Wednesday, May 25, 2011

വലിച്ചെറിയപ്പെട്ടവളുടെ താരാട്ട്


രാവിന്നിരുൾവഴി താണ്ടി, യിടറാതൊഴുകി-
പ്പടരും താരാട്ടിവളുടെ സാന്ത്വനമല്ലോ.
ഇരുളും ഹരിത ദലങ്ങളൊതുക്കി,
ഇമ ചിമ്മാതെ, ചോന്നു കലങ്ങിയ നീൾമിഴി
മുഴുവനിവൾക്കു തിരിച്ചു വിതുമ്പുകയല്ലോ പൂക്കൾ,
ഇവളുടെ മണൽക്കുടങ്ങൾ കുതിരുന്നില്ലീ-
മിഴിനീർക്കുത്തിൽ പോലും.

ഓളമുയർന്നോ, മിഴികൾ തുറന്നോ,
ഇല്ല, മയങ്ങുകയല്ലോ തൊട്ടിലിനരയാലിലയിൽ
കാൽവിരൽ നുകരും യാത്രികനവനുടെ
 താരക്കണ്ണുകൾ രണ്ടും ചിമ്മി.

ഓർമ്മയിൽ മൂങ്ങകൾ മൂളുന്നു
മുൾക്കമ്പികൾ കൊത്തി വലിക്കുന്നു.
കൌമാരത്തിലെരിഞ്ഞ വിളക്കു കരിന്തിരി കത്തുന്നു.
മനസ്സിലേതോ വിരലിൻ പാടുകൾ തിണർത്തു പൊങ്ങുന്നു
ധരയുടെ കരുണാധാരകണക്കെ താരാട്ടൊഴുകുന്നു.

പാടുക, നീലനിശീഥിനി നോവിൻ തമ്പുരു മീട്ടീടും
പാടുകയിവനായ്, തമസയിലോളം താളമടിച്ചീടും.
ദീർഘാപാംഗൻ തീമിഴി രണ്ടും ഉയർത്തി നിന്നീടും
ഹസ്തിനപുരിയുടെ അന്ധസദസ്സിൽ മിന്നലു പാഞ്ഞീടും.
പാടുക,യിവളുടെ തീരാവ്യഥയുടെ ഗാഥകളാണു ചരിത്രം.
പാടുക, പാടുക പ്രാചിയിലുയരും താരം നീയല്ലോ.

നക്ഷത്രങ്ങളിൽ രണശക്തികളുടെ
കൊടിയടയാളം കാൺകെ,
ശംഖൊലി കേൾക്കെ, പ്രപഞ്ചസിരകളിൽ-
 കടുകാകോളം നിറയെ,
പനിനീരലരിൽ നിന്നും ഇളയുടെ പകലിൻ പൊള്ളലിൽ-
വീശിയ കാറ്റായ് നിറയുക, പാടുക,
 നീലാംബരിയിൽ കുളിരട്ടേയീ മണ്ണും വിണ്ണും.