Friday, January 21, 2011

ത്രിശ്ശങ്കു


മൂഴിക്കുളത്തിനും പാറക്കടവിനുമിടയിൽ
എനിയ്ക്കൊരു പാലമിട്ടു തന്നത്
എന്റെ പാർടിയാണ്.
പാലത്തിൽ നിന്നു നോക്കുമ്പോൾ
മുന്നിൽ, മാഞ്ഞു തുടങ്ങിയ പുഴവില്ലിന്റെ മോഹനം.
പുറകിൽ, കൊണ്ടുവാ ലക്ഷ്മണാ വില്ലും ശരങ്ങളും:
ചാച്ചുച്ചാക്യാർക്ക് കാതോർത്ത് അക്ഷമനായി പെരുമാൾ.
വലത്ത്, അവന്റെ ചാട്ടവാറടികൾ മുഴങ്ങിയ
ഇടവകയിലെ പിതാവിന്റെ ഭവനം.                                                                                                     
ഇടത്ത്, പാലത്തിനക്കരെ, കിളികൾ
ചേക്കേറിയ ചോരക്കൊടിമരച്ചില്ല.
പരസ്പരം കൊത്തികൊത്തിയാട്ടി
ചോരയൊലിപ്പിച്ച്
കിളികൾ പിരിഞ്ഞു പോയിരിക്കുന്നുവോ?
മാനിഫെസ്റ്റോയിലെ വരികൾ രണ്ട്
ഗംഭീരപാളയങ്ങളായി പിളർന്നു നിൽക്കുന്നു.
ഇനി പാറക്കടവിലേക്കില്ലെന്ന് ഞാൻ തിരിഞ്ഞാൽ
പഴയ മോസ്കോ കവലയിൽ ഇരുളു വീണിരിക്കുന്നു.
പാലത്തിനു കീഴിപാവമീ പുഴയോ, ത്രിശ്ശങ്കു സ്വർഗ്ഗം?