എന്താണ് പഠിപ്പിച്ചത് ......അവവവനിലേക്ക് മാത്രം ചുരുങ്ങാന്‍ പുതിയ കാലം പഠിപ്പിക്കുന്നു ...എന്താണ് പുതിയ കവിത? ആരാണ് ഇതിന്‍റെ വായനക്കാര്‍ ....?

അനസ് ഉസ്മാന്‍ said...

മാഷേ വളരെ നല്ല പോസ്റ്റ്.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വായിക്കുകയായിരുന്നു.
എനിക്കൊന്നും പറയാനില്ലല്ലോ മാഷെ.
എങ്കിലും ഒത്തിരി വിഷമത്തോടെ പറയട്ടെ - 'തന്നെ കുറീച് മാത്രം ചിന്തിക്കുക', എന്നാവശ്യപ്പെടുന്ന ഈ കാലത്ത് വായന അന്യം നിന്നു പോവുകയല്ലേ ഉള്ളൂ.

വായന അറിവ്, അനുഭവം എന്നീ തലങ്ങളില്‍ നിന്നൊക്കെ ചുരുങ്ങി ടൈംപാസ്സ് മാത്രമായി മാറിയോ?(ഞാനടക്കമുള്ളവരുടെ)

Anil cheleri kumaran said...

പല മനോരമ റിപ്പോർട്ടുകളും കവിതകളേക്കാൾ വളരെ റൊമാന്റിക്കാണ്.. ആണോ?
ഒരു പോസ്റ്റിടാമൊ?

pournami said...

nalloru post vayicha oru feel..thanks mashey

siya said...

ശ്രീമാഷേ .ഞാന്‍ എന്നും കവിതയെ സ്നേഹിക്കുന്നു .,ഇന്ന് എനിക്ക് കവിതപോലെ കുറച്ചു വരികള്‍ എഴുതുവാന്‍ പോലും സാധിക്കുന്നില്ല ,ഞാന്‍ വായിച്ചത് മുഴുവന്‍ മറന്ന് പോയി ,ഒരിക്കല്‍ കൂടി അതെല്ലാം വായിക്കാന്‍ തോന്നുന്നില്ല ,മാഷ് എഴുതിയ പോസ്റ്റ്‌ വായിച്ചപ്പോള്‍ , കവിത യെ മുഴുവനായി മാറ്റി നിര്‍ത്തിയ എന്‍റെ മനസിനോട് എനിക്ക് വിഷമം തോന്നുന്നു . .കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ,കുത്തി കുറിച്ച് വച്ചിരുന്നത് പോലും ,ചിതലരിച്ച്‌ പോയി കാണും ,അതോ വല്ല പെട്ടിയിലും അമ്മ സൂക്ഷിച്ചു വച്ച് കാണുമോ ? അത് ഉണ്ടാവില്ല .സൂക്ഷിച്ചു വച്ചാലും ,അത് കവിത എന്ന് പറഞ്ഞു ,ആരെങ്കിലും വായിച്ചാല്‍ , വായിക്കുന്നവര്‍ ഞെട്ടും ......

മാഷേ ,ഈ പോസ്റ്റ്‌ നന്നായി ,അതില്‍ കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല .എല്ലാവരുടെയും കമന്റ്‌ വായിച്ചു ,എനിക്ക് അറിവ് കൂടുന്നു .
ഒരു ആള്‍ മുന്‍പില്‍ നിന്ന് കവിത ചെല്ലുന്നത് കേട്ടിട്ട് എത്ര വര്ഷകള്‍ കഴിഞ്ഞു .,..എന്ന ദുഖവും ഇവിടെ പറയുന്നു . ഈ പോസ്റ്റ്‌ വഴി കുറച്ചു പേരെ പരിചയം ആവാനും കഴിഞ്ഞു ,വളരെ നന്ദി ...

ശ്രീനാഥന്‍ said...

@ബിലാത്തി: ശരിയാണ്, ക്യാമ്പസ് സമൂഹത്തിന്റെ മുറിച്ച മുറിയല്ലേ? സമൂഹത്തിൽ കവിതയുടെ നീരോട്ടം കുറയുമ്പോൾ ക്യാമ്പസിലും കുറയുന്നു. എങ്കിലുമീ പ്രവാചകർക്ക് കാതോർക്കാനെന്റെ നാട് മറക്കാതിരിക്കട്ടേ! താങ്കൾ പറഞ്ഞത് ശരി തന്നെ, ആ ഹരം പോയ് മറഞ്ഞു.
@ക്രിഷ്, വേണു-വളരെ നന്ദി, കവിതാബ്ലോഗുകൾ സന്ദർശൊക്കുമല്ലോ!
@ രാംജി- കഥയും കവിതയല്ലേ, നന്ദി.
@ ലിഡിയ- ഇതു പോലെ വായിക്കുന്നവർ ഇപ്പോൾ ക്യാമ്പസിൽ ഉണ്ടായിരുന്നെങ്കിൽ!, നന്ദി, സ്നേഹം ലിഡിയ.
@ജെ കേ- വളരെ വിശദമായ പ്രതികരണത്തിനു നന്ദി, താങ്കൾ എഴുതിയതു കണ്ടപ്പോൾ വെറുതെയായില്ല ഈ പോസ്റ്റ് എന്നു തോന്നി, ഒരു സംവാദഛായ വന്നു. നെറ്റ് ഉണ്ടാക്കുന്ന മാനസിക പ്രശ്നത്തെ കുറിച്ചുള്ള ആ ലേഖനം വായിച്ചു, ശ്രദ്ധേയം! ബളരെ നന്ദി, ജെകെ.
@വിമൽ- വളരെ ആലോചിച്ച് നല്ല ഒരു പ്രതികരണമിട്ട്ല്ലോ, നന്ദി. വിമലിന് കവിതയെ കുറിച്ച് നല്ല ധാരണയുണ്ട്!
@ മൈത്രേയി, @ വായാടി-ചൊല്ലുന്ന കവിതയോടുള്ള മൈത്രേയിയുടെ, വായാടിയുടെ ചായവ് എനിക്കറിയാം.അത്ര മോശമല്ല അത്-, രാമായണത്തിന്റെയും ഹരിനാമകീർത്തനത്തിന്റേയും ഗാംഭീര്യത്തിൽ, ചങ്ങമ്പുഴ് ഈണത്തിൽ, വള്ളത്തോളിന്റെയും, വൈലോപ്പിള്ളിയുടേയും സച്ചിയുടേയും കേകയിൽ, വിനയചന്ദ്രഹരങ്ങളിൽ, ശാന്തയുടെ ലയത്തിൽ അഭിരമിക്കുന്നതിൽ ഇന്നുമൊരു ജാള്യമൊന്നും എനിക്കില്ല. പക്ഷേ നമുക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും കവിത മാറുകയാണ്. ഒന്നും നിശ്ചലമല്ലല്ലോ. നന്ദി.
@ സിബു- ശരിയായിരിക്കാം, എൻട്രൻസ് പലതും എഞ്ചിനീയറിംഗ് കുട്ടികൾക്ക നിഷേധിക്കുന്നുണ്ട്, നന്ദി
@ വിജയ്- വളരെ നന്ദി.
‌@ എച്ചുംകുട്ടി- കഥ നിർത്തി കവിത തുടങ്ങിക്കോളൂ, കമെന്റ് കവിതയായി തോന്നി എനിക്ക്. അല്ലെങ്കിലും എവിടെയാണ് കഥയുടേയും കവിതയുടേയും അതിർവരമ്പ്? പാറകൾ (വിജയൻ) ആ എന്ന വേട്ടക്കാരൻ(സക്കറിയ), റ (കോവിലൻ) ഇതൊക്കെ കഥയായി അറിയപ്പെട്ട കവിതകകളല്ലേ?
‍@ രാവ്- ഈ ഗൌരവക്കാരായ കവികൾ തുടങ്ങില്ലെന്നറിയാം, നിരൂപകരുടെ ഭാഷ സംസ്കൃതവും, അതുകൊണ്ട് ഭടജനങ്ങളുടെ പടയണിയിലുള്ള ഒരു മാഷ് തുടങ്ങിയെന്നേ ഉള്ളൂ അനീസ്. അതെ, കവി പുഴയുടെ, നാടിന്റെ കാടിന്റെ ദുരിതം കാണട്ടേ, അല്ലെങ്കിൽ നാളെ ചരിത്രം അവരെ വിചാരണ ചെയ്യും!
‌@ അനസ്, പൌർണ്ണമി, സിയ- വളരെ നന്ദി, കവിത ഇന്ന് വരേണ്യരുടെയല്ല, വൃത്തവും ചതുരവുമൊന്നും അറിയണ്ട, മനസ്സുണ്ടായാൽ മതി, അത് നിങ്ങൾക്കൊക്കെ ഉണ്ടല്ലോ, നന്ദി.
@ കുമാരൻ: മനോരമ റിപ്പോർട്ടുകൾ അൽ‌പ്പം വൈകാരികമാകാറുണ്ടെന്നതിനാൽ അൽ‌പ്പം അതിശയോക്തിയിൽ (തെല്ലിതിൻ സ്പർശമില്ലാതെ ..) ഒന്നു പറഞ്ഞതാണെന്നു മാത്രം, അമ്പോ, അതേക്കേറി പീടിച്ചു, നന്ദി.

Kalavallabhan said...

കവിതയെക്കുറിച്ചെഴുതിയതും എല്ലാ അഭിപ്രായങ്ങളും വായിച്ചു.
വളരെ നല്ലത്.

Promod P P said...

ക്യാമ്പസ്സിൽ നിന്ന് രാഷ്ട്രീയത്തോടൊപ്പം പ്രണയവും നിഷ്ക്രമിച്ചിരിക്കുന്നു.ഇത് രണ്ടും ഇല്ലാത്തിടത്ത് എങ്ങനെ കവിത ഉണ്ടാകും?

ഞങ്ങളുടെ കാലത്ത് കവിത എഴുതി ഞങ്ങളെ ഒക്കെ ആവേശം കൊള്ളിച്ചിരുന്ന അദ്ധ്യാപകരും ഇപ്പോൾ മൌന വൽമീകത്തിലാണല്ലൊ.. (ബ്ലോഗിൽ ചില പൊടിക്കൈകൾ ഒഴികെ)

jyo.mds said...

കവിത ആസ്വദിക്കുമെന്നതില്‍ കവിഞ്ഞ് അറിവില്ലാത്തനിനാല്‍ ഒന്നും പറയാനില്ല.സംരംഭം നന്നായി.

സ്മിത മീനാക്ഷി said...

എന്തോ ചില ഇല്ലാത്തിരക്കുകളില്‍ ഞാനിതു കാണാതെപോയി, ഇപ്പോള്‍ വായാടി തത്തമ്മയാണു “നോക്കൂ“ എന്നു പറഞ്ഞെന്നെ വിളിച്ചത്. പുതിയ തലമുറയ്ക്കു ആര്‍ദ്രത തന്നെ നഷ്ടപ്പെടുകയാണെന്നതു സത്യം. പിന്നെ കാമ്പസ്സിനോട് അടുത്തു നില്‍ക്കുന്ന ശ്രീനാഥന്‍ മാഷിനു അവരെ കൂടുതല്‍ അടുത്തറിയാമല്ലൊ, എനിക്കു സത്യത്തില്‍ ഇപ്പൊഴത്തെ കുട്ടികളോട് സംസാരിക്കാന്‍ തന്നെ ഭയമാണ്. എന്താണവരുടെ മനസ്സില്‍ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു. അതിരു കവിഞ്ഞ ആത്മവിശ്വാസം ( അഹങ്കാരമോ?) പലരും പല കാര്യത്തിലും കാണിക്കുന്നു. മാഷ് പറഞ്ഞ മറുവശവും സത്യമാണു, ഈയിടെ തന്നെ ഒരു കവിതാ ചര്‍ച്ച വായിച്ചതില്‍ ( മലയാളം ഓണപ്പതിപ്പു) കവിതകളൊടു താല്പര്യമുണ്ടായിട്ടും വല്ലാതൊരകല്‍ച്ച തോന്നി. പിന്നെ നമ്മുടെയൊക്കെ പഠനകാലത്ത് മൊബൈല്‍ ഫോണും ഇന്റെര്‍നെറ്റും ഉണ്ടായിരുന്നില്ലല്ലൊ. കുട്ടികള്‍ക്ക് 24 മണിക്കൂര്‍ ഇതിനൊക്കെ തന്നെ തികയാത്ത കാലം.
സമകാലികമായ ഈ വിഷയം ഇവിടെ ചര്‍ചയ്ക്കു കൊണ്ടുവാന്നതിനു നന്ദി.
( എന്റെ ബ്ലോഗ് പരാമര്‍ശിച്ചതിനു പ്രത്യേകം നന്ദി)
@ ജെ കെ: താങ്കളുടെ ബ്ലോഗില്‍നിന്നു എന്നെ പുറത്താക്കിയതിന്റെ കാരണം എന്താ? രണ്ടമ്മത്തെ അപേക്ഷയും പരിഗണിക്കപ്പെട്ടിട്ടില്ല.

നനവ് said...

തീവ്രമായ അനുഭവങ്ങളുടെ അഭാവമോ,വെറും ഉപരിപ്ലവമായതും ആഗോളകമ്പോളത്തിന്റെ താളത്തിനനുസരിച്ചുമാത്രം ചലിക്കുന്നതുമായ ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ഒരു ജീവിതശൈലിയുടെ അടിമകളായതും ആഴമേറിയ പഠനങ്ങളില്ലാത്തതും ഒക്കെ പുതുതലമുറയിൽനിന്നും നല്ല കവിത വരാതിരിക്കാൻ കാരണമാകുന്നില്ലേ?...

കവിത എഴുതാനും വായിക്കാനും ഏറെ ഇഷ്ടമാണെങ്കിലും പുതുകവിതകൾ മിക്കവാറും നിരാശ മാത്രമാണ് തരുന്നത്..

ശ്രീനാഥന്‍ said...

@കലാവല്ലഭൻ- താങ്കളുടെ തട്ടകത്തെക്കുറിച്ചുള്ള ഒരു ചെറുകുറിപ്പ് വായിക്കാനെത്തിയതിൽ വളരെ സന്തോഷം!
@തഥാഗത്- പ്രണയവും രാഷ്ടീയവും ഇന്നുമുണ്ട് ക്യാമ്പസിൽ, പക്ഷേ, പണ്ടു ഇത് ‘നമ്മുടെ ചങ്കിലെ ചോരയാൽ തീർത്തതായിരുന്നില്ലെ?’ (പഴയ മുദ്രാവാക്യത്തിൽ നിന്നു`), ഇന്നതില്ല, ഞാൻ കുട്ടികളെ കുറ്റം പറയില്ല, സമൂഹമാണവരെ അങ്ങിനെ ആക്കിത്തീർത്തത്.
പിന്നെ-കവിത ഒരു ‘വിശ്രമവേളയിലെ വിനോദപ്രവൃത്തി’ അല്ലല്ലോ, അത് ബലിയാണ്, അതിനു തയാറല്ലാത്തവൻ ആദരപൂർവ്വം മാറി നിന്നു എന്നു മാത്രം.
@ജ്യോ- ആർജ്ജവം എനിക്ക് ഇഷ്ടമായി, ക്യാൻവാസിൽ വിടരുന്നത് കവിത തന്നെയല്ലേ?
@സ്മിത-സ്മിത പുതു തലമുറയെപ്പറ്റി എഴുതിയ ആശങ്കകൾ ഒക്കെ ഞാൻ പങ്കു വെക്കുന്നു. എന്റ് റൻസിനും, നിർബ്ബന്ധനൃത്ത സംഗീത പരിശീലനത്തിനുമൊക്കെ അവരെ നാം എറിഞ്ഞു കൊടുത്തിട്ട് ഒരു പൂവു പോലെ നൈസർഗ്ഗികമായി സർഗ്ഗാൽമകത അവരിൽ വിടരുന്നില്ലെന്നു നാം വിലപിക്കയാണ്. അവർ ഭൂമിയിലെ സമസ്ത ജീവജാലങ്ങളേയും കാണാതിരിക്കാൻ ഫേസ് ബുക്കിൽ മുഖം ഒളിപ്പിച്ചിരിക്കയാണല്ലോ. പിന്നെ, ജീവിതത്തിൽ തിരക്കും സമ്മർദ്ദവും കുമിഞ്ഞു കൂടുമ്പോൾ കവിതയിലേക്ക് ആരു തിരിയും, ആ കവിത അതിനെക്കുറിച്ചു തന്നെ പൊള്ളും വിധത്തിൽ സം സാരിക്കുമ്പോൾ, സാധ്യതകളുണ്ട്, സ്മിതയടക്കമുള്ളവർ തരുന്ന പ്രതീക്ഷ അതാണ്. കാലിഡോസ്കോപ്പിൽ വർണ്ണപ്പൊട്ടുകളിട്ടു കിലുക്കുന്നതല്ല ജീവിതം,കവിത എന്ന് നിങ്ങൾക്കൊക്കെ അറിയാമല്ലോ.
@നനവ്- തീർച്ചയായും ശരിയാണ്, അനുഭവം വേണം, ജീവിതം യാന്ത്രികമാകരുത്. കവിത നമുക്ക് നഷ്ടപ്പെടാതിരിക്കട്ടേ!
@ജെകെ- എന്താത് മാഷേ, ഒട്ടും ശരിയായില്ല കെട്ടൊ ഒരു ചക്രവർത്തിനിയോട് താങ്കൾ ഇങ്ങനെ…

ഒഴാക്കന്‍. said...

വേണമെങ്കില്‍ ഞാനും എഴുതും കവിത :)

Faisal Alimuth said...

മാഷേ..!
നല്ല ശ്രമം..! കുറിപ്പും നന്നായി..!
പരിജയപ്പെടുത്തലുകള്‍ ഗുണമായി..!
അല്ലെങ്കിലും കാമ്പസ്സിനെ ഇപ്പോള്‍ എന്തെങ്കിലും സ്പർശിക്കുന്നുണ്ടോ..!

സ്മിത മീനാക്ഷി said...

ജെ കെ പറഞ്ഞതൊക്കെ അനുസരിച്ചു ഒപ്പിട്ടു കൊടുത്തിട്ടുണ്ട്, നോക്കട്ടെ ഇനി.

the man to walk with said...

vaayichu..

Best wishes

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi ee udhyamam... aashamsakal......

chithrakaran:ചിത്രകാരന്‍ said...

കവിതകളേയും കവികളേയും ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായി വര്‍ഗ്ഗീകരിച്ച് തയ്യാറാക്കിയിരിക്കുന്ന വായനപട്ടിക കവിതയിലേക്ക് തീര്‍ത്ഥയാത്രക്കൊരുങ്ങുന്ന കന്നി സാമിമാര്‍ക്കും ഗുരുസ്വാമിമാര്‍ക്കുമെല്ലാം ഒരുപോലെ ഉപയോഗപ്പെടട്ടെ എന്നാശംസിച്ചുകൊള്ളുന്നു :)
നല്ല പോസ്റ്റ്.
കവികളെക്കുറിച്ച് വലിയ പിടിയില്ലാത്തതിനാല്‍ കൂറ്റുതലെന്തു പറയാന്‍ !
കാംബസ്സില്‍ കവിതയുടെ വിത്തിറക്കാന്‍
നമുക്ക് കുറച്ചു ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാം.
ഒരു മൂന്നാലു കവികള്‍ വിചാരിച്ചാല്‍ അതൊക്കെ നടക്കും.

Unknown said...

എല്ലാം വായിച്ച് കണ്ണും തള്ളിയിരിക്കാ ഞാൻ :(

ഞാനീ നാട്ടിലേ അല്ലാന്ന് പറഞ്ഞ് ഓടാൻ തോന്നണു, കാരണം, ദേ ഇത് തന്നെ >>എനിക്ക് വേണ്ടത്ര കാവ്യശിക്ഷണമില്ല എന്നു മാത്രമല്ല, പഠിക്കേണ്ട കാലത്ത് പഠിച്ചുമില്ല.

ആശംസകൾ!

shaji.k said...

ചിത്രകാരന്‍ വഴി ഇവിടെയെത്തി.കവിത എനിക്ക് പിടുത്തം തരുന്നില്ല,എങ്കിലും ഇതുപോലെയുള്ള കവിത നിരൂപണങ്ങളും വിശകലങ്ങളും വായിക്കാന്‍ ഇഷ്ടമാണ്,അതുമാത്രമാണ് കവിതകളുമായി ആകെയുള്ള ബന്ധം.ഈ എഴുത്തും ഇതിലെ കമന്‍റുകളും വളരെ നന്നായിരിക്കുന്നു.

ശ്രീനാഥന്‍ said...

@സഹചാരി-നന്ദി. പിന്നെ, വിയോജിപ്പുണ്ടെങ്കിലും എഴുതാമായിരുന്നു.
@ചിത്രകാരൻ-താങ്കളെ കണ്ടതിൽ സന്തോഷം, ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ പ്രതികരിക്കുന്ന ഓരാളാണ് താങ്കൾ എന്നെനിക്കറിയാം. പിന്നെ കവിതയുടെ പീരിയോഡിക്കൽ റ്റേബിളൊന്നുമല്ല അത്, കുറ്ച്ച് സൈറ്റുകൾ, കവിത എവിടെ എന്ന് അന്വേഷിക്കുന്നവർക്ക്. വളരെ നന്ദി.
‌@ ഒഴാക്കൻ-അതിനെന്താ, കവിത എഴുതാം താങ്കൾക്ക്, ആരും തടയില്ല. നന്ദി.
@നിശാസുരഭി, @shajiqatar - അതു വെറും തോന്നലാണ്, ആർക്കും കവിത ആസ്വദിക്കാനാകും, വളരെ നന്ദി.
@ജയരാജ്, @ഫൈസൽ- വളരെ നന്ദി, വന്നതിനും വായിച്ചതിനും.

ഹംസ said...

ഞന്‍ കുറച്ച് ദിവസം മുന്‍പ് ഇവിടെ വന്നു വായിച്ചു പോയതാ കമന്‍റെഴുതാന്‍ മറന്നു എന്നു തോന്നുന്നു. ഇപ്പോള്‍ പുതിയ പോസ്റ്റ് വല്ലതും വെന്തിട്ടുണ്ടോ എന്നു നോക്കാന്‍ വന്നപ്പോഴാണ് ഇതി തന്നെ ഒരു കമന്‍റെഴുതാതെയാണ് ഞാന്‍ പോയത് എന്ന് മനസ്സിലായത്.

കവിതയേ കുറിച്ച് എഴുതിയ നല്ല ഒരു പോസ്റ്റ്.

ആശംസകള്‍

meegu2008 said...

പ്രിയ ശ്രീനാഥന്‍ ,

താങ്കളുടെ കവിതയോടുള്ള ഈ സ്നേഹത്തില്‍ ഞാനും താങ്കളുടെ കൂടെ പങ്കു ചേരുന്നു....

ആശംസകള്‍ ......
സ്വന്തം നിശാഗന്ധി...

Anonymous said...

മഴയൊരിക്കലും നനഞ്ഞിട്ടില്ല ഞാന്‍...ഹായ് എന്തു ഹൃദ്യം...കമന്റു വായിച്ച അന്നു മുതല്‍ ഞാനും അതു മൂളി നടക്കുന്നു..അതൊന്നു മുഴുവന്‍ കിട്ടിയാല്‍ കൊള്ളാമായിരുന്നു....

ഹാപ്പി ബാച്ചിലേഴ്സ് said...

ഇതിൽ മാത്രം മാഷേന്ന് വിളിക്കുകയാണ്. ഇഷ്ടമുള്ള അദ്ധ്യാപകന്റെ ക്ലാസ്സിലിരുന്ന് ക്ലാസ് കേൾക്കുന്നത് പോലെയാണ് ഈ പോസ്റ്റ് അനുഭവപ്പെട്ടത്. ഈ പോസ്റ്റിലെ വിഷയത്തെ പറ്റി എന്തൊക്കെയോ പറയണമെന്നുണ്ട്(എതിർത്തല്ല.), പക്ഷെ അപക്വമായി പോകുമോ എന്നൊരു പേടി. കവിതകളെ സ്നേഹിക്കാൻ തുടങ്ങിയത് ഈ ബ്ലോഗുലകത്തിൽ പരിചയപ്പെട്ട മാഷടക്കമുള്ള നല്ല സുഹൃത്തുക്കൾ വഴിയാണ്. എല്ലാവർക്കും ഒരുപാടൊരു നന്ദി. മാഷേ, (വിത്ത് ഡ്യൂ റെസ്പെക്ട് റ്റു അൾ ബ്ലോഗേഴ്സ്) ഒരു കാര്യം ഇവിടെ (ബ്ലോഗിൽ) കാണുന്ന കവിത എന്ന പേരിൽ എഴുതുന്നതൊക്കെ പ്രോസിനെ പോയട്രിയാക്കുകയല്ലേ ചെയ്യുന്നത്?(പ്രിയ സുഹൃത്ത് വഷളനുമായി സംവദിച്ചപ്പോൾ മലയാളത്തെ ഒത്തിരി സ്നേഹിക്കുന്ന അദ്ദേഹവും ഇതു തന്നെ പറഞ്ഞിരുന്നു). അത് കാരണം കവിതകൾ ഏറ്റു ചൊല്ലാനുള്ള,പാടാനുള്ള ലാളിത്യവും നഷ്ടപ്പെടുന്നില്ലേ? ബ്ലോഗിലെ കവികളെ പരിചയപ്പെടുത്തിയ ഈ പോസ്റ്റ് വളരെ മനോഹരമായി എന്നേ പറയാനുള്ളൂ. പിന്നെ ക്യാമ്പസ് അറിയാതെ പോകാൻ കാരണമായി തോന്നുന്നത്, ഇന്നത്തെ ഫാസ്റ്റ് ജീവിതവും, പിന്നെ കവിതകളിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ലാളിത്യഭംഗിയുമാണെന്നാണ് തോന്നുന്നത്. പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടൂ. അഭിനന്ദനങ്ങൾ

ശ്രീനാഥന്‍ said...

@ ഹംസ-അതിനെന്താ, വന്നല്ലോ, അഭിപ്രായം പറഞ്ഞല്ലോ, ഏറെ സന്തോഷം.
@നിശാഗന്ധി- സന്തോഷം, നന്ദി.
@മൈത്രേയി- കവിത കിട്ടിയിരിക്കുമല്ലോ!
@ഹാപ്പീസ്- കവിത വൃത്തനിബദ്ധമായിരിക്കണമെന്ന് വാശി പിടിക്കരുത്, ലോകകവിതയിൽ (എന്റെ ചെറിയ പരിചയത്തിൽ) താളനിബദ്ധത കുറഞ്ഞ്, ഏതാണ്ട് ഇല്ലാതായി.പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി എന്ന പോലെ കവിത വൃത്തത്തിലായാലും ചതുരത്തിലായാലും അനുഭൂതി പകർന്നാൽ പോരേ? പിന്നെ, നെരൂദ ഒരു കവിതയിൽ പറയുന്നു- കവികളോട് ദയാവായ്പ്പുള്ളവരായിരിക്കുക, അവർ ഇലയരികുകൾ പോലും ഓർക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. എനിക്ക് തോന്നുന്നു-ഇന്ന് കവികളോട് നാം കൂടുതൽ ദയാവായ്പ്പുള്ളവരായിരിക്കണം, അവർ ആവിഷ്കരിക്കേണ്ടത് ഇന്നത്തെ സങ്കീർണ്ണവും ചടുലവും അവ്യക്തവും നെല്ലും പതിരും തിരിയാനാകാത്തതുമായ ഒരു ജീവിതമാണ്.
കള്ളനാണയങ്ങൾ പുതിയ കവിതയിലുണ്ട്, പഴയ കവിതയിലും ഉണ്ടായിരുന്നു, പരിചയം കൊണ്ട് തിരിച്ചറിയാം,. വായിക്കുക, വായിക്കുക, മുൻവിധികളില്ലാതെ.

Sethunath UN said...

തൊഴില‌ധിഷ്ഠിത വിദ്യാഭാസം വന്ന് ക‌ടലെടുത്തുപോയ ആര്‍ട്ട്സ് ആ‌ന്‍ഡ് സയന്‍സ് കോളേജുക‌ളില്‍ ഇന്ന് സാഹിത്യാഭിരുചിയുള്ളവ‌ര്‍ അന്യം നിന്നുപോയില്ലേ സു‌ഹൃത്തുക്ക‌ളേ..കവിത വായിക്കാനും കവിക‌ളെ കൊണ്ടു വരാനും അവിടെയും ആളുണ്ടെങ്കിലേ ക‌വിക‌ള്‍ക്ക് അങ്ങോട്റ്റ് പ്രവേശന‌മുള്ളൂ. കാല‌ം മാറിപ്പോയി. ശ്രീ ചുള്ളിക്കാടിന്റെ കാല‌ത്തെ ‌രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങ‌ള‌ല്ലല്ലോ ഇന്നുള്ളത്.
കവിക്ക് ‌വേണ്ടത് വായന‌ക്കാരും ആസ്വാദകരുമാണ്. ബ്ലോഗിലായാലും പ്രിന്റിലായാലും. എത്രയും ‌കൂടുതല്‍ വായിക്കപ്പെടുന്നോ അത്രയും സംതൃപ്തി. അല്ലേ? ബ്ലോഗിലെഴുതുന്നുവെന്നു വെച്ച് പ്രിന്റിനോട് ശത്രുത കാണിക്കേണ്ട കാര്യമെന്ത്? അര്‍‌ത്ഥമെന്ത്? ബ്ലോഗിംഗിന്റെ അന‌ന്തസാദ്ധ്യത‌ക‌ള്‍ മുതലെടുക്കുന്നതിനോടൊപ്പം അതിന്റെ പ്ര‌യോജന‌ങ്ങ‌ളെ പ്രിന്റ് മീഡിയയിലേക്ക് മെര്‍ജ് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല.

Sethunath UN said...

ന‌ല്ല പോസ്റ്റ് ശ്രീനാഥ്! ഫേസ്ബുക്കില്‍ കുഴൂരിന്റെ ലിങ്കില്‍ നിന്നും വന്ന‌താണ്. http://www.facebook.com/permalink.php?story_fbid=166935413316956&id=779917429

ഗീത said...

ആധുനിക കവിതയെ കുറിച്ചുള്ള ഗൌരവമായ നിരീക്ഷണം നന്നായി. ക്യാമ്പസ്സിലെ കുട്ടികള്‍ക്ക് പണ്ടത്തേപ്പോലെ കവിതാസ്വാദനത്തിനൊന്നും നേരം കിട്ടുന്നില്ല എന്നതാണ് സത്യം. പഠനഭാരം അത്രയധികമുണ്ട്. പിന്നെ ഏതു ഫീല്‍ഡിലും കടുത്ത മത്സരവും. പണ്ടത്തെ കുട്ടികള്‍ കുറച്ച് പഠിച്ച് കൂടുതല്‍ അറിവു നേടി വായനയിലൂടെയും മറ്റും. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ധാരാളം പഠിക്കാനുണ്ട്. എന്നാല്‍ അവരുടെ അറിവ് കുറഞ്ഞു വരുന്നതായാണ് കാണുന്നത്. പഴയ പ്രീഡിഗ്രിക്കാരുടെ സ്റ്റാന്‍ഡേര്‍ഡ് ഇല്ല ഇന്നത്തെ എം.എസ്സ്സി.ക്കാര്‍ക്ക്.

ശ്രീ said...

നല്ല പോസ്റ്റ് മാഷേ

Pranavam Ravikumar said...

Its a nice post....

Wash'Allan JK | വഷളന്‍ ജേക്കെ said...

സ്മിത, ഒന്ന് കൂടി സൈന്‍ അപ് ചെയ്യുമോ, പ്ലീസ്‌?

അയ്യോ ശ്രീനാഥന്‍ മാഷെ, ഒരു പ്രജ ചക്രവര്‍ത്തിനിയെ എന്തു ചെയ്യാനാ‍? :)

lekshmi. lachu said...

കവിതയേയും കവികളെയും കുറിച്ചെഴുതിയ ഈ ലേഖനം ഇഷ്ടപ്പെട്ടു.

M.R.Anilan -എം. ആര്‍.അനിലന്‍ said...

ശ്രീനാഥൻ മാഷിന്റെ ഈ ലേഖനം വൈകിയാണ്‌ വായിക്കാൻ കഴിഞ്ഞത്. നന്നായി..സമഗ്രമല്ലെങ്കിലും ഒരു ദിങ്മാത്ര ദർശനത്തിന്‌ ധാരാളമായി അനുഭവപ്പെട്ടു...കുറേ നല്ല കവികളെ കാണാതെ പോയിട്ടുണ്ട്

ശ്രീനാഥന്‍ said...

@നിഷ്കളങ്കൻ- വളരെ നന്ദി, വായിച്ചതിന്. മാറിയ രാഷ്ട്രീയസാമൂഹ്യജീവിതം-സർഗ്ഗാത്മകമായി ഇടപെടാൻ ആകണം കവിക്ക്. പ്രിന്റായാലും ബ്ലോഗായാലും കവിത നമ്മെ സ്പർശിച്ചൊ എന്നതാണല്ലോ പ്രധാനം. പിന്നെ, കുഴൂരിനെപ്പോലൊരാൾ ഈ കുറിപ്പ് ശ്രദ്ധിച്ചതിൽ ഏറെ സന്തോഷമുണ്ട് എനിക്ക്.
@ഗീത-കുറെ ശരിയാണ് ഗീതയുടെ നിരീക്ഷണങ്ങൾ! നന്ദി.
@പ്രണവം, ലച്ചു,ശ്രീ- ഈ പോസ്റ്റ് ശ്രദ്ധിച്ചതിൽ സന്തോഷം, നന്ദി.
‌@ അനിൽ- കവി വന്നതിൽ സന്തോഷം. താങ്കൾ സൂചിപ്പിച്ച പോലെ ഇത് സമഗ്രമല്ല. സമഗ്രമായ ഒരു വിശകലനം പുതുകവിത ആവശ്യപ്പെടുന്നുണ്ടന്നും, വിപുലവും ആഴത്തിലുള്ളതുമായ ചർച്ച ഉയർന്നു വരണമെന്നും, ബന്ധപ്പെട്ടവർ വേണ്ടത്ര മുൻകൈ എടുക്കുന്നില്ലെന്നും വിനയപൂർവ്വം ചൂണ്ടിക്കാട്ടാനായിരുന്നു ഈ ചെറു കുറിപ്പ്. പൊള്ളയായ സംഗീതം കവിതയെന്ന പേരിൽ പ്രചരിക്കുന്നതിന്റെ അപകടവും സൂചിപ്പിക്കണമെന്നുണ്ടായിരുന്നു. അത്രമാത്രം. പല പ്രമുഖരേയും വിട്ടു പോയത് മനപ്പൂർവ്വമല്ല, ചില വായനക്കാർക്ക് ഒരു വഴികാട്ടിയാകട്ടെ എന്നു കരുതി, എന്റെ കാവ്യപരിചയം പരിമിതം.

Raveena Raveendran said...

നന്നായിട്ടുണ്ട് ......

ഭാനു കളരിക്കല്‍ said...

മാഷേ, വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.
മാഷുടെ ഈ കുറിപ്പ് വിലപ്പെട്ടതാണ്‌. അത് എന്നെപ്പോലെ കുത്തിക്കുറിക്കുന്നവരെ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നു.
ഒപ്പം ചില കാര്യങ്ങള്‍ കുറിക്കട്ടെ.
കാലം ശ്വാന വര്‍ഷങ്ങളില്‍ സ്വയം കീഴ്പെടലിന്റെ സുഖം നുകരുന്ന ഈ അവസ്ഥയില്‍ നമുക്കെന്തു ചെയ്യാനാകും എന്ന അന്വേഷണവും വേണ്ടേ?
നല്ല സാഹിത്യം ലോകത്തെവിടേയും ഉടലെടുക്കുമ്പോള്‍ സമൂഹവും അതിന്റെ ആത്മാവിലേക്ക് തിരതള്ളിയിരുന്നു. കാലത്തില്‍ നിന്നും അടര്‍ത്തി മാറ്റി കവിതയില്‍ മാത്റം വസന്തമുണ്ടാകുക സാദ്ധ്യമാണോ?

naakila said...

കവിതയെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ പങ്കുവച്ചുവച്ചിരിക്കുന്ന വളരെ മികച്ചൊരു പോസ്റ്റ്
നഷ്ടപ്പെടലുകളുണ്ട് തീര്‍ച്ചയായും
ആശങ്കകള്‍ ഞാനും പങ്കുവയ്ക്കുന്നു

വരാന്‍ വൈകിയല്ലോ ഇത്തവണയും

Sabu Hariharan said...

ഇതു വായിക്കുവാൻ താമസിച്ചു പോയല്ലോ..

നല്ല നിരീക്ഷണമാണ്‌.
പലരെയും പരിചയപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു.

ചർച്ച തുടരട്ടെ!

ഇവിടെ ഞാനിനിയും വരും..
കവിതയുടെ കൈചൂണ്ടികൾ തേടി..

chithrangada said...

പോസ്റ്റും കമന്റുകളും വായിച്ചു
വായും പൊളിച്ച് ഇരിപ്പാണ് .
വളരെ നല്ല പോസ്റ്റ് (as usual)
എവിടെയും ഒന്നാമെതെത്താനുള്ള
തത്രപ്പാടിലാണ് എല്ലാവരും ...
ഒന്ന് നിന്ന് ഒരു പൂവിന്റെ ഭംഗി
ആസ്വദിക്കാന് പോലും സമയമില്ല
ആര്ക്കും......
പ്രകൃതിയെ അറിയാത്ത,സ്വന്തം
സംസ്ക്കാരത്തെ അറിയാത്ത ,
പുതുതലമുറ!!!!!!!!!!
കവികളെ പരിചയപ്പെടുത്തിയതിനു
നന്ദി മാഷേ
അതില് നിര്ഭാഗ്യവതി നന്നായി തോന്നി

ചിത്ര said...

ശ്രീ മാഷെ
ഈ കുറിപ്പിലെ പരാമര്ശത്തിനു നന്ദി..
ഒരു കുന്നിന്റെ മുകളില്‍ നില്‍ക്കുന്ന ഒറ്റ മരം പോലെയാണ് കവിത. എല്ലാവരും ഒരു മരം നില്‍ക്കുന്നത് കാണും. ചിലര്‍ പാഴ്മരമെന്നു പറഞ്ഞു തിരിഞ്ഞു നടക്കും. ചിലര്‍ എത്തിപ്പെടാന്‍ ഒരുപാടു ദൂരമെന്നു പറഞ്ഞു പിന്മാറും. മറ്റ് ചിലര്‍ വഴിയറിയാതെ അല്ലെങ്കില്‍ വഴികാട്ടാന്‍ ആളില്ലാതെ കുഴയും..ചുരുക്കം ചിലര്‍ മാത്രം മരത്തണലില്‍ എത്തിപ്പെടും..ഒടുങ്ങാത്ത കാഴ്ചകളുടെ ഒരു നിധി തന്നെയുണ്ടാവും അവിടെ അവരെയും കാത്ത്..

jayanEvoor said...

നല്ല പോസ്റ്റ്.

കലയുടെ ലക്ഷ്യം രസാനുഭൂതിയാണ്.
രസിക്കാൻ ഇന്ന് മാർഗങ്ങൾ ഏറേയാണ്, കുട്ടികൾക്ക്.

മറ്റൊന്ന് രക്ഷിതാക്കളുടെ മനോഭാവമാണ്. ഒരു പൂവിരിയുന്നതു നോക്കിനിൽക്കാൻ, കൊഞ്ചിപ്പെയ്യുന്ന മഴത്തുള്ളികളിലേക്കൊന്നു കൈനീട്ടാൻ,എന്തിന് മാമ്പഴച്ചില്ലയിലേക്കൊന്നു കല്ലെറിയാൻ പോലും കുട്ടികൾക്കു സ്വാതന്ത്ര്യമില്ല. അതിനുള്ള സമയം സ്കൂൾവിദ്യാഭ്യാസകാലത്ത് അവർക്കു കിട്ടാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും!

അടുത്തത് രാഷ്ട്രീയം, പ്രതിബദ്ധത, പ്രണയം എന്നിവയുടെ മരണം.

പിന്നെ, സാങ്കേതികവിദ്യയുടെ അതിപ്രസരം. കുട്ടികളെ എൻഗേജ്‌ഡ് ആക്കാൻ എന്തെല്ലാം കുന്ത്രാണ്ടങ്ങൾ!

പൂവാകയ്ക്കരികിൽ നിന്നു നീളുന്ന കണ്മുന തന്നിലേക്കാണോ എന്ന നെഞ്ചിടിപ്പോടെ, ഉൾത്തുടിപ്പോടെ നടന്നു പോകുന്ന പെൺകുട്ടി ഇന്നില്ല.

അവനോടുള്ള പ്രണയം നെഞ്ചിൽ നെഞ്ചിൽ നിറഞ്ഞു ശ്വാസം മുട്ടുമ്പോൾ കടലാ‍സിൽ പകർത്താൻ പേനത്തുമ്പു തുടയ്ക്കുന്ന പെൺ കുട്ടി ഇന്നില്ല.

മൊബൈൽ നമ്മുടെ ജീവിതങ്ങൾ അപ്പാടെ മാറ്റിമറിച്ചുകളഞ്ഞു!

ആൺ കുട്ടികളുടെ ലോകം എങ്നഗ്നെ മാരി എന്നു കുറിക്കാൻ ഒരു ബ്ലോഗ് തന്നെ തുറ്റങ്ങേണ്ടി വരും!

പിന്നെ,
എല്ലാം ചാക്രികമാണ്.
ഈ ഓട്ടപ്പാച്ചിലുകൾക്കും, അന്ത:സാര ശൂന്യതയ്ക്കും ഒക്കെ ഒരവസാനം ഉണ്ടാകും. ക്യാമ്പസുകൾക്കു മടുക്കും ഇതൊക്കെ.
അപ്പോൾ ഒരു ചെറു മഴയിലുയിർക്കുന്ന പുൽ നാമ്പു പോലെ അവിടെ കവിത മുളയ്ക്കു എന്നു ഞാൻ കിനാവു കാണുന്നു...!

ശ്രീനാഥന്‍ said...

@രവീണാ, അനീഷ് , @ഭാനൂ- പ്രതീക്ഷ നൽകുന്ന ചില കവികൾ ഇതു കണ്ടതിൽ ഏറെ സന്തോഷം.
@ഭാനു-ശരിയാണ് അടിയറവു പറയുന്ന മനുഷ്യൻ കവിതയുടെ സഹയാത്രികനാവില്ല. പക്ഷേ, പുതിയ കാലത്തും ചെറുത്തുനിൽ‌പ്പുകൾ പതുക്കെ നാമ്പ് പൊട്ടുന്നുണ്ട്, കവിതയിൽ അതിന്റെ അടയാളങ്ങൾ അവിടവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്, നമുക്ക് ഇനിയും പ്രതീക്ഷിച്ചേ പറ്റൂ ഭാനൂ.
@സാബു- പ്രയോജനപ്പെട്ടതിൽ സന്തോഷം. വളരെ നന്ദി.

@സോണാ- വളരെ നന്ദി, കവിത പൊട്ടയാണോ എന്ന് കവി തീർപ്പെഴുതണോ, വായനക്കാരൻ അതു തീരുമാനിക്കട്ടേ! സന്തോഷം
@ചിത്രാംഗദ- നന്ദി ചിത്ര, പ്രയോജനപ്പെട്ടെന്നരിഞ്ഞതിൽ സന്തോഷം- നിർഭാഗ്യവതിയുടെ വരികളുടെ ആർജ്ജവം തീർച്ചയായും ഒന്നു വേറെത്തന്നെ, എച്ചുകുട്ടിയുടെ കഥ പോലെ.
@ രാമൊഴി- ചിത്ര എത്ര ഗൌരവമായാണ് കവിതയെക്കാണുന്നതെന്ന് ഈ കവിതപ്പൂമരവും അതിലേക്കുള്ള വഴിയും സൂചിപ്പിക്കുന്നു. ചിത്രയുടെ കവിതയും അങ്ങനെ തന്നെ. ഈ പരികൽ‌പ്പന ഇഷ്ടമെങ്കിലും, കവിതയിലേക്ക് ഒരു പൊതുവഴി കൂടി വേണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം കവിത ഒരു തീത്തുള്ളിയായാണ് എന്റെ കൌമാരമനസ്സിലേക്ക് ഇറ്റു വീണത്, അന്ന് അടിയന്തരാവസ്ഥയായിരുന്നു, തുറന്നിരുന്ന അപൂർവ്വം യുദ്ധമുഖങ്ങളിലൊന്ന് കവിതയുടേതായിരുന്നു.
@ജയൻ-ഏറെക്കാലമായി താങ്കളെ കണ്ടിട്ട്. മനോഹരമായ ഭാഷയിലെഴുതിയ അഭിപ്രായത്തിൽ ചൂണ്ടിക്കാട്ടിയ പോലെ ഏറെ മാറ്റങ്ങൾ വന്നു, എങ്കിലും കവിത ചില പുതിയ അവതാരങ്ങൾ എടുക്കുന്നുണ്ട്, നമുക്ക് പ്രതീക്ഷിക്കാം! നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല എഴുത്തുകളിലേക്ക് വീണ്ടും എത്തി നോക്കാമല്ലോ അല്ലേ...

ഇത്തരം പോസ്റ്റുകളും ആയതിന്റെയഭിപ്രായങ്ങളുമെല്ലാം വായിച്ചുതീരുമ്പോഴാണ് ,ശരിക്കും ബൂലോഗത്തിന്റെ നന്മകൾ തിരിച്ചറിയുന്നത് കേട്ടൊ ശ്രീമാഷെ...

കുസുമം ആര്‍ പുന്നപ്ര said...

അവസാനം വന്നതുകൊണ്ട് ഇതിലെ എല്ലാ കമെന്‍െറുകളും വായിയ്ക്കാന്‍ പറ്റി. കവിത താള ത്തിലായാല്‍..ഈണത്തിലായാല്‍..അത് മനസ്സില്‍ തങ്ങി നില്ക്കുന്നു. ( ഉദാ--അങ്കണത്തൈമാവില്‍ നിന്ന്)എത്രയോ നാളായിട്ടും ഇപ്പഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
പക്ഷെ അപ്പോള്‍ വൃത്തവും മറ്റും നോക്കണം. ശരിയ്ക്കും പറഞ്ഞാല്‍ എനിയ്ക്കു് എല്ലാവൃത്തവൊന്നും അറിയില്ല മാഷേ..പിന്നെ ഞാനൊന്നു ചൊല്ലി നോക്കും.അതിനൊരു ഈണം കിട്ടുന്നോന്നു നോക്കും അത്ര തന്നെ. അത് കവിതയെന്നു ആരെയൊക്കയോ കാണിച്ചപ്പോള്‍ അവരെല്ലാം പറഞ്ഞു. എവിടെയൊക്കെയോ അയച്ചു കൊടുത്തു ചിലതൊക്കെ. മേജര്‍ സെറ്റൊന്നും തിരിഞ്ഞു നോക്കിയില്ല.അങ്ങിനെ വിഷമിച്ചിരിയ്ക്കുമ്പം മോനീബ്ലോഗുണ്ടാക്കി തന്നു.ഇതിലെഴുതാനും അപ് ലോഡു ചെയ്യാനും തുടങ്ങി.. ചില മൈനര്‍ സെറ്റു കാര് കരുണ കാണിച്ചു തുടങ്ങി.ഇപ്പം ദേ മാഷ് എന്നെ കവികളുടെ കൂട്ടത്തില്‍ പെടുത്തുകയും ചെയ്തു. ഇതില്‍പരം സന്തോഷം ഇനി എന്താ വേണ്ടത്.ഇവിടെ കുറെ നല്ല കഥാകാരന്‍മാരേം കവികളേം എല്ലാം പരിചയപ്പെട്ടു. മാഷിന്‍െറ ലേഖനം നല്ല ഇഷ്ടമായി. പുതിയതെഴുതുമ്പോള് ഒരു ലിങ്കു തന്നാല്‍ പെരുത്ത സന്തോഷമാകും

ശ്രീനാഥന്‍ said...

@മുരളീമുകുന്ദൻ- താങ്കൾക്ക് നന്ദി @കുസുമം-സന്തോഷം. വൃത്തം സത്യത്തിൽ താളമാണ്, പ്രകൃതിയിൽ അന്തർലീനമായ ഒന്ന്, മാത്രയും ഗണവും തിരിക്കൽ ഒരു അക്കദമിക് വ്യായാമം മാത്രം!

Asok Sadan said...

പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു. പുതിയ കവിതയുടെ വഴികള്‍....പുതിയ കവികളുടെ കവിത്വം....അങ്ങനെ എല്ലാം. ഒപ്പം പരിചിതമല്ലാത്ത കുറെ പുതിയ കവികളെപറ്റിയും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ആശംസകള്‍.

അനാഗതശ്മശ്രു said...

Good

അനൂപ്‌ .ടി.എം. said...

ശ്രീ മാഷെ വളരെ നല്ല പോസ്റ്റ്‌...
അധികമൊന്നും പറയാനറിയില്ല,
വായിക്കാന്‍ ഒരുപാട് ഇടങ്ങള്‍ കാട്ടിത്തന്നതിന് നന്ദി..

ഹാപ്പി ബാച്ചിലേഴ്സ് said...

കമന്റുകള്‍ വായിക്കാന്‍ വന്നതാ.
അതാ കിടക്കുന്നു മുട്ടന്‍ കമന്റ് ഡോക്ടര്‍ ജയന്‍ ജിയുടെ വക.
"ഒരു ചെറു മഴയിലുയിർക്കുന്ന പുൽ നാമ്പു പോലെ അവിടെ കവിത മുളയ്ക്കു എന്നു ഞാൻ കിനാവു കാണുന്നു...! "
അത്തരമൊരു കാലത്തില്‍ ക്യാമ്പസ്സില്‍ ഇരിക്കാനുള്ള ഭാഗ്യമുണ്ടാവില്ലെങ്കില്‍ കൂടി, അങ്ങനെ തന്നെ നമ്മുക്കെല്ലാവര്‍ക്കും പ്രതീക്ഷിക്കാം.

ശ്രീനാഥന്‍ said...

@ അശോക്- ആദ്യമായി? വളരെ സന്തോഷം, നന്ദി.
‌@ ആഗതശ്മശ്രു- അല്ല ഇതാരാണ്? വളരെ സ്ന്തോഷം ആകാശത്തു വച്ച് കണ്ടതിന്!
@ അനൂപ്- സ്ന്തോഷം, നന്ദി.
@ഹാപ്പി- ഹാപ്പി തന്നെ? വീണ്ടും വന്നതിനും ഡോക്റ്ററുടെ മനോഹരമായ അഭിപ്രായത്തിന് അഭിപ്രായം പറഞ്ഞതിനും നന്ദി.

keraladasanunni said...

ഈ വിഷയത്തില്‍ വലിയ പരിജ്ഞാനമില്ലെങ്കില്‍ കൂടി ശ്രീനാഥന്‍ സാറിന്‍റെത് ശരിയായ ഒരു വിശകലനമാണ് എന്ന് തറപ്പിച്ച് പറയാനാവും. ബ്ലോഗില്‍ നല്ല കവിതകള്‍ കാണാറുണ്ട്, വായിക്കാറുണ്ട്.

സുപ്രിയ said...

നന്നായി ഈ പോസ്റ്റ്.
ഇഷ്ടമായി

പുതിയ എത്രയോ നല്ല നല്ല കവിതകള്‍ ആരും കാണാതെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അവ കണ്ടെത്തിയെടുക്കുന്നതിന് നമുക്കെന്തുചെയ്യാന്‍ പറ്റും എന്നുകൂടി ആലോചിക്കുന്നതു നന്നായിരിക്കും.

പിന്നെ അവസാനം ചേര്‍ത്ത ലിസ്റ്റ് അപൂര്‍ണ്ണമാണല്ലോ. ഇനിയും ധാരാളം കവിതാ ബ്ലോഗുകളുണ്ട്. ശ്രദ്ധിക്കപ്പെട്ടവയായി.

Anees Hassan said...

100 comment ആയാലേ അടുത്ത പോസ്റ്റ്‌ ഉള്ളോ

ശ്രീനാഥന്‍ said...

@കേരളദാസനുണ്ണീ - വളരെ സന്തോഷം, നന്ദി.
@സുപ്രിയ- ഒരു പൂർണ്ണ ലിസ്റ്റിങ് ഉദ്ദേശിച്ചിരുന്നില്ല, ഞാൻ കണ്ട കവിതാ ബ്ലോഗുകൾ (അതിൽ തന്നെ ചിലതൊക്കെ വിട്ടുപോയി) കുറച്ചു പേർക്കെങ്കിലും പ്രയോജനപ്പെടട്ടേ എന്നു കരുതി ചേർത്തെന്നേ ഉള്ളൂ. വായിച്ചതിൽ സന്തോഷം!
@ അനീസ് – അങ്ങനെയൊന്നും കരുതിയിട്ടല്ല. മടി കാരണമാണ്. കമന്റ്‌ ഇടുന്നതിനേക്കാളൊക്കെ മെനക്കേടാണല്ലോ പോസ്റ്റിങ്. പിന്നെ മനുഷ്യരോട് മിണ്ടീം പറഞ്ഞുമിരിക്കാൻ സ്വന്തം പോസ്റ്റ് വേണമെന്നുമില്ലല്ലോ!

siya said...

വെറുതെ ഒന്ന്‌ വായിക്കാന്‍ വന്നതാ .എത്ര നല്ല മറുപടികള്‍ .നന്നായി ശ്രീമാഷേ ..ആശംസകള്‍

jyo.mds said...

നല്ല ഉദ്യമം.കവിതകളെ കുറിച്ച് അധികം അറിവില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല.

Mahendar said...

പല മനോരമ റിപ്പോർട്ടുകളും കവിതകളേക്കാൾ വളരെ റൊമാന്റിക്കാണ്

ആ നിരീക്ഷണം ക്ഷ പിടിച്ചു..

വൈകിയാണ് വായിച്ചതെങ്കിലും സന്തോഷം.. ഒരുപാട് ബ്ലോഗന്മാരെ ലിങ്ക് ചെയ്തതിനു നന്ദി..

ശ്രീനാഥന്‍ said...

സിയ,ജ്യോ,മഹേന്ദർ-സന്തോഷം, നന്ദി

Areekkodan | അരീക്കോടന്‍ said...

കവിതയെപറ്റി ഒന്നും പറയാന്‍ അറിയാത്തതുകൊണ്ട് ആ വഴിക്ക് പോകാറേ ഇല്ല.

Anonymous said...

കവിത എന്ന പദം അതിന്റെ അര്‍ത്ഥത്തില്‍ നിന്ന് അതിവേഗം അകലുന്നു. നല്ല ഗദ്യം കാണുമ്പോള്‍ അതൊരു കവിത പോലെയെന്ന് പറയുന്നതെന്തുകൊന്ടു? നല്ല ബന്ധങ്ങള്‍ കാവ്യത്മകമെന്നു പറയുന്നതെന്തുകൊന്ടു ? കവിതയെന്ന പദത്തിന്റെ ആര്‍ത്ഥം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലെയ്ക്ക് വളരുകയല്ലേ ? കവിതയെന്നാല്‍'' സൌന്ദര്യം '' എന്നാകുകയല്ലേ ?'' കവികള്‍ സര്‍വത്ര '' ആകുകയും കവിത 'ഇല്ലാതാകുകയും '. എങ്ങനെ പൊരുത്തപ്പെടും? '' തന്നെ പൊക്കികള്‍''(ജോയ് മാത്യു നോട് കടപ്പാട് ) മാത്രമേ ശ്രദ്ധയില്‍ പെടൂ എന്നുണ്ടോ ? റഫീഖ് അഹമ്മദ്‌ പരാമര്‍ശിക്കപ്പെ ടാതെ പോകുന്ന തെന്ത്? ഇന്തൊരു നല്ല തുടക്കമാണ് .ചര്‍ച്ചകള്‍ വളര്‍ച്ചയുടെ ലക്ഷണമാണ് . നന്ദി .

ഐക്കരപ്പടിയന്‍ said...

കവിതകള്‍ ചൊല്ലാന്‍ പോലും ശരിക്കും അറിയില്ലെങ്കിലും, പുതിയ കവ്യനുഭവങ്ങള്‍ പഴമയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നതാണെന്ന് തോന്നാറുണ്ട്. സംസ്കൃത പദങ്ങള്‍ കുത്തി നിറച്ച പഴയ കവിതകളേക്കാള്‍ ആധുനിക കവിതകള്‍ സാധാരണക്കാരന്‌ പ്രാപ്യമണെന്നും തോന്നിയിട്ടുണ്ട്. ആധുനിക കാവ്യ രീതി നമ്മുടെ ഭാഷയെ വളരെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സാറിന്റെ ലേഖനം, ക്യാമ്പസിനെ കുറിച്ച് മാത്രമല്ല കവിതയെ കുറിച്ചും നല്ല ധാരണകള്‍ ശ്രുഷ്ടടിക്കാന്‍ പര്യാപ്തമാണ്. വീണ്ടും കവിതയെ കുറിച്ചുള്ള നിരൂപണ ശ്രമം തുടരുക..ഭാവുകങ്ങള്‍..!

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

“പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ“ യുമായി മധുസൂദനൻ നായർ രംഗപ്രവേശം ചെയ്ത ശേഷം ഒരുപാട് അനുകരണങ്ങൾ ഉണ്ടായി. ഒരുപക്ഷെ മധുസൂദനൻ നായർ അത് തുടങ്ങി വച്ചില്ലായിരുന്നെങ്കിൽ ചിലർ കവികൾ തന്നെ ആകുമായിരുന്നില്ല. കവിതയും സംഗീതവും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് കവിത ചൊല്ലിക്കേൾക്കുന്നത് ആസ്വാദ്യകരമായ ഒരനുഭൂതി തന്നെയാണ്. ചൊല്ല്ലൽ സാദ്ധ്യതയെ മുൻ നിർത്തി കവിത എഴുതുമ്പോൾ കവിതയ്ക്കുണ്ടാകേണ്ട മറ്റുഗുണങ്ങൾ ഇല്ലാതെ പോകും. അത് സ്വാഭാവികമാണ്. സംഗീതസംവിധായകന്റെ ഈണത്തിനൊപ്പിച്ച് സിനിമാ പാട്ടെഴുതും പോലെയാണ് അത്. എങ്കിലും കവിതയ്ക്ക് പുതിയൊരാസ്വാദക വിഭാഗത്തെ ഉണ്ടാക്കിയെടുക്കുവാൻ സി.ഡി കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്. മത്രവുമല്ല കവിതയ്ക്കും ഒരു വിപണിസാദ്ധ്യത കൈവന്നത് ഒരു കണക്കിന് ഗുണംതന്നെ.

സിനിമാപാട്ടും ആൽബം ഗാനങ്ങളും മാത്രമല്ല ചൊൽകവിതകൾക്കും ഇന്ന് ആസ്വാദകരുണ്ട് എന്നത് ആശ്വാസകരമാണ്. ബുദ്ധിജീവികളിൽ മാത്രം (അങ്ങനെ ധരിച്ചും ധരിപ്പിച്ചും നടക്കുന്നവർ) ഒതുങ്ങി നിന്നിരുന്ന കവിത ജനകീയവൽക്കരിക്കപ്പെട്ടതിൽ കാസറ്റ് കവികൾക്കും കവിതകൾക്കും ഒരു വലിയ പങ്കുണ്ട്. പക്ഷെ പിന്നീട് ഈ കാസറ്റ് കവികൾക്ക് കവിത വെറുമൊരു കച്ചവട വസ്തുവായും ആസ്വാദകർക്ക് അത് വെറുമൊരു ഉപഭോഗ വസ്തുവായും മാറി. കാസറ്റ് കമ്പനികൾക്ക് വേണ്ടി കൂലിക്കെഴുതുന്നവരും ചൊല്ലുന്നവരുമായി പല കവികളും മാറി. അങ്ങനെ സിനിമയിലെന്ന പോലെ കൊമേഴ്സ്യൽ- കവികളും “ആർട്ട്‘ കവികളും ഉണ്ടായിവന്നു. ചുരുക്കത്തിൽ ഒരു കവിയായി അംഗീകരിക്കപ്പെടണമെങ്കിൽ , കവിയരങ്ങുകൾക്കും മറ്റും ക്ഷണിക്കപ്പെടണമെങ്കിൽ സ്വന്തമായിട്ടെങ്കിലും ഒരു സി. ഡി. ഇറക്കണമെന്ന നിലയിലായി കര്യങ്ങൾ!

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

കാമ്പസുകളുടെ കാര്യം പറയുകയാണെങ്കിൽ ഈ കാസറ്റ് കവികൾ അടക്കം പല കവികളെയും വളർത്തി വലുതാക്കിയത് കാമ്പസുകൾ ആണ്. പക്ഷെ ഇന്ന് ആ കാസറ്റ്കവികൾപോലും കാമ്പസുകളിലേയ്ക്ക് പോകുന്നില്ല. കാരണം കുട്ടികൾ വിളിക്കുന്നില്ല. ചൊല്ലുന്ന ഓരോ വരിഉകൾക്കും ഇത്ര രൂപാ എന്ന് ചൊൽകവി വിലപേശിയാൽ ആരു വിളിക്കും ഈ മഹാകവികളെ ? (പണ്ട് ടെലഗ്രാമിന് വാക്കൊന്നിന് ഇത്ര പൈസ എന്നു പറയുന്നതുപോലെയണ് ഇന്ന് പല കവികളും സാംസ്കാരിക സമ്മേളനങ്ങൾക്കു വിളിക്കുമ്പോൾ വില പറയുന്നത് ). എന്തൊക്കെയായാലും കവികതകൾക്ക് നല്ലൊരാരാസ്വാദക സമൂഹം ഉണ്ടായി വന്നിരിക്കുന്നു എന്നത് നല്ലതുതന്നെ. കലയുടെ എല്ലാ മേഖലകളും നല്ല സമ്പത്തുണ്ടാക്കാൻ ഉതകുന്ന രീതിയിലേയ്ക്ക് കാലം പുരോഗമിച്ചിരിക്കെ കവിത എഴുതുന്നവർക്കു മാത്രം കവിത എഴുത്തോ ചൊല്ലലോ വഴി പണമുണ്ടായിക്കൂടെന്ന് പറയുന്നതും ശരിയല്ല. സിനിമയോ മറ്റോ പോലെ അല്ലല്ലോ. കവിയരങ്ങുകളും സാംസ്കാരിക സമ്മേളനങ്ങളും ഒക്കെ വയ്ക്കുന്നവർ സമ്പന്നരായിരിക്കില്ലല്ലോ. പ്രയാ‍സപ്പെട്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

"പുതിയ കവികൾ കാമ്പസുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ വിമുഖരാണ്. കടമ്മനിട്ടയായാലും ബാലചന്ദ്രനായാലും ഒക്കെ ക്യാമ്പസിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു." എന്ന് ശ്രീനാഥ് തന്റ് ബ്ലോഗിൽ എഴുതിയിരിക്കുന്നു. ഇത് പറയുമ്പോൾ നാം ഓർക്കേണ്ടത്, ഇന്ന് കാമ്പസുകൾക്കാവശ്യം കവികളെയും കഥാകൃത്തുക്കളെയും ഒന്നുമല്ല വല്ല സീരിയൽ നടന്മാരെയോ മിമിക്രിക്കാരെയോ ഒക്കെയാണ്. സർഗ്ഗാത്മക കലാലയം എന്നൊന്ന് ഇന്നുണ്ടോ? പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നിടത്തേക്ക് മാത്രം വിദ്യാഭ്യാസം ചുരുങ്ങിക്കൊണ്ടിരിക്കുന്നതാണ് കാലം. ചിലർക്കാകട്ടെ വിദ്യാഭ്യാസം ഒരു അലങ്കാരമായി മാറിയിരിക്കുന്നു. അങ്ങനെയുള്ളിടത്ത് എന്ത് സർഗ്ഗാത്മക കലാലയം. ഇന്ന് കലാലയത്തിനു പുറത്ത് ഒരു വായനശാല കണ്ടിട്ടുള്ള എത്ര വിദ്യാർത്ഥികൾ കാണും, നമ്മുട കാമ്പസുകളിൽ ?

ഇ.എ.സജിം തട്ടത്തുമല said...

മറ്റൊന്ന്, ആനുകാലികങ്ങളിൽ വരുന്ന കവിതകൾ ഇന്ന് ആരാലും വായിക്കപ്പെടുന്നതേയില്ല. വളരെ കുറച്ചാളുകൾ മാത്രമാണ് ആനുകാലികങ്ങൾ വാങ്ങുന്നതുതന്നെ. അതാകട്ടെ മിക്കവരും അലങ്കാരത്തിന് വാങ്ങുന്നവരാണ്. മറ്റൊന്ന് ഇന്നും ചില “വിശിഷ്ട” പദവിയുള്ള ആനുകാലികങ്ങളിൽ ആരുടെയെങ്കിലും സൃഷ്ടി -കവിതയായാലും മറ്റെന്തായാലും പ്രസിദ്ധീകരിക്കപ്പെട്ടാൽ മാത്രമേ അവർ സാഹിത്യകാരന്മാരായി തന്നെ അംഗീകരിക്കപ്പെടുന്നുള്ളൂ. സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട് അങ്ങനെയാണ്. പുസ്തകമാണെങ്കിലും വൻകിട പ്രസാധകർ ഇറക്കിയാൽ മാത്രമേ എഴുത്തുകാരന് സാമൂഹികാംഗീകാരം ലഭിക്കുന്നുള്ളൂ. സത്യത്തിൽ ഉന്നതനിലവാരത്തിലുള്ളതെന്നു പരക്കെ കരുതപ്പെടുന്ന വൻ കിട പ്രസിദ്ധീകരണങ്ങളിൽ വരുന്നതിനേക്കാൾ മികച്ച കൃതികൾ ചെറു പ്രസിദ്ധീകരണങ്ങളിൽ വരുന്നുണ്ട്. പുസ്തകങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വലിയ എഴുത്തുകാർ എഴുതുന്നവയേക്കാൾ മികച്ച കൃതികൾ പല എഴുത്തുകാരും സ്വന്തം നിലയിലും ചെറുകിട പ്രസാധകർ മുഖാന്തരവും പ്രസിദ്ധീകരിക്കുന്നുണ്ട്.

അതുപോലെ ബ്ലോഗുകളിൽ എല്ലാത്തരം രചനകളും വരുന്നുണ്ട്. ബ്ലോഗുകളിൽ വരുന്ന കവിതകൾ പലതും ഉയർന്ന നിലവാരത്തിലുള്ളവയാണ്. അവനവൻ പ്രസാധനം ആയതുകൊണ്ട് തീരെ നിലവാരം ഇല്ലാത്തവയും ബ്ലോഗുകളിൽ വരാം. പക്ഷെ എന്നുവച്ച് മികച്ചവയെ അവഗണിക്കുന്നത് ശരിയല്ല. കവിതാസ്വാ‍ദകരെ സംബന്ധിച്ച് കവിതകൾ മേയാൻ ഇന്ന് ഏറ്റവും പറ്റിയ ഒരു മേച്ചിൽ പുറമായി മാറിയിട്ടുണ്ട് ബ്ലോഗുകൾ. പക്ഷെ വായനയും എഴുത്തും ആഗ്രഹിക്കുന്ന നല്ലൊരു പങ്ക് ആളുകൾക്കും കമ്പെട്ടിയുടെയും തമ്മിൽവലയുടെയും ഉപയോഗം അറിയില്ലാ എന്ന കുറവ് ഇനിയും പരിഹരിക്കേണ്ടി ഇരിക്കുന്നു. കമ്പെട്ടിയുടെയും വലയുടെയും മേഖലയിൽ വ്യാപരിക്കാൻ അറിയാത്തത് സാഹിത്യ കുതുകികൾക്ക് വലിയ നഷ്ടമാണ്. ആരൊക്കെ അവഗണിച്ചാലും ബ്ലോഗുകൾ എഴുത്തിന്റെയും വായനയുടെയും മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാധ്യമമായി വളർന്നുകഴിഞ്ഞിരിക്കുന്നു; ഇപ്പോഴും വളർന്നുകൊണ്ടേയിരിക്കുകയും ചെയ്യൂന്നു. ബ്ലോഗുകൾ വഴി ഓരോ പൌരനും ജേർണലിസ്റ്റുകളും സാഹിത്യകാരൻമരും ആ‍ായിത്തീരുന്ന നിലയിലേയ്ക്ക് കാലം പുരോഗമിക്കുന്നു. ഇന്റെർനെറ്റ് സാക്ഷരത വർദ്ധിക്കുന്നതിനനുസരിച്ച് ബ്ലോഗുകളുടെയും മറ്റും എണ്ണം കൂടിക്കൊണ്ടിരിക്കും

ഇ.എ.സജിം തട്ടത്തുമല said...

ഇനിയും കവിതകളെയെ പറ്റി കൂടുതൽ പറയുകയാണെങ്കിൽ നല്ല കവിതകൾ എക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോഴും നല്ല കവിതകൾ എഴുതപ്പെടുന്നുമുണ്ട്. ഒരു സാമൂഹ്യ സാഹചര്യം നിശ്ചയമായും ആവശ്യപ്പെടുകയും അങ്ങനെ കവിത ഉണ്ടാകുകയും അത് സാമൂഹ്യപരിവർത്തനത്തിന് കാരണമായി തീരുകയും ചെയ്യുമ്പോൾ മാത്രമാണ് കവിതയെന്നല്ല ഏതൊരു സാഹിത്യ സൃഷ്ടിയും ഒരു മഹാസംഭവവും ചരിത്രവും ഒക്കെ ആയി മാറുന്നത്. ആശാന്റെയും വള്ളത്തോളിന്റെയും മറ്റും കൃതികളുടെ ചരിത്രപ്രാധാന്യം കൊണ്ട് നമുക്ക് ഇതിനെ ഉദാഹരിക്കാം. ടാഗോറിന്റെ കൃതികൾ ദേശീയ സമരത്തെ ഉത്തേജിപ്പിച്ചുവെന്നതുപോലെ വേറെയും ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ എല്ലായ്പോഴും ഒരു സാഹിത്യ സൃഷ്ടി ഉണ്ടാകുമ്പോൾ അത് ഒരു ആവിഷ്കാരം എന്നതിനപ്പുറം സാമൂഹ്യ പ്രാധാന്യം നേടിക്കൊള്ളണം എന്നില്ല. അതുകൊണ്ട് ആ കൃതികൾക്ക് മൂല്യമില്ലെന്നു വരുന്നില്ല. കലയും സാഹിത്യവും ഒക്കെ സമൂഹത്തെ സദാ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തുടർപ്രക്രിയയാണ്. കാലാകലങ്ങളിൽ നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടായിക്കൊണ്ടിരിക്കും. കവിതയും ഇതിൽ നിന്നു വ്യത്യസ്ഥമല്ല.

കവിതയ്ക്ക് വായനക്കാർ കുറയുന്നെങ്കിൽ അത് കവിതയിലെ യാഥാസ്ഥിതിക സ്വഭാവം മുറുകെ പിടിക്കുന്നതിനാലും, സങ്കീർണ്ണമായ വാക്യ ഘടനയും ബിംബങ്ങളും മറ്റും കോണ്ട് കവിതയെ ദുർഗ്രാഹ്യമാക്കി, ഭാഷാപരമായ പരിമിതികൾ ഉൾക്കൊള്ളുന്ന സാധാരണ വായനക്കാരെ പരീക്ഷിക്കുന്നതുകൊണ്ടുമാണ്. ദുർഗ്രാഹ്യമായി എഴുതുന്നതെന്തോ അതാണ് ചിലർക്ക് കവിത. ഇത് ഒരു തരം ബുദ്ധിജീവി ജാഡയാണ്. ആർക്കും മനസിലാകാത്ത വിധം കുറെ പദങ്ങൾ തോന്നുമ്പോലെ കടലാസിലോ ബ്ലോഗിലോ മറ്റോ പറക്കി ഒട്ടിച്ചുവച്ചാൽ അതാണ് കവിതയെന്ന അവകാശവാദം അംഗീകരിക്കുന്നിടത്ത് കവിത മരിച്ചു വീഴുന്നു. ഭാഷയിൽ ഡോക്ടറേറ്റെടുത്തവർക്ക് മാത്രം മൊത്തിക്കുടിക്കാനുള്ളതല്ല കവിത. അത് സാധാരണക്കാരന് അപ്രാപ്യമാക്കുന്നിടത്ത് സാഹിത്യം ലക്ഷ്യം തെറ്റുകയാണു ചെയ്യുന്നത്. കവിക്ക് തോന്നുന്നത് എഴുതുക; വായിക്കുന്നവന് തോന്നുന്ന അർത്ഥത്തിൽ വ്യാ‍ഖ്യാനിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നിടത്ത് കവിയും വായനക്കാരനും ഒരു പോലെ പരാജിതനാകുകയാണ് ചെയ്യുന്നത്.

ഇ.എ.സജിം തട്ടത്തുമല said...

എഴുത്തുകാരന്റെ നിലവാരത്തിലേയ്ക്ക് ഓരോ വായനക്കാ‍രനെയും വളർത്തിയെടുത്ത ശേഷം കൃതി വായിപ്പിക്കുക എന്നത് പ്രായോഗികമല്ല. ആനിലയിൽ കവിതയായാലും മറ്റു സാഹിത്യസൃഷ്ടികളായാലും വായനക്കാർ എന്ന സമൂഹത്തിലെ ഭൂരിപക്ഷ താല്പര്യത്തെ മാനിക്കാനുള്ള ജനാധിപത്യബോധം എഴുത്തുകാരിൽ ഉണ്ടാകണം. വായനാസമൂഹത്തിലെ ഭൂരിപക്ഷം എന്നു പറയുന്നത് ശരാശരി നിലവാരത്തിലും അതിനു താഴെയും ഉള്ളവരാണ്. അവർക്ക് മനസിലാകുന്നില്ലെങ്കിൽ, പ്രയോജനപ്പെടുന്നില്ലെങ്കിൽ പിന്നെ സാഹിത്യസൃഷ്ടിയുടെ ലക്ഷ്യം എന്താണ്? ഉയർന്ന ഭാഷാജ്ഞാനമുള്ള എഴുത്തുകാരുടെയും അങ്ങനെ തന്നെയുള്ള വായനക്കാരുടെയും ബുദ്ധിപരമായ വ്യായാമത്തിനുള്ളതാണ് സാഹിത്യരചനയെന്ന് കരുതുന്നവർക്ക് കവിതയെയും അങ്ങനെതന്നെ സമീപിക്കാം. അത് ഭാഷയുടെ നിലനില്പിനും വളർച്ച്യ്ക്കും സഹായകമായേക്കാം. പക്ഷെ സാഹിത്യകർമ്മം ഭാഷാപരമായ ധർമ്മങ്ങൾ മാത്രം ഉൾക്കൊള്ളുന്നതല്ലല്ലോ. എന്തായാലും കവിതയടക്കം ഓരോരുത്തരുടെയും സാഹിത്യ സങ്കല്പങ്ങൾ എന്തുതന്നെയയാലും നമുക്ക് നല്ല രചനകൾ ഉണ്ടാകട്ടെ!

ശ്രീനാഥന്‍ said...

@അരീക്കോടൻ-കവിത അങ്ങനെ പ്രത്യേകിച്ച് അറിയണമെന്നില്ല, വായിച്ചു തുടങ്ങിയാൽ മതി, പുതിയ കവിതയാണെങ്കിൽ മിക്കവയും സുഗ്രഹമായ ഭാഷയിലുമാണ്. നന്ദി വന്നതിന്.
@സന്ദർശക- കവിത എന്താണെന്ന് കൃത്യമായി എനിക്കറിയില്ലല്ലോ. റഫീക്ക് അഹമ്മദ് നല്ല കവിയാണെന്ന് അറിയാമെങ്കിലും. പിന്നെ, താൻ തന്നെ പൊക്കിയാലും മറ്റുള്ളവർ പൊക്കിയാലുമൊന്നും ആരും അധികകാലം കവിയായി അംഗീകരിക്കപ്പെടുകയില്ല, സർഗ്ഗസിദ്ധി ഉള്ളവരെമാത്രമേ നല്ല ആസ്വാദകർ അംഗീകരിക്കൂ. സന്ദർശകയുടെ ആദ്യസന്ദർശനത്തിൽ ഏറെ സന്തോഷം, നന്ദി.
@സലീം- നന്ദി. സലീം അത് നേരെ ചൊവ്വേ പറഞ്ഞതിൽ സ്ന്തോഷം, സത്യത്തിൽ പുതിയ കവിത പഴയതിനെ അപേക്ഷിച്ച് സുഗ്രഹമാവുകയാണുണ്ടായത്. ഇന്ന് മാഷുടെ ടിപ്പണി വേണ്ടാ കവിത ആസ്വദിക്കാൻ.
@സജീം- ദീർഘമായൊരു വിചാരത്തിനും കുറിപ്പിനും നന്ദി.അതെ, മധുസാറിന്റെ അനുകരണങ്ങൾ കവിതക്ക് വലിയ അപകടമുണ്ടാക്കിയെന്നു തന്നെയാണ് ഞാൻ കരുതുന്നത്. പുതിയ കവിത (ബ്ലോഗകളിലും പ്രിന്റിലും) വലിയ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും, എന്നാൽ വേണ്ടത്ര വായിക്കപ്പെടുന്നില്ലെന്നും നിരൂപകരും കവികളും ഈ കവിതകളെ വേണ്ടത്ര പ്രമോട്ടു ചെയ്യുന്നതിൽ വിജയിച്ചിട്ടില്ല എന്നുമാണ് ഞാൻ പറയാൻ ശ്രമിച്ചത്.

ASOKAN T UNNI said...

കവിത അറിയാതെ പോകുന്ന കാമ്പസ്
നന്നായി.കൂടെ കവിതയെ വെറുക്കാൻ
പഠിപ്പിക്കുന്ന കവികളെക്കുറിച്ചും
അവരുടെ കവിതയെന്ന പേരിലിറങ്ങുന്ന
സാധനത്തെക്കുറിച്ചും എഴുതുക.
ടി യു അശോകൻ
www.kavyanganam.blogspot

Anonymous said...

വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റ്. കവിതയ്ക്കു നൽകിക്കൊണ്ടിരിക്കുന്ന ഈ അവഗണന മാറ്റാൻ എല്ലാ തലത്തിലും ശ്രമങ്ങൾ നടക്കണം.. വായനാശീലം കുട്ടികളിലേക്കു മടക്കിക്കൊണ്ട് വരാൻ സ്ക്കൂൾതലത്തിൽ മുതൽ ശ്രദ്ധ ചെലുത്തണം..

കെ.എം. റഷീദ് said...

"റോഡുവക്കിലൂടെ ഒരു പെണ്ണ്‌ നടന്നു പോയി കരിങ്കല്ലുപോലുമവളെ എത്തിനോക്കി" ഒരു പെണ്കുട്ടിയുടെ സൌന്ദര്യം എത്ര ഭം ഗിയായി പറഞ്ഞിരിക്കുന്നു. ഇതു കവിതക്കു മാത്രം സാധിക്കുന്നതാണ്‌ ഒരു കഥയോ വര്ണ്ണനയോ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ആ സൌന്ദര്യം വിവരിക്കാന്‍ കുറഞ്ഞത് ഒരു ചെറിയ പാരഗ്രാഫു തന്നെ വേണ്ടി വരുമായിരുന്നു. " ഭരണപക്ഷവും സമരപക്ഷവും ഓരിയിട്ടുകൊണ്ട് ഓട്ടു തെണ്ടുമ്പോള്‍ അവള്‍ അരിവാള്‍ പോലെ വളഞ്ഞു. കൈപത്തികൊണ്ടടിവയറുപൊത്തി" എത്ര സുന്ദരമായ രാഷ്ട്രീയ വിമര്ശനം . അഴീകോടിന്റെ ഒരു ലേഖനത്തെക്കാള്‍ സുന്ദരം . "നിന്നെ വാങ്ങുമേതൊരുത്തനും ധന്യയാകുമെന്റെ ഓമനെ" ഇണക്കിളിയുടെ സൌന്ദര്യം എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു ഇങ്ങനെ കവിതയുടെ സാധ്യത അനന്തമാണ് വളരെ നന്ദി കവിതയെ കു റി ച്ച് നല്ലൊരു കുറിപ്പ് എഴുതിയതിനു


www.sunammi.blogspot.com

ശ്രീനാഥന്‍ said...

RashId-നന്ദി, നല്ലൊരു കമെന്റിന്.

Unknown said...

മാഷെ .....
ഞാന്‍ വളരെ വൈകി ..ഇല്ല .ഈ ചോദ്യങ്ങള്‍ ഇപ്പോഴും നില നില്‍ക്കുണ്ട് .....
എന്നിരുനാലും കവിതയെ സ്നേഹികുന്നവര്‍ ഇന്നിയും ഉണ്ട് എന്നത് വലിയ കാര്യം ആണ് ..
ഒന്നിന്റെയും അതി പ്രസരത്തില്‍ മുങ്ങി പോവാതെ കത്ത് സൂക്ഷികേണ്ടത് പുതു തലമുറയുടെ ഒരു ആവശ്യകതാണ് ...
കവിതയെ പുച്ചിച്ചു തള്ളുന്ന പുതു തലമുറയില്‍ പിടിച്ചു നിക്കാന്‍ വളരെ പാട് പെടേണ്ടി വരും .....